ഇരിങ്ങാലക്കുട: കഴിഞ്ഞ ദിവസം അന്തരിച്ച മാതൃഭൂമി ഡയറക്ടറും ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ വി.ഭാസ്കരമേനോന്റെ ആഗ്രഹസഫലീകരണമായി ഇരിങ്ങാലക്കുടയിലെ വട്ടപ്പറമ്പില്‍ തറവാട് അശരണരായവരുടെ കേന്ദ്രമായി നിലകൊള്ളുന്നു.
അശരണരും നിര്‍ധനരുമായ കുറച്ചു വൃദ്ധജനങ്ങള്‍ക്കായി സേവാഭാരതിയുടെ നേതൃത്വത്തില്‍ ശ്രീസംഗമേശ്വര വാനപ്രസ്ഥാശ്രമം എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന വട്ടപ്പറമ്പില്‍ തറവാട് സേവാപ്രവര്‍ത്തനങ്ങളുടെ വലിയ കേന്ദ്രമാണ് ഇപ്പോള്‍. ഭാസ്കരമേനോന്റെ സഹോദരനും പരേതനുമായ രാധകൃഷ്ണമേനോനും അമ്മക്കും അവകാശപ്പെട്ട വട്ടപ്പറമ്പില്‍ തറവാട്ടു വീട് അനാഥരായ വൃദ്ധജനങ്ങളെ പാര്‍പ്പിക്കാന്‍ മരണപത്രത്തില്‍ എഴുതിവെച്ച് ഭാസ്കരമേനോനെ കെയര്‍ടേക്കറായി എല്പിക്കുകയായിരുന്നു. ഭാസ്കരമേനോന്‍ പിന്നീട് ആര്‍എസ്എസ് പ്രാന്തസംഘചാലക് പി.ഇ.ബി.മേനോന്, പ്രാന്ത സഹകാര്യവാഹ് പി.എന്‍.ഈശ്വരന് തുടങ്ങിയവരുമായി ചര്‍ച്ച ചെയ്ത് സംഘത്തെ ഏല്‍പ്പിക്കുകയായിരുന്നു.
സംഘത്തിന്റെ കീഴില്‍ സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ വൃദ്ധജനങ്ങള്‍ക്കുള്ള കേന്ദ്രത്തിനു പുറമേ മറ്റു സേവാപ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി സംഗമേശ്വര വാനപ്രസ്ഥാശ്രമം പ്രവര്‍ത്തിക്കുന്നു. ആംബുലന്‍സ് സര്‍വീസ്, അന്നദാനം, മെഡിക്കല്‍ സഹായം, പാവപ്പെട്ടവര്‍ക്ക് ഭൂദാനം തുടങ്ങി ഒട്ടനവധി സേവാപ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുന്നത്.
ഒരു കാലത്ത് സ്വാതന്ത്ര്യസമര സേനാനികളുടെയും മന്ത്രിമാരുടെയും സന്ദര്‍ശനങ്ങള്‍കൊണ്ട് ദേശീയതയുടെ വിളനിലമായ പ്രസിദ്ധമായ വട്ടപ്പറമ്പില്‍ തറവാട് സേവാപ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായതില്‍ ഭാസ്കരമേനോന്‍ അതീവ സന്തുഷ്ടനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: