കൂര്‍ക്കഞ്ചേരി: ശരീര സൗന്ദര്യത്തിനായി ജിമ്മില്‍(ഹെല്‍ത്ത്ക്ലബ്) പോകുന്നവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഹെപ്പറ്റൈറ്റിസ് ബി, സി പകര്‍ന്നേക്കുമെന്ന് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി ഉദരരോഗ വിദഗ്ധനും ലിവര്‍ ക്ലബ് പ്രസിഡന്റുമായ ഡോ. വൈ. പ്രവീണ്‍കുമാര്‍ പ്രസ്താവിച്ചു. അച്ചന്റെ സ്കൂള്‍ പൂര്‍വ വിദ്യാര്‍ഥി സംഘത്തിന്റെ(അച്ചൂസ്) ആഭിമുഖ്യത്തില്‍ കരള്‍ രോഗ ബോധവത്ക്കരണ ക്ലാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയില്‍ ജിമ്മില്‍ പോകുന്ന ചെറുപ്പക്കാര്‍ക്കിടയില്‍ ഹെപ്പറ്റൈറ്റിസ് ‘ബി’യും ‘സി’യും പൊതുവായി കണ്ടു വരുന്നുണ്ട്. ഹെപ്പറ്റൈറ്റിസ് ‘ബി’ ‘സി’ വൈറസ് ബാധമൂലം രോഗം ബാധിച്ചവര്‍ അതറിയാതെ ഹെല്‍ത്ത്ക്ലബില്‍ വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ അവരുടെ വിയര്‍പ്പില്‍ നിന്നാണ് രോഗം പരക്കുന്നത്. ഇവര്‍ ഉപയോഗിച്ച ഉപകരണം ഉപയോഗിക്കുന്നവരുടെ ശരീരത്തില്‍ മുറിവുണ്ടെങ്കില്‍ അതില്‍ രോഗബാധിതന്റെ വിയര്‍പ്പ് തട്ടിയാണ് രോഗം പരക്കുന്നത്.
തൃശൂരില്‍ ശരീര സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്ത നിരവധി ചെറുപ്പക്കാര്‍ ഈ രോഗ ബാധിതരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ രോഗ പകര്‍ച്ച ചെറുക്കാം. എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ ജിമ്മില്‍ യൂനിഫോം നിര്‍ബന്ധമാക്കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ പകര്‍ച്ച വ്യാധി ഇല്ലെന്ന് ഉറപ്പു വരുത്തുന്നവര്‍ക്കേ ഹെല്‍ത്ത്ക്ലബില്‍ പ്രവേശനം ലഭിക്കൂ.
ഏതെങ്കിലും രോഗത്തിന് ദീര്‍ഘകാല ചികിത്സ തേടുന്നവര്‍ക്കും ഹെപ്പറ്റൈറ്റിസ് ‘ബി’ ‘സി’ വൈറസ് ബാധയുണ്ടാകാം. ഈ രോഗം നിശബ്ദ കൊലയാളിയാണ്. ലോകത്ത് ഈ രോഗം ബാധിച്ച അഞ്ചു ശതമാനം പേര്‍ക്കേ തങ്ങള്‍ ഈ രോഗികളാണെന്ന് അറിവുള്ളൂ. അതില്‍ ഒരു ശതമാനമേ ചികിത്സ തേടുകയും ചെയ്യുന്നുള്ളൂ. രോഗം മൂര്‍ഛിച്ച് ചികിത്സിക്കാന്‍ പറ്റാത്ത ഘട്ടത്തിലാണ് ഭൂരിഭാഗവും രോഗബാധ അറിയുന്നത്. പൊതുവെ കരള്‍ രോഗികളുടെ അവസ്ഥ ഇതു തന്നെയാണ്.
മദ്യപിക്കാത്തവര്‍ക്ക് ഉണ്ടാകുന്ന കരള്‍ രോഗം സാധാരണമായിക്കഴിഞ്ഞു. കരളില്‍ കൊഴുപ്പ് അടിഞ്ഞാണ് നാഷ്(നോണ്‍ ആല്‍ക്കഹോളിക്ക് സ്റ്റിയറ്റോ ഹെപ്പറ്റൈറ്റിസ്) ഉണ്ടാകുന്നത്. ഇത് ഏറ്റവും ഭീഷണി ഉണ്ടാക്കുന്നത് സ്ത്രീകള്‍ക്കാണ്. ജീവിത ശൈലിയും ഭക്ഷണവും നിയന്ത്രിച്ചും ശരിയായി വ്യായാമം ചെയ്തും കരള്‍ രോഗങ്ങളെ ചെറുക്കാമെന്നും അദ്ദേഹം പറഞ്ഞു. അച്ചൂസ് പ്രസിഡന്റ് ഡോ. ടി.കെ വിജയരാഘവന് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: