ഭീകരാക്രമണമെന്ന ഭീതി ലോകമെമ്പാടും ചൂഴ്ന്നുനില്ക്കുന്നു. ഭീകരവാദത്തെ അടിച്ചമര്‍ത്താനുള്ള ഫലപ്രദമായ ഒരുപോംവഴി ഇനിയും ഉരുത്തിരിഞ്ഞു വരേണ്ടിയിരിക്കുന്നു. ലോകത്തെങ്ങുമുള്ള ഭരണകൂടങ്ങള്‍ ശാശ്വതഭീതിയിലാണ്. അവര്‍ നിതാന്ത ജാഗ്രതയിലുമാണ്. അവരവരുടെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തുന്നതിലും രഹസ്യാന്വേഷണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിലും കാര്യക്ഷമമാക്കുന്നതിലും ഓരോ ഭരണകൂടവും ബദ്ധശ്രദ്ധരാണ്. ആക്രമണങ്ങളെ ഏതുവിധേനയും ചെറുക്കാന്‍ ഓരോ നിമിഷവും അവര്‍ പരിശ്രമിക്കുന്നുമുണ്ട്.
പക്ഷേ, തുടരെ തുടരെയുണ്ടാകുന്ന ബോംബ് സ്ഫോടനങ്ങളും ആക്രമണങ്ങളും തെളിയിക്കുന്നത് ഈ സുരക്ഷാസംവിധാനങ്ങളും പരിശ്രമങ്ങളുമെല്ലാം രോഗലക്ഷണത്തെ നേരിടാന്‍ മാത്രമേ പര്യാപ്തമാകുന്നുള്ളൂ എന്നാണ്. രോഗത്തെ ചെറുക്കാന്‍ ഈ നടപടികള്‍ ഇനിയും ശക്തമായിട്ടില്ല. അവിശ്വാസികളെ ഇല്ലായ്മ ചെയ്യാനുള്ള ‘ദൈവിക’ കടമ നിര്‍വഹിക്കാന്‍ സ്വയം പൊട്ടിത്തെറിക്കാന്‍ പോലും തയ്യാറാകുന്ന തരത്തില്‍ വിശ്വാസികളെ പ്രചോദിപ്പിക്കുന്നതെന്താണ്? അവരില്‍ ഇത്രയും കടുത്ത വിദ്വേഷവും വിഭാഗീയതയും സൃഷ്ടിക്കുന്നതാരാണ്?
ജിഹാദി ഭീകരതയുടെ ദുരനുഭവങ്ങള്‍ യൂറോപ്പിനുണ്ടാകാന് തുടങ്ങിയിട്ട് കാലം കുറച്ചേ ആയിട്ടുള്ളൂ. എന്നാല്‍ ഇന്ത്യയോ? ഇസ്ലാമിക ഭീകരവാദ ക്രിസ്ത്യന്‍ മിഷണറിമാരുടെ കുതന്ത്രങ്ങളും ഇന്ത്യയെ അലട്ടാന്‍ തുടങ്ങിയിട്ട് നൂറ്റാണ്ടുകളേറെയായി.
1970 മുതല്‍ 2016 വരെ, 46 വര്‍ഷ കാലയളവിനിടയില്‍ അയ്യായിരത്തിലധികം പേര് ബോംബു സ്ഫോടനങ്ങളില്‍ കൊല്ലപ്പെട്ടു. 2463 പേര് കൊലപാതകത്തിനിരയായി. 2270 പേര് ആക്രമിക്കപ്പെട്ടു, 957 പേര് ബന്ദിയാക്കപ്പെട്ടു, 183 പേര് തട്ടിക്കൊണ്ടുപോകപ്പെട്ടു, കെട്ടിടങ്ങള്‍ ആക്രമിക്കപ്പെട്ട് 88 പേര് കൊല്ലപ്പെട്ടു, അംഗഭംഗം വന്നവര്‍, മുറിവേറ്റവര്‍, കാണാതായവര്‍ എന്നിവരുടെ എണ്ണം ആയിരക്കണക്കിനു വേറെയും.
2014 ഡിസംബര്‍ മുതല്‍ ഇന്നുവരെയുള്ള കണക്ക് പരിശോധിച്ചാല്‍ ഭീകരവാദികളുടെ യൂറോപ്പിലെ പ്രധാന ലക്ഷ്യം ഫ്രാന്‍സ് ആണെന്നു കാണാം. ഇക്കാലയളവിനിടയില്‍ പത്തു ഭീകരാക്രമണങ്ങളാണ് ഫ്രാന്‍സിനു നേരിടേണ്ടി വന്നത്. 2015 നവംബറിലെ പാരീസ് ആക്രമണം, 2016 ജൂലായിലെ നൈസ് ട്രക്ക് ആക്രമണം എന്നിവ അക്കൂട്ടത്തില്‍പ്പെടുന്നു.
2017 ന്റെ ആരംഭത്തോടെ ബ്രിട്ടനിലും ആക്രമങ്ങളുടെ തോത് ഉയര്‍ന്നു. കേവലം നാലുമാസത്തിനിടെ മൂന്നു ഭീകരാക്രമണങ്ങള്‍ക്കാണ് ബ്രിട്ടന് സാക്ഷിയായത്. വെസ്റ്റ് മിനിസ്റ്റര്‍ ആക്രമണം, മെയ് മാസത്തിലെ മാഞ്ചസ്റ്റര്‍ അറീന ബോംബാക്രമണം, ജൂണിലെ ലണ്ടന്‍ ബ്രിഡ്ജ് ആക്രമണം എന്നിവയാണവ.
ബല്‍ജിയം, ജര്‍മ്മനി, റഷ്യ എന്നീ രാജ്യങ്ങളും ഭീകരവാദികളുടെ ലക്ഷ്യങ്ങളാണ്. 2016 ജനുവരിയിലും 2016 ജൂണിലും 2017 ജനുവരിയിലും ഇസ്താംബുള്‍ ബോംബാക്രമണങ്ങള്‍ക്കും വെടിവെപ്പിനും ഇരയായി.
മതത്തിന്റെ പേരില്‍ നടക്കുന്ന ഭീകരവാദ ആക്രമണങ്ങള്‍ക്ക് രക്തരൂഷിതമായ ദീര്‍ഘകാല ചരിത്രമുണ്ട്. നഗരങ്ങളെ മുച്ചൂടും നശിപ്പിക്കുക, അന്യമതസ്ഥരുടെ ആരാധനാലയങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കുക, നിരപരാധികളെ കൊന്നൊടുക്കുക, നാഗരികതകളെ നിശ്ശേഷം ചുട്ടുചാമ്പലാക്കുക എന്നിവയെല്ലാം നൂറ്റാണ്ടുകളായി തുടരുന്നുണ്ട്.
വിശുദ്ധ പുസ്തകത്തിലോ പ്രവാചകനിലോ ഉള്ള വിശ്വാസം അവിശ്വാസികളെ നിഷ്കരുണം ഇല്ലായ്മ ചെയ്യാന്‍ ലക്ഷങ്ങള്‍ക്ക് പ്രചോദനം നല്‍കിയിട്ടുണ്ട്.
ഏകദേശം ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1015 ല്‍ പോപ്പ് അര്‍ബന്‍ രണ്ടാമന്~ഒന്നാം കുരിശുയുദ്ധത്തിനു ആഹ്വാനം ചെയ്തു. ഒന്നാം കുരിശുയുദ്ധത്തിന്റെ വിജയം കുരിശുയുദ്ധങ്ങളുടെ പരമ്പരക്കു വഴിതെളിച്ചു. ആറോളം വലുതും ചെറുതുമായ കുരിശുയുദ്ധങ്ങള്‍ നടന്നു. റിനെലാന്‍ഡ് കൂട്ടക്കൊലകളില്‍ ആയിരക്കണക്കിനു ജൂതര്‍ കൊലക്കത്തിക്കിരയാക്കി. നാലാം കുരിശുയുദ്ധത്തിലാണ് കോണ്‍സ്റ്റാന്റിനേപ്പിള്‍ തകര്‍ന്നടിഞ്ഞത്.
ഇറാനില്‍നിന്ന് ആട്ടിയിറക്കപ്പെട്ടു അഭയാര്‍ത്ഥികളായാണ് മലബാറില്‍ ക്രൈസ്തവര്‍ എത്തുന്നത്. നാലാം നൂറ്റാണ്ടുമുതല്‍ ഇറാനില്‍ ക്രൈസ്തവര്‍ സംശയിക്കപ്പെട്ടു തുടങ്ങിയിരുന്നു. ഇറാന്റെ പഴയ പ്രതിയോഗികളായിരുന്ന റോമന്‍ സാമ്രാജ്യം ക്രൈസ്തവ രാഷ്ട്രമായി മാറിയതായിരുന്നു അതിനു കാരണം. അവിടെ അവര്‍ നിരന്തര പീഡനങ്ങള്‍ക്കിരയായി. യാഥാസ്ഥിതിക ക്രൈസ്തവര്‍ക്ക് ഇറാനിലെ ക്രൈസ്തവരെ പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ അവര്‍ പടിഞ്ഞാറോട്ട് പോകാതെ അഭയം തേടി. സഹിഷ്ണുതക്കു പേരുകേട്ട ഇന്ത്യയിലേക്കും ചീനയിലേക്കും വന്നു. സിറിയയില്‍നിന്നും അര്‍മീനിയയില്‍നിന്നും വന്ന അഭയാര്‍ത്ഥികളായ ക്രൈസ്തവരും അവരുടെ കൂടെക്കൂടി.
മലബാറിലെ ഹിന്ദുസമൂഹം ക്രിസ്ത്യന്‍ അഭയാര്‍ത്ഥികളെ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഹിന്ദു ഭരണാധികാരികള്‍ അവര്‍ക്ക് വീടുവെക്കാനും പള്ളി പണിയാനും സ്ഥലം കൊടുത്തു. രാജാവോ പ്രജകളോ അവരുടെ ആരാധനാ സ്വാതന്ത്ര്യത്തില്‍ കൈകടത്തിയില്ല. ക്രമേണ ഈ അഭയാര്‍ത്ഥികള്‍ സിറിയന്‍ ക്രിസ്ത്യാനികള്‍ എന്നറിയപ്പെടാനും തുടങ്ങി. ഇന്ത്യയും ക്രൈസ്തവരും തമ്മിലുള്ള ബന്ധം തുടങ്ങിയത് ഇവിടംമുതലാണ്.
ക്രൈസ്തവരുമായി ഇന്ത്യ രണ്ടാമതു ബന്ധത്തില്വരുന്നത് 1530 ലാണ്. കിഴക്കു ദേശത്തെ പോര്‍ച്ചുഗീസ് സാമ്രാജ്യത്തിന്റെ തലസ്ഥാനമായി ഗോവ മാറിയപ്പോഴാണ്. പോര്‍ച്ചുഗീസുകാരുടെ ആദ്യ ഇരകള്‍ മുസ്ലിങ്ങളും പിന്നീട് തദ്ദേശീയ ഹിന്ദുക്കളുമായിരുന്നു. പോര്‍ച്ചുഗീസ് സാമ്രാജ്യത്തിന്റെ അളവറ്റ പിന്തുണയോടെ ക്രിസ്ത്യന്‍ മിഷണറിമാര്‍ ക്രൈസ്തവേതര സമൂഹത്തെ പലതരത്തിലും പീഡിപ്പിച്ചു.
കൂട്ട മതപരിവര്‍ത്തനങ്ങള്‍ സര്‍വ്വസാധാരണമായി. ഒരുകാലത്ത് ക്ഷേത്രങ്ങള്‍ നിന്നിരുന്നയിടങ്ങളില് അവക്കുപകരം പള്ളികളുയര്ന്നു. സ്ഥലം വില്‍ക്കാനും വാങ്ങാനുമുള്ള അവകാശം മതപരിവര്‍ത്തനം നടത്തിയവര്‍ക്കു മാത്രമായി. ഹിന്ദു പുരോഹിതര്‍ മതപരമായ ജോലികള്‍ ചെയ്യുന്നതില്‍നിന്നും വിലക്കപ്പെട്ടു. പൂണൂല് ധരിക്കാനുള്ള അവകാശംപോലും ഹിന്ദുക്കള്ക്കില്ലാതായി. തങ്ങളുടെ ഉത്സവങ്ങള്‍ ആഘോഷിക്കാനോ വിവാഹംപോലുള്ള ചടങ്ങുകള്‍ നടത്താനോ പോലും അധികാരമില്ലാത്തവരായി ഗോവയിലെ ഹിന്ദുക്കള്‍ മാറി.
പ്രവാചകന്റെ കാലത്താണ് (570-632 എഡി) ഇസ്ലാം ഇന്ത്യയിലെത്തുന്നത്. അറബി വ്യാപാരികളിലൂടെയാണ് ഇസ്ലാം ഇന്ത്യയില്‍ ആദ്യമായി കാലൂന്നിയത്. തദ്ദേശീയ ജനതയും രാജാവും അറബിവ്യാപാരികള്‍ക്ക് എല്ലാ സഹായസഹകരണങ്ങളും നല്‍കുകയും ചെയ്തു. ക്രിസ്തുവര്‍ഷം 629 ല്‍ ഇന്നത്തെ തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ താലൂക്കിലെ മേത്തലയില്‍ ചേരമാന്‍ ജുമാ മസ്ജിദ് പണിതു നല്കിയതും രാജാവായിരുന്നു. ഇന്നും ആ പള്ളി അവിടെയുണ്ട്.
പക്ഷേ പശ്ചിമ അതിര്‍ത്തിവഴിയുള്ള ഇസ്ലാമിന്റെ കടന്നുവരവ് ഒട്ടും സുഖകരമായിരുന്നില്ല. ആക്രമണകാരികളുടെ രൂപത്തിലായിരുന്നു അത് സംഭവിച്ചത്. മുഹമ്മദ് കാസിം ആരംഭിച്ച് മുഹമ്മദ് ഗസ്നിയുടെ നിരന്തരമായ ആക്രമണങ്ങളിലൂടെ അത് തുടര്‍ന്നു. പതിനൊന്നാം നൂറ്റാണ്ടിന്റെ ആരംഭദശയിലായിരുന്നു മുഹമ്മദ് ഗസ്നിയുടെ ആക്രമണം ഗസ്നിയുടെ സിംഹാസനത്തില്‍ കയറിയപ്പോള്‍ തന്നെ വിശുദ്ധയുദ്ധത്തിനായുള്ള ശപഥം മുഹമ്മദ് എടുത്തിരുന്നു. ഭാരതത്തിലെ വിഗ്രഹാരാധകരെ ഇല്ലാതാക്കുക എന്നതായിരുന്നു മുഹമ്മദ് ഗസ്നിയുടെ പ്രധാന ലക്ഷ്യം. തന്റെ മുപ്പത്തിരണ്ടുവര്‍ഷത്തെ ഭരണത്തിനിടയില്‍ ഒരു ഡസന്‍ തവണ അയാള്‍ ഭാരതത്തെ ആക്രമിച്ചു. പക്ഷേ തന്റെ ശപഥം പാലിക്കുവാന്‍ മുഹമ്മദ് ഗസ്നിക്കു സാധിച്ചില്ല.
അന്നു മുതല്‍ ഇന്നുവരെ ഭാരതത്തിനുനേരെ തുടര്‍ച്ചയായ ആക്രമണങ്ങള്‍, അധിനിവേശങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു.
ഇസ്ലാം മതത്തില്‍നിന്നും ക്രിസ്തുമതത്തില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടവരാണ് ഈ ആക്രമണങ്ങള്‍ക്കും അധിനിവേശങ്ങള്‍ക്കും നേതൃത്വം നല്‍കിയത്. കാലം കഴിഞ്ഞിട്ടും ഇസ്ലാം ആക്രമണോത്സുകത കൈവെടിഞ്ഞില്ല. പക്ഷേ ക്രിസ്ത്യന്‍ പള്ളി തങ്ങളുടെ രീതികളില്‍ വ്യത്യാസം വരുത്തി. സേവനപ്രവര്‍ത്തനങ്ങളുടെ മറപിടിച്ചായി പിന്നീട് മതപരിവര്‍ത്തനങ്ങള്‍. അതിനായി ഒരുപാടു പണം വാരിവിതറുകയും ചെയ്തു. ഇത് പലപ്പോഴും സമൂഹത്തില്‍ അശാന്തി പരത്തുകയും അസുഖകരായ സംഭവങ്ങള്‍ ഉണ്ടാകുകയും ചെയ്തു.
സ്വിസ് ദൈവശാസ്ത്രജ്ഞനായ ഹാന്‍സ് കുങ്ങിന്റെ നിരീക്ഷണം ഈ പശ്ചാത്തലത്തില്‍ വേണം ശ്രദ്ധിക്കാന്‍. റോമന്‍ കാത്തലിക് ദൈവശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ലിബറല്‍ നിലപാടുകള്‍ പലപ്പോഴും വത്തിക്കാന്റെ അപ്രീതിക്കു പാത്രമായി. 1954 ലും 1962 ലും റോമന്‍ കാത്തലിക് പുരോഹിതനായി അദ്ദേഹം നിയോഗിക്കപ്പെട്ടു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ തിയോളജിക്കല്‍ കണ്‍സള്‍ട്ടന്റായി പോപ്പ് ജോണ്‍ ഇരുപത്തിരണ്ടാമന്‍ അദ്ദേഹത്തെ നിയമിച്ചു.
അദ്ദേഹം പറഞ്ഞു. ”മതങ്ങള്‍ക്കിടയില്‍ സമാധാനമുണ്ടാകാതെ രാഷ്ട്രങ്ങള്‍ക്കിടയില്‍ സമാധാനം പുലരില്ല. സംവാദരഹിതമായ അന്തരീക്ഷത്തില്‍ മതങ്ങള്‍ക്കിടയില്‍ സമാധാനമുണ്ടാവില്ല. വ്യത്യസ്ത മതങ്ങളുടെ അടിസ്ഥാന ആശയങ്ങളെക്കുറിച്ച് അന്വേഷിക്കുകയോ പഠിക്കുകയോ ചെയ്യുന്നില്ലെങ്കില്‍ സംവാദം എന്നത് അസാധ്യമാണ്.”
ഈയൊരു പശ്ചാത്തലത്തിലാണ് കഴിഞ്ഞ ആഗസ്റ്റ് 5, 6 തീയതികളില്‍ യാങ്കോണില്‍ സംവാദ്-രണ്ട് നടന്നത്. സംഘര്‍ഷങ്ങളെ ഇല്ലാതാക്കുക എന്ന വിഷയത്തിലൂന്നിയായിരുന്നു ആ പരിപാടി നടന്നത്. ഹാന്‍സ് കുങ്ങ് നിര്‍ദ്ദേശിച്ചതുപോലെ ഓരോ മതങ്ങളുടെയും അടിസ്ഥാന ആശയങ്ങളെക്കുറിച്ചും പഠനഗവേഷണങ്ങള്‍ നടക്കണം. ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്നതിലര്ത്ഥമില്ല. എല്ലാ മതങ്ങളും ഒന്നാണെന്നും എല്ലാ മതങ്ങളും ശാന്തിയും സമാധാനവുമാണ് മുന്നോട്ടുവയ്ക്കുന്നതെന്നും വെറുതെ പറഞ്ഞതുകൊണ്ട് കാര്യമില്ല. നൂറ്റാണ്ടുകളായി നമ്മള് ചെയ്തുകൊണ്ടിരിക്കുന്നതു ഇതാണ്. മതങ്ങള്‍ തമ്മിലും മതങ്ങള്‍ക്കുള്ളിലും ഉണ്ടായ സംഘട്ടനങ്ങളില്‍ നിരപരാധികളായ നിരവധിപേരുടെ ജീവന് പൊലിഞ്ഞതില്‍ എന്തദ്ഭുതമാണ് പിന്നെയുള്ളത്?
പ്രതികരിക്കാൻ ഇവിടെ എഴുതുക: