ന്യൂദല്‍ഹി: ആസാമിലെ സംഘര്‍ഷബാധിത മേഖലകളില്‍ സൈന്യത്തെ വിന്യസിക്കുന്നതില്‍ പ്രതിരോധമന്ത്രാലയത്തിന് വീഴ്ച്ചപറ്റിയെന്ന ്ആഭ്യന്തരമന്ത്രാലയം. അടിയന്തര സന്ദര്‍ഭങ്ങളിലൊന്നും സൈന്യം സംഭവസ്ഥലത്തെത്തിയില്ലെന്നും സംഘര്‍ഷാവസ്ഥ അറിയിച്ചിട്ടും പ്രതിരോധമന്ത്രാലയം വേണ്ടവിധത്തില്‍ വിഷയം കൈകാര്യം ചെയ്തില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭാവിയില്‍ കലാപം പോലുള്ള അക്രമസംഭവങ്ങളില്‍ പ്രാദേശിക ഭരണകൂടങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില് കാലതാമസമുണ്ടാക്കരുതെന്നും സൈന്യത്തെ വിന്യസിക്കുന്നതില്‍ പ്രതിരോധമന്ത്രാലയം കാര്യമായ മാറ്റങ്ങള്‍ കൈക്കൊള്ളണമെന്നും ആഭ്യന്തരമന്ത്രാലയം പ്രതിരോധമന്ത്രാലയത്തിനോട് ആവശ്യപ്പെട്ടു.
1984 ലെ സിഖ് വിരുദ്ധകലാപവേളയില് ആസാമിലേതിന് സമാനമായസാഹചര്യമുണ്ടായിട്ടുണ്ട്. കലാപമുണ്ടായപ്പോള്‍ ജില്ലാ മജിസ്ട്രേറ്റുമാര്‍ സൈന്യത്തെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ടതാണെന്നും എന്നാല്‍ പ്രതിരോധമന്ത്രാലയത്തിന്റെ മോശം ഇടപെടല്‍മൂലം സൈന്യത്തെ വിന്യസിച്ചത് വൈകിയവേളയിലായിരുന്നുവെന്നും അന്ന് ആരോപണങ്ങളുണ്ടായിരുന്നു. കലാപം ആരംഭിച്ചപ്പോള്‍തന്നെ സൈന്യത്തെ വിന്യസിച്ചിരുന്നെങ്കില്‍ സംഭവത്തിന്റെ തീവ്രത കുറച്ചേനെയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സി ആര് പി സി 130 അനുസരിച്ച് ജില്ലാ മജിസ്ട്രേറ്റുകള്‍ ആവശ്യപ്പെടുന്ന പക്ഷം അക്രമം നിയന്ത്രിക്കുവാന്‍ സൈന്യത്തെ അനുവദിച്ചുനല്‍കണമെന്നാണ്.
അതേസമയം, കൊക്രജാറിലും ചിരാങ്ങിലും അക്രമം ആരംഭിച്ചപ്പോള്‍ ജില്ലാ മജിസ്ട്രേറ്റ് സൈന്യത്തെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ടതാണെന്നും എന്നാല്‍ പ്രതിരോധമന്ത്രാലയത്തിന്റെ ഔദ്യോഗിക ഉത്തരവിന്വേണ്ടി കാത്തിരുന്നസൈന്യം മൂന്ന് ദിവസങ്ങള്‍ക്കുശേഷമാണ് ആസാമിലെത്തിയതെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്ന മറ്റൊരു വസ്തുത. സൈന്യം കൃത്യസമയത്തെത്താതിരുന്നതിനെതിരെ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയും രംഗത്തെത്തിയിരുന്നു.
സൈന്യത്തെ വിന്യസിക്കണമെന്ന ജില്ലാ മജിസ്ട്രേറ്റിന്റെ ആവശ്യം സൈനികോദ്യോഗസ്ഥര്‍ തള്ളിക്കളയുകയായിരുന്നുവെന്ന് ആഭ്യന്തരമന്ത്രാലയം ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗികമായി അപേക്ഷലഭിക്കുന്നതുവരെ പ്രതിരോധമന്ത്രാലയം സൈന്യത്തെ വിന്യസിച്ചില്ലെന്നും ആഭ്യന്തരമന്ത്രാലയം പറഞ്ഞു. കൊക്രജാറിലും, ചിരാങ്ങിലും സൈന്യത്തെ വിന്യസിക്കണമെന്ന് ആഭ്യന്തരസെക്രട്ടറി ആര്.കെ സിംഗ് പ്രതിരോധമന്ത്രാലയത്തോട് ആവശ്യപ്പെട്ടതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആസാം സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗികമായി അപേക്ഷ ലഭിക്കാത്തതിനാലാണ് കാലതാമസമുണ്ടായതെന്നാണ് സൈന്യത്തിന്റെ വിശദീകരണം. സൈന്യത്തെ വിന്യസിക്കുന്നതിന് മുമ്പ്തന്നെ ഏറെക്കുറെ അക്രമം ശക്തിപ്പെടുകയും മരണസംഖ്യ ഉയരുകയും ചെയ്തിരുന്നു. അക്രമം ആരംഭിച്ച് മൂന്നോ നാലോ മണിക്കൂറുകള്‍ക്കുള്ളില്‍ സൈന്യം പ്രദേശത്ത് എത്തിച്ചേര്‍ന്നിരുന്നെങ്കില്‍ ഒരു പക്ഷെ മരണസംഖ്യ കുറക്കാമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, ആസാമിലെ സംഘര്ഷങ്ങള്ക്കുത്തരവാദികളായവരെ കണ്ടെത്തണമെന്നും,അവരെ ശിക്ഷിക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആര്.കെ സിംഗാണ് ഇക്കാര്യം ആസാം സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ആസാമിലെ സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണവിധേയമാണ്. കലാപങ്ങള്‍ക്ക് പിറകില്‍ ചില ബാഹ്യ ശക്തികള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ആരാണ് കലാപത്തിന് പിറകില്‍ പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്തണമെന്നും സിംഗ് പറഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസത്തിനിടക്ക് അഞ്ച് മൃതശരീരങ്ങള്‍ കലാപബാധിതമേഖലകളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരെല്ലാമാണെന്ന് കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിരാങ്ങ് ജില്ലയില്‍ നിന്നും അഞ്ച് മൃതശരീരങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്രദേശത്ത് വീണ്ടും കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. കൊക്രജാറിലും രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞമാസം മുതല്‍ പ്രദേശത്താരംഭിച്ച കലാപത്തില്‍ ഇതുവരെ 60 പേരാണ് കൊല്ലപ്പെട്ടത്. 5.02 ലക്ഷം പേര്‍ക്ക് അവരുടെ വീടുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: