തിരുവനന്തപുരം: മാതാ അമൃതാനന്ദമയിയെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായി കസ്റ്റഡിയിലിരിക്കെ മരിച്ച ബിഹാര്‍ സ്വദേശി സത്നം സിംഗിന്റെ മരണത്തെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സിംഗിന്റെ ബന്ധുക്കള്‍ ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണിത്.
പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സത്നം സിംഗിന്റെ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകള്‍ ഇന്‍ക്വസ്റ്റില്‍ കണ്ടെത്തിയിരുന്നു. മുറവുകളില്‍ നിന്ന് രക്തം ഒലിച്ചിറങ്ങിയിട്ടുണ്ട്. എന്നാല്‍ അറസ്റ്റ് ചെയ്യപ്പെട്ട ശേഷം ആഗസ്ത് 2ന് വൈദ്യപരിശോധനയ്ക്കായി കൊണ്ടുവന്നപ്പോള്‍ പരുക്കുകള്‍ ഉണ്ടായിരുന്നില്ലെന്ന് കൊല്ലം ജില്ലാ ആശുപത്രിയിലെ ആര്‍എംഒ പറഞ്ഞു.
മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പേരൂര്‍ക്കട മാനസികാരോഗ്യ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. സത്നം സിഗും മറ്റ് രോഗികളും തമ്മില്‍ ഏറ്റുമുട്ടിയിരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മാത്രമേ മരണ കാരണം വ്യക്തമാകൂ എന്ന് ആശുപത്രി സൂപ്രണ്ട് ഡോ.സുനില്‍ പറഞ്ഞു.
പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ വച്ചാണ് സത്നംസിംഗ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. വ്യാഴാഴ്ച രാവിലെ പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ കൊണ്ടുവന്ന ഇയാളെ ശനിയാഴ്ച രാത്രിയാണ് അവശനിലയില്‍ സെല്ലില്‍ കണ്ടെത്തിയത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
കൊല്ലം വള്ളിക്കാവ് ആശ്രമത്തില്‍വെച്ച് ആഗസ്ത് ഒന്ന് ബുധനാഴ്ച അമൃതാനന്ദമയി ദര്‍ശനം നല്‍കുന്നതിനിടെ സത്നാസിംഗ് വേദിയിലേക്ക് ഓടിക്കയറിയത്. അറസ്റ്റ് ചെയ്യപ്പെട്ട ഇയാളെ റിമാന്‍ഡ് ചെയ്ത് ജില്ലാ ജയിലിലേക്ക് അയച്ചു. ജയിലില്‍ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് പോലീസ് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: