തൃശൂര്‍: സിപിഎം നേതാവിന്റെ ലോഡ്ജില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം. പ്രതിഷേധം വ്യാപകമാകുന്നു. സിപിഎം ഏരിയ കമ്മിറ്റി അംഗവും കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ സി.ജെ.ആന്റുവിന്റെ ഉടമസ്ഥതയില്‍ അമല ജംഗ്ഷനിലുള്ള ജോജോ ലോഡ്ജില്‍ നിന്നാണ് കഴിഞ്ഞദിവസം കഞ്ചാവ് പിടികൂടിയത്.
ലോഡ്ജില്‍ താമസിക്കുന്ന ചില അന്യസംസ്ഥാന തൊഴിലാളികളുടെ തലയില്‍ കേസ് കെട്ടിവെക്കാനാണ് ശ്രമം. ലോഡ്ജ് ഉടമക്കെതിരെയോ ജീവനക്കാര്‍ക്കെതിരേയോ കേസെടുത്തിട്ടില്ല. ലോഡ്ജില്‍ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ സിപിഎം പ്രവര്‍ത്തകര്‍ കയ്യേറ്റത്തിന് മുതിര്‍ന്നതായും പരാതിയുണ്ട്. വര്‍ഷങ്ങളായി ജോജോ ലോഡ്ജ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പനയും ഉപയോഗവും നടക്കുന്നുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇവിടെ അധികവും അന്യസംസ്ഥാനത്തു നിന്നുള്ള തൊഴിലാളികളാണ് താമസിക്കുന്നത്.
ലോഡ്ജിന് പിന്നില്‍ ടെന്റ് കെട്ടി അന്യസംസ്ഥാന തൊഴിലാളികളെ ആന്റു താമസിപ്പിക്കുന്നുണ്ട്. ഇവരുടെ കയ്യില്‍ നിന്ന് വന്‍തുക വാടകയായി വാങ്ങുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയിട്ടില്ല. ഏജന്റുമാര്‍ വഴിയാണ് കഞ്ചാവ് എത്തുന്നതെന്നും തൊഴിലാളികളില്‍ ഏറിയ പങ്കും ഉപയോഗിക്കുന്നവരാണെന്നും നാട്ടുകാര്‍ പറയുന്നു.
കഞ്ചാവ് വില്‍പ്പനയില്‍ ലോഡ്ജ് ഉടമക്കും ജീവനക്കാര്‍ക്കും അറിവും പങ്കാളിത്തവും ഉണ്ടെന്നും പരിസരവാസികള്‍ പറയുന്നുണ്ട്. എന്നാല്‍ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ പോലും പോലീസ്-എക്സൈസ് സംഘം തയ്യാറായിട്ടില്ല. കഞ്ചാവ് വില്‍പ്പന നടത്തുന്ന ലോഡ്ജ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ബിജെപിയും കോണ്‍ഗ്രസ്സും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ചിനെത്തുടര്‍ന്ന് നേരിയ സംഘര്‍ഷാവസ്ഥയും ഉണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: