പുനലൂര്‍: കിഴക്കന്‍ മേഖലയില്‍ സിപിഎം-സിപിഐ ബന്ധം വഷളാകുന്നു. ആരോപണ പ്രത്യാരോപണവുമായി നേതാക്കള്‍ രംഗത്ത്. ഇടതുമുന്നണിയിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ കൊലവിളി കിഴക്കന്‍മേഖലയില്‍ ജനജീവിതം ദുസഹമാക്കുന്നു. രണ്ടാഴ്ചമുമ്പ് ഇടമണ്ണിലുണ്ടായ സിപിഐ-സിപിഎം സംഘര്‍ഷത്തില്‍ ഇരുപാര്‍ട്ടികളിലും ഉള്‍പ്പെട്ട പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്ന് കിഴക്കന്‍മേഖലയില്‍ വ്യാപകമായ സംഘര്‍ഷമാണ് അരങ്ങേറിയത്.
പരിക്കേറ്റവരെ പ്രവേശിപ്പിച്ച പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ സിപിഐ-സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ച് വീണ്ടും ഏറ്റുമുട്ടലുണ്ടായി. ഇരുപക്ഷത്തുമുള്ള നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
സംഘര്‍ഷത്തെ തുടര്‍ന്ന് കിഴക്കന്‍മേഖലയില്‍ നേതാക്കള്‍ പരസ്പരം പോര്‍വിളികള്‍ നടത്തുകയാണ്. സിപിഐക്കെതിരെ കഴിഞ്ഞ ദിവസം സിപിഎം നേതൃത്വത്തില്‍ ഇടമണ്ണില്‍ പ്രതിഷേധയോഗവും പ്രകടനവും നടന്നിരുന്നു. ശക്തമായ ഭാഷയിലാണ് സിപിഎം നേതാക്കള്‍ സിപിഐക്കെതിരെ പ്രതികരിച്ചത്. സിപിഐക്ക് തിരിച്ചടി നല്‍കുമെന്നും സിപിഎം നേതാക്കള്‍ മുന്നറിയിപ്പുനല്‍കി.
സിപിഐ നേതാവ് എന്‍.ഗോപിനാഥപിള്ളയും സിപിഎമ്മിനെതിരെ രൂക്ഷമായ പരാമര്‍ശം നടത്തി. സിപിഎം നേതാവ് എസ്.ജയമോഹനെ വ്യക്തിപരമായി പരാമര്‍ശിച്ചായിരുന്നു സിപിഐ നേതാവിന്റെ പ്രതികരണം. നേതാക്കന്മാരുടെ പരസ്യ പ്രസ്താവനകളും പ്രതികരണങ്ങളും കൂടുതല്‍ സംഘര്‍ഷത്തിലേക്ക് പോകാന്‍ സാധ്യത വര്‍ദ്ധിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: