തിരുവനന്തപുരം: ആഗസ്റ്റ് മാസത്തില്‍ കായിക മേളയുടെ സ്കൂള്‍ തല മത്സരങ്ങള്‍ പൂര്‍ത്തീകരിച്ച് സബ്ജില്ലാ മത്സരങ്ങള്‍ ആരംഭിക്കേണ്ട സമയമാണ്. പക്ഷെ ഇതുവരെ സ്കൂള്‍ തല മത്സരങ്ങള്‍ പോലും നടത്തിയിട്ടില്ല. ജോലി സ്ഥിരത ആവശ്യപ്പെട്ടു് കായിക അദ്ധ്യാപകര്‍ മേളകള്‍ ബഹിഷ്കരിക്കാന്‍ തീരുമാനിച്ചതോടെയാണ് കായികമേളകള്‍ക്ക് ചുവപ്പുകാര്‍ഡ് ഉയര്‍ന്നത്.
യുപി സകൂളുകളില്‍ 500 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കായിധ്യാപകന് എന്നതാണ് കണക്ക്. എന്നാല്‍ യുപി സ്കൂളുകളില്‍ 100 കുട്ടികള്‍ പോലും തികയാതായതോടെ ജോലി നഷ്ടമായത് നിരവധി പേര്‍ക്കാണ്. ഇപ്പോള്‍ ഉള്ളവരാകട്ടെ എല്‍പി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെ പഠിപ്പിക്കണം. അഞ്ചുമുതല്‍ പത്താം ക്ലാസ്സു വരെ പാഠപുസ്കവും പരീക്ഷയുമുണ്ട്. ഹയര്‍സെക്കന്‍ഡറി വരെ അധ്യാപനം നടത്തുകയും വേണം. ഇതിനെല്ലാം ഒരു അധ്യാപകന് മാത്രമാണ് ഓരോ സ്കൂളിലും ഉള്ളത്.
ആവശ്യത്തിന് അധ്യാപകരെ നിയമിക്കാനും കായിക പഠനം നിര്‍ബന്ധമാക്കാനും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ആര്എംഎസ്എയ്ക്ക് (രാഷ്ട്രീയ മധ്യമിക് ശിക്ഷാ അഭിയാന്) കഴിഞ്ഞവര്‍ഷം 400 കോടി അനുവദിച്ചിരുന്നു. ഇതില്‍ 385 കോടിയും ലാപ്സാക്കി. സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് 200 അധ്യാപകരെ നിയമിച്ച് രണ്ട് മാസം തികയുന്നതിന് മുമ്പ് പിരിച്ചുംവിട്ടു.
എല്‍പി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെ പഠിപ്പിച്ചാലും ശമ്പളം എല്‍പി സ്കൂള്‍ തസ്തികയിലേത്. ഹയര്‍സെക്കന്‍ഡറിയിലും ഹൈസ്കൂളിലും ഒരുക്ലാസ്സില്‍ ആഴ്ചയില്‍ രണ്ട് പീരിഡ് പഠിപ്പിക്കണം. അതിന് അലവന്‍സായി 250 രൂപ ഉണ്ടെങ്കിലും ലഭിക്കാറില്ല. യുപിക്ലാസ്സുകളില്‍ 250 കുട്ടികള്‍ക്ക് ഒരു അധ്യാപകന് എന്ന അനുപാതത്തിലാക്കണമെന്നതും ഹൈസ്കൂള്‍-ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ അധ്യാപക തസ്തിക സൃഷ്ടിക്കണമെന്നതും കാലങ്ങളായുള്ള ആവശ്യമാണ്.
ആവശ്യങ്ങളെല്ലാം ഉന്നയിച്ച് ഡിപിഐയ്ക്ക് മുന്നില്‍ നടത്തിയ ധര്‍ണ്ണയില്‍ എല്ലാ അധ്യാപക സംഘടനകളിലുമുള്ള കായികാധ്യാപകര്‍ പങ്കെടുത്തെങ്കിലും ഇടത്-വലത് സംഘാടനാ നേതാക്കള്‍ സമരത്തിന് തുരങ്കം വച്ചു. അതോടെയാണ് മേളകള്‍ ബഹിഷ്കരിക്കാന്‍ അധ്യാപകര്‍ തീരുമാനിച്ചത്.
കായികാധ്യാപകര്‍ എത്താതിരുന്നതോടെ മേളകള്‍ നടത്താനാകാത്തതിനാല്‍ 163 സബ്ജില്ലകളില്‍ 141 സബ്ജില്ലാ സെക്രട്ടറിമാരും 14 റവന്യൂ ജില്ലാ സെക്രട്ടറിമാരില്‍ 13 പേരും രാജിവച്ചു. ഓണപ്പരീക്ഷ കഴിഞ്ഞ് കുട്ടികള്‍ എത്തുമ്പോഴേക്കും സപ്തംബര്‍ പകുതിയാകും. ഒക്ടോബറില്‍ പൂര്‍ത്തിയാക്കേണ്ട സംസ്ഥാന തല മത്സരം അവതാളത്തിലാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: