തുറവൂര്‍: കുത്തിയതോട് പഞ്ചായത്തിന്റെ പൊതുശ്മശാനത്തിന്റെ പണി സ്തംഭനത്തിലായിട്ട് മൂന്ന് വര്‍ഷം. ചാവടി പള്ളിത്തോട് റോഡരികില്‍ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 35 സെന്റ് സ്ഥലത്ത് 2015ല്‍ എ.എം. ആരീഫ് എംഎല്‍എയാണ് തറക്കല്ലിട്ടത്.
തറക്കല്ല് മഴയും വെയിലുമേറ്റ് നശിക്കുന്നതല്ലാതെ യാതൊരു പ്രവര്‍ത്തനങ്ങളും നടന്നിട്ടില്ല. ഈ സ്ഥലം കന്നുകാലികളെ മേയ്ക്കാനാണിപ്പോള് ഉപയോഗിക്കുന്നത്. സംസ്ഥാന സര്‍ക്കാരും കുത്തിയതോട് പഞ്ചായത്തും ശ്മശാനത്തിന്റെ പണിക്കായി 39 ലക്ഷം രൂപ നീക്കിവച്ചു.
സര്‍ക്കാര്‍ ഏജന്‍സിയായ കോസ്റ്റ് ഫോര്‍ഡിനായിരുന്നു നിര്‍മാണ ചുമതല. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഏഴു ലക്ഷം രൂപയും ഏജന്‍സിക്ക് കൈമാറി. എന്നാല്‍ പല കാരണങ്ങള്‍ മൂലം പണി തുടങ്ങാനായില്ല.
തുടര്‍ന്ന് ടെന്‍ഡര്‍ നടപടികള്‍ അസാധുവാക്കി. വീണ്ടും ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചെങ്കിലും പ്രത്യേകിച്ച് പ്രയോജനമുണ്ടായില്ല. ആധുനിക സൗകര്യങ്ങളോട് കൂടിയ ശ്മശാനമാണ് പണി കഴിപ്പാക്കാന് ഉദ്ദേശിക്കുന്നത്. പഞ്ചായത്തിലെ മൂന്ന് സെന്റ് സ്ഥലത്ത് താമസിക്കുന്നവരും വെള്ളവും ചതുപ്പും നിറഞ്ഞതുമായ സ്ഥലത്തെ താമസക്കാരുടെ മൃതദേഹംമറവു ചെയ്യാന്‍ വളരെയധികം ക്ലേശിക്കുകയാണ്.
ഇതിന് പരിഹാരമായാണ് പൊതുശ്മശാനം പണി കഴിപ്പിക്കാന്‍ തിരുമാനിച്ചത്.എന്നാല്‍ അധികൃതരുടെ അനാസ്ഥ മൂലമാണ് പണി മുടങ്ങാന്‍ കാരണമെന്ന് ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: