ഈരാറ്റുപേട്ട: നഗരസഭയിലെ വിവിധ പ്രദേശങ്ങളിലെ മാലിന്യ നിക്ഷേപം ജനത്തെ വലയ്ക്കുന്നു.
നഗരത്തില്‍ പല ഭാഗത്തായി നിക്ഷേപിച്ചിരുന്ന മാലിന്യങ്ങള്‍ നഗരസഭ തേവരുപാറയിലുള്ള സംഭരണകേന്ദ്രത്തിലെത്തിച്ച് കത്തിച്ചു നശിപ്പിക്കുകയാണു ചെയ്തിരുന്നത്. ഇതു പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തിരുന്നു. ഇതിനിടെ ഉറവിട മാലിന്യ സംസ്കരണത്തെക്കുറിച്ചു ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു.
എന്നാല്‍ അതും ഫലവത്തായില്ല. തുടര്‍ന്നാണ് ജൈവ അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ചെടുത്തു സംസ്കരിക്കാന്‍ തീരുമാനിച്ചത്. പുതിയ പദ്ധതിയുടെ പണികള്‍ തുടങ്ങിയതോടെയാണ് സംസ്കരണത്തിനു കുറവു വന്നത്.
ഇപ്പോള്‍ തെക്കേക്കരയിലെ പെട്രോള്‍ പമ്പിന് എതിര്‍വശത്തുള്ള കെട്ടിടത്തിനു മുന്പില് ആര്‍ക്കും മാലിന്യം തള്ളാവുന്ന അവസ്ഥയാണുള്ളത്. തട്ടുകടകളില്‍നിന്നും വീടുകളില്‍നിന്നുമുള്ള മാലിന്യങ്ങളാണ് ഇവിടെ നിക്ഷേപിക്കുന്നത്.
ജൈവപ്ലാസ്റ്റിക് മാലിന്യങ്ങള്‍ പ്രത്യേകം വേര്‍തിരിച്ചു പ്ലാസ്റ്റിക് അനുബന്ധ ഉല്പന്നങ്ങളും ജൈവവളവുമാക്കി മാറ്റാനുള്ള പദ്ധതിക്കാണു രൂപം നല്‍കുന്നത്.
ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തേവരുപാറയില്‍ ആരംഭിക്കുകയും ചെയ്തു. പല പ്രാവശ്യം പരാതികള്‍ നല്‍കിയെങ്കിലും മാലിന്യം നിക്ഷേപിച്ചവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആരും തയാറായിട്ടില്ല.
കഴിഞ്ഞ ദിവസം തെക്കേക്കര ഭാഗത്തു വ്യാപാര സ്ഥാപനത്തിനു മുന്പില് മാലിന്യം തള്ളി. കട തുറക്കാനെത്തിയ വ്യാപാരികള്‍ക്കു മാലിന്യം മാറ്റിയശേഷമാണു കട തുറക്കാനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: