കുന്നത്തൂര്‍: ആക്രി ജീപ്പില്‍ പെട്രോളിങ് നടത്തുന്ന പോലീസുകാര്‍ ജനങ്ങളില്‍ കൗതുകവും ഒപ്പം ചിരിയും സൃഷ്ടിക്കുന്നു.
ശാസ്താംകോട്ട ജനമൈത്രി പോലീസ് സ്റ്റേഷനിലെ ജീപ്പാണ് ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നത്. വര്‍ഷങ്ങളുടെ പഴക്കമുള്ള ജീപ്പ് സ്റ്റേഷന് രൂപീകൃതമായ കാലത്ത് അനുവദിച്ചതാകാമെന്നാണ് പോലീസുകാര്‍ തന്നെ അടക്കം പറയുന്നത്. ആക്രി വാഹനങ്ങളെ പോലും നാണിപ്പിക്കുന്ന തരത്തിലുള്ള ജീപ്പാണിത്. മേല്മൂടി അടക്കമുള്ള അപ്ഹോള്‍സ്റ്ററി പൂര്‍ണമായും പൊട്ടിപൊളിഞ്ഞിരിക്കയാണ്. പിറകുവശത്ത് കീറിനശിച്ച് കിടക്കുന്ന അപ്ഹോള്‍സ്റ്ററി കാറ്റില്‍ പറന്നുയര്‍ന്ന് പോലീസുകാരുടെ മുഖത്തടിക്കുന്നതും പതിവാണ്.
കമ്പികളും മറ്റും ദ്രവിച്ച ജീപ്പില്‍ ജീവന് പണയം വച്ചാണ് പോലീസുകാരുടെ യാത്ര. ഇന്‍ഡിക്കേറ്ററുകളും ലൈറ്റുകളും തകര്‍ന്നിട്ടുണ്ട്. കൊട്ടാരക്കര താലൂക്ക് അതിര്‍ത്തിയായ കുന്നത്തൂര്‍ പാലം മുതല്‍ കരുനാഗപ്പള്ളി താലൂക്ക് അതിര്‍ത്തിയായ കല്ലുകടവ് പാലം വരെ വ്യാപിച്ചുകിടക്കുന്നതാണ് ശാസ്താംകോട്ട പോലീസ് സ്റ്റേഷന്റെ ഭൂമിശാസ്ത്രം. ഇതിനാല്‍ പൊട്ടിപൊളിഞ്ഞ ജീപ്പില്‍ അടിയന്തിരഘട്ടങ്ങളില്‍ ഓടിയെത്താന്‍ നന്നേ പ്രയാസപ്പെടുകയാണ് പോലീസുകാര്‍.
അക്രമങ്ങളും മറ്റും നടക്കുന്ന സാഹചര്യങ്ങളില്‍ ഇഴഞ്ഞു നീങ്ങുന്ന ജീപ്പില്‍ പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും എല്ലാം കെട്ടടങ്ങിയിട്ടുണ്ടാകും. തലമുറകളുടെ പഴക്കമുള്ള കട്ടപ്പുറത്ത് കയറ്റേണ്ട ജീപ്പാണ് വാര്‍ദ്ധക്യത്തിലും വിശ്രമമില്ലാതെ ഇഴഞ്ഞു നീങ്ങുന്നത്.സംഘര്‍ഷവും മറ്റും ഉണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ പോലീസുകാരെ കുത്തിനിറച്ചാണ് ജീപ്പിന്റെ യാത്ര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: