പത്തനാപുരം: പിറവന്തൂരിലെ പതിനാറുകാരിയുടെ മരണത്തിലെ ദുരൂഹത ഒഴിയുന്നില്ല. അന്വേഷണത്തിന് പുതിയ വഴികള്‍ തേടി പോലീസ്.
നല്ലകുളം സ്വദേശിയായ പ്ലസ്വണ് വിദ്യാര്‍ത്ഥിനി റിന്‍സി ബിജു(16)വിന്റെ മരണം നടന്ന് പതിനൊന്ന് ദിവസം പിന്നിട്ടിട്ടും മരണകാരണം കണ്ടെത്താന്‍ പോലീസിനായിട്ടില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആത്മഹത്യയെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന പോലീസിന് അക്കാര്യത്തില്‍ വ്യക്തതവരുത്താനും സാധിച്ചിട്ടില്ല.
ശാസ്ത്രീയ പരിശോധനയിലൂടെയും ചോദ്യം ചെയ്യലിലൂടെയും മരണത്തിന്റെ ചുരുളഴിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ഇതിന്റെ ഭാഗമായി റിന്‍സിയുടെ മാതാപിതാക്കളെയും സഹോദരിയേയും കൗണ്സിംലിങിന് വിധേയരാക്കി.
കൂടുതല്‍ അന്വേഷണത്തിനായി മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയ പോലീസ് സര്ജന് ഡോ.സീന, ഫോറന്‍സിക് മേധാവി രമ എന്നിവര്‍ നാളെ പെണ്‍കുട്ടിയുടെ വീട്ടിലെത്തും. ഇതിലൂടെ നിര്‍ണായക തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയാണ് അന്വേഷണ സംഘം.
കഴിഞ്ഞ 29ന് പുലര്‍ച്ചെ ആറിനാണ് റിന്‍സിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും കൊലപാതകമെന്ന നിലപാടില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്. കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്ന ആവശ്യം ശക്തമാണ്.
കൊല്ലം കമ്മീഷണര്‍ അജിതാ ബീഗം, പുനലൂര്‍ ഡിവൈഎസ്പി കൃഷ്ണകുമാര്‍.പി, പുനലൂര്‍ സിഐ ബിനുവര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: