കാന്‍ഡി: വിദേശ മണ്ണില്‍ പരമ്പര തൂത്തുവാരി ചരിത്രം കുറിക്കാന്‍ കോഹ് ലിയും കൂട്ടരും ഇറങ്ങുന്നു. ഇന്ത്യ- ശ്രീലങ്ക മൂന്നാം ക്രിക്ക്റ്റ് ടെസ്റ്റ് ഇന്ന് പാലെക്കലെ സ്റ്റേഡിയത്തില്‍ ആരംഭിക്കും. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും വിജയം നേടിയ ഇന്ത്യ അജയ്യരായി നില്‍ക്കുകയാണ്. മൂന്നാം ടെസ്റ്റിലും ജയം ആവര്‍ത്തിച്ചാല്‍ വിദേശ മണ്ണില്‍ പരമ്പര തൂത്തുവാരുന്ന ആദ്യ ഇന്ത്യ ടീമെന്ന ബഹുമതി കോഹ് ലിക്കും കൂട്ടര്‍ക്കും ലഭിക്കും.
അതേസമയം ആദ്യ രണ്ട് മത്സരങ്ങളിലും വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയ ശ്രീലങ്ക അവസാന ടെസ്റ്റില്‍ ആശ്വാസ വിജയം നേടി നാണക്കേടില്‍ നിന്ന് തലയൂരാനുളള ശ്രമത്തിലാണ് . പരിക്ക് മൂലം മുന്‍ നിരതാരങ്ങളായ ഹെറാത്ത്, നുവാന്‍ പ്രദീപ് , ആഷ്ലെ ഗുണരത്ന എന്നിവര്‍ വിട്ടുനില്‍ക്കുന്ന സാഹചര്യത്തില്‍ ശ്രീലങ്കയുടെ മോഹം നടക്കുമോയെന്ന് കണ്ടറിയണം.
പരിക്കേറ്റ ഹെറാത്തിനും പ്രദീപിനും പകരം പേസര്‍മാരായ ദുഷ്മന്ത ചമീരയേയും ലാഹിരു ഗാമേജിനെയും ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്.
പാല്ക്കലെയിലെ പച്ചപ്പ് നിറഞ്ഞ പിച്ച് പേസിനെ തുണയ്ക്കുമെന്നാണ് കരുതുന്നത്. അതിനാല്‍ കോഹ്ലി, സസ്പെന്‍ഡ് ചെയ്യപ്പെട്ട സ്പിന്നര്‍ രവീന്ദ്ര ജഡേജയ്ക്ക് പകരം മൂന്നാം സ്പെഷ്യലിസ്റ്റ് പേസറായി ഭൂവനേശ്വര്‍ കുമാറിനെ അവസാന ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കും. കോഹ് ലിയുടെ കാലഘട്ടത്തില്‍ ടെസ്റ്റ് കളിക്കാന്‍ കിട്ടിയ അവസരങ്ങളിലൊക്കെ ഭുവനേശ്വര്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ച്ചവച്ചിട്ടുണ്ട്. ബാറ്റിങ്ങിലും തിളങ്ങാന്‍ കഴിയുന്ന താരമാണ് ഭൂവനേശ്വര്‍.അതിനാല്‍ ഹാര്‍ദിക് പാണ്ഡ്യെയെ ഒഴിവാക്കി ചൈാമന് കുല്‍ദീപ് യാദവിനെ രണ്ടാം സ്പിന്നറായി ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.
കോഹ്ലി 28 ടെസ്റ്റില്‍ ഇന്ത്യയെ നയിച്ചിട്ടുണ്ട്. ഈ ടെസ്റ്റുകളിലെല്ലാം ചെറിയ മാറ്റങ്ങള്‍ ടീമില്‍ വരുത്തിയിരുന്നു. ഇന്ന് തുടങ്ങുന്ന ടെസ്റ്റിലും ടീമില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.
1932 ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയ ഇന്ത്യ 85 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ഒരിക്കല്‍ പോലും വിദേശത്ത് സമ്പൂര്‍ണ ടെസ്റ്റ് പരമ്പര നേടിയിട്ടില്ല. നാട്ടിലും ഏറെ സമ്പൂര്‍ണ പരമ്പര നേടാനും കഴിഞ്ഞിട്ടില്ല. മുഹമ്മദ് അസറുദ്ദീന്റെ നായകത്വത്തില്‍ 1993ല്‍ ഇംഗ്ലണ്ടിനെതിരെയും 94ല്‍ ശ്രീലങ്കക്കെതിരെയും ഇന്ത്യ നാട്ടില്‍ 3-0 ന് പരമ്പര തൂത്തുവാരിയിരുന്നു. 2013ല്‍ ധോണി നയിച്ച ഇന്ത്യന്‍ ടീം 4-0 ന് ഓസീസിനെ കീഴ്പ്പെടുത്തി. കഴിഞ്ഞവര്‍ഷം കോഹ്ലിയുടെ ഇന്ത്യന്‍ ടീം 3-0 ന് ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചു.
കപില്‍ദേവും ടൈഗര്‍ പട്ടൗഡിയും നയിച്ച ഇന്ത്യന്‍ ടീം വിദേശ മണ്ണില്‍ മികച്ച വിജയങ്ങള്‍ നേടി.1986ല്‍ കപില്‍ദേവിന്റെ ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിനെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 2-0 ന് തോല്‍പ്പിച്ചു. 1967-68 ല്‍ പട്ടൗഡിയുടെ ടീം ന്യൂസിലന്‍ഡിനെതിരെ 3-1 ന്റെ ജയം സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: