മൂന്നാറിലെ ഭൂമി കയ്യേറ്റം സംബന്ധിച്ച വിഷയങ്ങളില്‍ പിണറായി സര്ക്കാരിനേറ്റുകൊണ്ടിരിക്കുന്ന തിരിച്ചടികള്‍ തുടരുകയാണ്. ഏറ്റവും ഒടുവിലത്തെ ഊഴം ഹരിത ട്രിബ്യൂണലിന്റേതാണ്. ഏലമലക്കാടുകളില്‍ അനുമതിയില്ലാതെ എങ്ങനെയാണ് കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പണിതതെന്ന് ട്രൈബ്യൂണല്‍ സര്‍ക്കാരിനോട് ചോദിച്ചിരിക്കുന്നു. ഈ ചോദ്യത്തിന് മറുപടി പറയാന്‍ ഇടതുമുന്നണി സര്‍ക്കാര്‍ വിയര്‍ക്കും.
മൂന്നാര്‍ പരിധിയില്‍ 330 കള്ളക്കെട്ടിടങ്ങള്‍ നിര്‍മിച്ചതിന്റെ വിവരങ്ങള്‍ അറിയിച്ചപ്പോഴായിരുന്നു നിയമലംഘനത്തിന്റെ ഗുരുതരാവസ്ഥയിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ടുള്ള ട്രൈബ്യൂണലിന്റെ പ്രതികരണം. കള്ളക്കെട്ടിടങ്ങള്‍ സ്ഥിതിചെയ്യുന്ന വസ്തുവിന്റെ കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്താതിരുന്നത് നിയമലംഘനങ്ങള്‍ക്കും കയ്യേറ്റങ്ങള്‍ക്കും സര്‍ക്കാര്‍ സംവിധാനം കൂട്ടുനില്‍ക്കുന്നതിന്റെ തെളിവായി കണക്കാക്കാം.
എന്നാല്‍ ട്രൈബ്യൂണല്‍ ഈ കയ്യേറ്റം കയ്യോടെ പിടികൂടിയിരിക്കുന്നു. എത്രയും വേഗം കെട്ടിടങ്ങള്‍ നില്ക്കുന്ന ഭൂമിയുടെ വിശദാംശങ്ങള്‍ ഹാജരാക്കണമെന്ന് ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
ഏലമലക്കാടുകളില്‍ മരംമുറിക്കാനും കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ നിര്‍മിക്കാനും അനുമതിയില്ലെന്ന് 2015 ല്‍ വിധിച്ച ഹരിത ട്രൈബ്യൂണല്‍, ഏലമലക്കാടുകളുടെ അതിര് നിര്‍ണയിക്കണമെന്നും അന്ന് നിര്‍ദ്ദേശിച്ചതാണ്. എന്നാല്‍ രണ്ടുവര്‍ഷമായിട്ടും ഇതുസംബന്ധിച്ച യാതൊരു നടപടിയും എടുക്കാതിരുന്ന സര്‍ക്കാര്‍, കയ്യേറ്റക്കാര്‍ക്ക് ഒത്താശ ചെയ്യുകയാണെന്ന് പകല്‍പോലെ വ്യക്തം.
ഏലമലക്കാടുകളുടെ അതിര് നിര്‍ണയത്തിന് കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാര്‍ ഹരിതട്രൈബ്യൂണലിനോട് ഇപ്പോള്‍ അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. ഇത് കയ്യേറ്റക്കാരുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് കരുതേണ്ടിയിരിക്കുന്നു. ഇങ്ങനെ സംശയിക്കാന്‍ കാരണങ്ങള്‍ ഏറെയുണ്ട്. അതിര് നിര്‍ണയത്തിന് റവന്യു- വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത സര്‍വെ നടത്താന്‍ ഒരു നടപടിയും ഇതുവരെ സര്‍ക്കാര്‍ എടുത്തിട്ടില്ല. ഇത് മനഃപൂര്‍വമുള്ള വച്ചുതാമസിപ്പിക്കല്‍ തന്ത്രമാണ്.
നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടാന്‍ കയ്യേറ്റക്കാര്‍ക്ക് കൂടുതല്‍ സാവകാശം നല്‍കുന്നതിനാണിത്. കേസില്‍ ഹൈറേഞ്ച് സംരക്ഷണസമിതി കക്ഷി ചേര്‍ന്നിരിക്കുന്നത് ഭരണസംവിധാനവും രാഷ്ട്രീയപാര്‍ട്ടികളുമായുള്ള ഒത്തുകളിയുടെ ഭാഗമാണ്. സ്വന്തം പുരയിടത്തിലെ മരം മുറിക്കാന്‍ കര്‍ഷകര്‍ക്ക് കഴിയുന്നില്ലെന്ന ആവലാതിക്കു പിന്നില്‍ വളഞ്ഞവഴിയിലൂടെ ഉടമസ്ഥാവകാശം സ്ഥാപിച്ചെടുക്കാനുള്ള ദുഷ്ടലാക്കാണുള്ളത്.
ഏലപ്പട്ടയത്തില്‍ മരം മുറിക്കാന്‍ നിയമമില്ലെന്നും, സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തിയാല്‍ മാത്രമേ ഇതിന് അനുമതി ലഭിക്കൂവെന്നും ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടിയത് ശ്രദ്ധേയമാണ്. ഇത്തരമൊരു നിയമ നിര്‍മാണത്തിലേക്ക് സ്ഥിതിഗതികള്‍ എത്തിക്കാനാണ് കയ്യേറ്റക്കാര്‍ ശ്രമിക്കുക. കയ്യേറ്റക്കാര്‍ക്ക് ഇക്കാര്യത്തില്‍ പ്രതീക്ഷയുണ്ട്.
സമ്മര്‍ദ്ദം ചെലുത്താനാവുന്ന സര്‍ക്കാരാണിതെന്നും, സമ്മര്‍ദ്ദം ചെലുത്തിയാല്‍ വിജയിക്കുമെന്നും കയ്യേറ്റക്കാര്‍ കരുതുന്നുണ്ട്. അനധികൃത ഭൂമി കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയെടുത്ത ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെയും ഉദ്യോഗസ്ഥരെയും പിണറായി സര്‍ക്കാര്‍ ഒഴിപ്പിച്ചത് കയ്യേറ്റക്കാര്‍ക്കുള്ള പച്ചക്കൊടിയാണല്ലോ.
ഏലമലക്കാടുകളിലെ കള്ളക്കെട്ടിടങ്ങള്‍ സംബന്ധിച്ച പ്രശ്നം ഉയര്‍ത്തിക്കൊണ്ടുവന്നത് ‘ജന്മഭൂമി’യാണ്. ഇക്കഴിഞ്ഞ മെയ് 18 ന് ഇതുസംബന്ധിച്ച വാര്‍ത്ത പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയുണ്ടായി. മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങള്‍ സംബന്ധിച്ച നിയമസഭാ പരിസ്ഥിതി സമിതിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതു മുതല്‍ മൂന്നാറിലെ കയ്യേറ്റക്കാര്‍ക്കെതിരെ ‘ജന്മഭൂമി’ മുന്‍നിരയിലുണ്ട്.
മറ്റ് മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ നിശ്ശബ്ദത പാലിച്ചപ്പോഴും ഞങ്ങള്‍ പോരാട്ടം തുടരുകയാണ്. ഹരിതട്രൈബ്യൂണലിന്റെ പുതിയ നിര്‍ദ്ദേശത്തോടെ നിയമവാഴ്ചയില്‍ വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് പ്രതീക്ഷയേറുകയാണ്.
സംസ്ഥാനത്ത് മാറി മാറി അധികാരത്തില്‍വന്ന ഇടതു-വലതു മുന്നണി സര്‍ക്കാരുകളുടെ ഭരണത്തിന്റെ തണലിലാണ് മൂന്നാറിലുള്‍പ്പെടെ ഇടുക്കി ജില്ലയിലെ ഭൂമി കയ്യേറ്റങ്ങളെല്ലാം നടന്നിട്ടുള്ളത്. കയ്യേറ്റക്കാരുടെ സ്വന്തം പാര്‍ട്ടികള്‍ തന്നെ ഭരണയന്ത്രം തിരിക്കുമ്പോള്‍ ആര് ആരെ ഒഴിപ്പിക്കാന്‍? കോണ്‍ഗ്രസ് ഭരണകാലം എക്കാലത്തും കയ്യേറ്റ മാഫിയയുടെ സുവര്‍ണ്ണ കാലമാണ്.
കയ്യേറ്റക്കാരുടെ ദേഹത്ത് ഒരുതരി മണ്ണു വീഴാപോലും കോണ്‍ഗ്രസുകാര്‍ അനുവദിക്കില്ല. കെ. കരുണാകരന്റെയും എ.കെ. ആന്റണിയുടേയും ഉമ്മന്‍ചാണ്ടിയുടേയും ഭരണത്തില്‍ കയ്യേറ്റക്കാര്‍ സുരക്ഷിതരായിരുന്നു. ഇടതുമുന്നണി ഭരണം വരുമ്പോള്‍ കയ്യേറ്റത്തിന്റെ പേരില്‍ ചില ശബ്ദകോലാഹലങ്ങളൊക്കെ ഉണ്ടാകുമെങ്കിലും അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കാന്‍ ഫലപ്രദമായ യാതൊരു നടപടിയും സ്വീകരിക്കില്ല.
വിഎസ് സര്‍ക്കാരിന്റെ മൂന്നാര്‍ ദൗത്യം ദയനീയമായി പരാജയപ്പെട്ടത് നാം കണ്ടതാണല്ലോ. ഇരട്ടച്ചങ്കനായ പിണറായിയുടെ ഹൃദയം തുടിക്കുന്നതും കയ്യേറ്റക്കാര്‍ക്ക് വേണ്ടിയാണെന്ന് തെളിഞ്ഞുകഴിഞ്ഞു. ഈ പശ്ചാത്തലത്തിലാണ് ഏലമലക്കാടുകള്‍ സംബന്ധിച്ച ഹരിത ട്രൈബ്യൂണലിന്റെ ഇടപെടല്‍ നിര്‍ണായകമാവുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: