ചാലക്കുടി: നിയമം ലംഘിച്ച് ഓടുന്ന വാഹനങ്ങള്‍ പിടിക്കുവാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നിയമം ലംഘിച്ചുള്ള വാഹന പരിശോധന. പരിശോധനക്കിടയില്‍ മോട്ടോര്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മൂന്നുമുറി തട്ടില്‍ വീട്ടില്‍ പൗലോസ്(62), പേരാമ്പ്ര മാളിയേക്കല്‍ വീട്ടില്‍ ജോസ്(52), ഭാര്യ ഷീബ (44) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ പോട്ട ഇട്ടുക്കൂട്ട് പാലത്തിന് സമീപമുള്ള വളവില്‍ നിന്ന് വാഹന പരിശോധനക്കിടയില്‍ ബൈക്കില്‍ വന്ന പൗലോസിനെ കൈ കാണിക്കുകയായിരുന്നു.
കൈ കാണിച്ചതില്‍ ഭയപ്പെട്ട് പെട്ടെന്ന് ബൈക്ക് നിറുത്തുവാന്‍ ശ്രമിക്കുന്നതിനിടയില്‍ പുറകില്‍ ബുളറ്റില്‍ വന്ന ജോസ് പൗലോസിന്റെ ബൈക്കിന്റെ പുറകില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ പൗലോസും, ജോസും ബുളളറ്റിന്‍ പുറകിലുണ്ടായിരുന്ന ജോസിന്റെ ഭാര്യ ഷീബയും റോഡിലേക്ക് വീണു.
സംഭവം കണ്ട് ഓടി വന്ന സമീപത്തെ വ്യാപാരികള്‍ ഒച്ച വച്ചതിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ജീപ്പില്‍ തന്നെ പരിക്കേറ്റ ജോസിനേയും, ഭാര്യയേയും ആശുപത്രിയില്‍ എത്തിച്ചു. സ്ഥിരമായി ഈ വളവില്‍ നിന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വാഹന പരിശോധന നടത്തുന്നതിനെതിരെ പരാതിയുണ്ടായിരുന്നു.പഴയ ദേശീയ പാതയിലെ ഈ വളവ് പലപ്പോഴും വാഹന അപകടങ്ങള്‍ നടക്കുന്ന സ്ഥലം കൂടിയാണ്.
വളവിലും മറ്റും നിന്ന് വാഹന പരിശോധന പാടില്ലെന്ന നിയമം ഉള്ളപ്പോളാണ് വാഹന നിയമങ്ങള്‍ പഠിപ്പിക്കേണ്ട മോട്ടോര്‍ വാഹന വകുപ്പ് തന്നെ പരസ്യമായി നിയമ ലംഘനം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: