കണ്ണൂര്‍/കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മലയോരമേഖലയില്‍ ഇന്നലെയുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. ഒരു കുടുംബത്തിലെ അഞ്ചു പേരുള്‍പ്പെടെയാണ് മരിച്ചത്. ആനക്കാംപൊയില്‍ ചെറുശ്ശേരിയില്‍ തുണ്ടത്തില്‍ ബിജുവിന്റെ കുടുംബത്തിലെ അഞ്ച് അംഗങ്ങളാണ് മരിച്ചത്. മലവെള്ളപ്പാച്ചിലില്‍ ഇവരുടെ വീട് പാടേ ഒലിച്ചുപോയി.
ബിജുവിന്റെ ഭാര്യ ലിസി, ബിജുവിന്റെ പിതാവ് ഔസേപ്പ് (ജോസഫ്-60), ബിജുവിന്റെ അമ്മ ഏലിക്കുട്ടി, ബിജു-ലിസി ദമ്പതികളുടെ മകന് കുട്ടൂസ്, രണ്ട് വയസുളള മറ്റൊരു മകന് എന്നിവരാണ് മരിച്ചത്. ഇന്നു നടത്തിയ തെരച്ചിലിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
പടന്നമാക്കല്‍ ബിനുവിന്റെയും ഷീനയുടെയും മകള്‍ ആനക്കാംപൊയില്‍ സെന്റ് മേരീസ് യുപിസ്കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനി ജ്യോത്സന(9), ഉരുള്‍പൊട്ടലില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പുത്തന്‍പുരയില്‍ വര്‍ക്കി(73), കോടഞ്ചേരി പഞ്ചായത്തില്‍ മഞ്ഞുവയല് പൊട്ടന്‍കോട് മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ മഞ്ഞുവയല് പാലത്തൊടുകയില്‍ ഗോപാലന് (78) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍. വര്‍ക്കിയെ പരിക്കുകളോടെ ഓമശേരി സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. ഉരുള്‍പൊട്ടലില്‍ വര്‍ക്കിയുടെ കോണ്‍ക്രീറ്റ് വീട് പൂര്‍ണമായും തകര്‍ന്നിരുന്നു.
ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്താതെ തന്നെ സംസ്ക്കരിക്കാനുളള നിര്‍ദേശം എഡിഎം നല്കി. ഉരുള്‍പൊട്ടലുണ്ടായ ദുരിത ബാധിത പ്രദേശങ്ങളിലെ സ്കൂളുകള്‍ക്ക് കളക്ടര്‍ കെ.വി.മോഹന്‍കുമാര്‍ അവധി പ്രഖ്യാപിച്ചു. മലയോര മേഖലയില്‍ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. മഴ രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. എഡിഎം രമാദേവിയുടെ നേതൃത്വത്തില്‍ വന്‍ ഉദ്യോഗസ്ഥ സംഘം ക്യാമ്പ് ചെയ്ത് രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുകയാണ്. പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ഉള്‍പ്പെട്ട സംഘങ്ങളാണ് തെരച്ചില്‍ നടത്തുന്നത്.
ഇന്നു പുലര്‍ച്ചെയും മലയോരമേഖലയിലെ വിവിധ ഭാഗങ്ങളില്‍ ചെറിയ രീതിയിലുളള ഉരുള്‍പൊട്ടലുകളുണ്ടായി. തിരുവമ്പാടി പഞ്ചായത്തിലെ പുല്ലൂരാംപാറയ്ക്കടുത്ത കൊടക്കാട്ടുപാറയില്‍ ആറു തവണയും, ആനക്കാംപൊയില്‍ മേഖലയിലെ ചെറുശേരിയില്‍ ഒന്‍പത് തവണയുമടക്കം ഇന്നു രാവിലെ 15 തവണ ഉരുള്‍പൊട്ടിയതായാണ് വിവരം.
ജില്ലാ ഭരണാധികാരികളും മാധ്യമപ്രവര്‍ത്തകരും മലയോരമേഖലകളിലേക്ക് എത്താന്‍ കഴിയാതെ തിരുവമ്പാടിയില്‍ കുടുങ്ങിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: