യുദ്ധവെറിയന്മാര് ലോകത്തെ എങ്ങനെയെല്ലാം പീഡിപ്പിച്ചുവെന്നത് ചരിത്രമാണ്. ഇന്നും ചെറുതും വലുതുമായ കൊലവെറികള്‍ പലയിടങ്ങളിലായി നടക്കുന്നുണ്ട്. ഹിറ്റ്ലറിന്റെയും മുസോളിനിയുടയും ജനറല്‍ ഫ്രാങ്കോയുടേയും കൊലവെറികള്‍ വരുത്തിവെച്ച മനുഷ്യനാശവും അതിന്റെ അനുബന്ധപീഡനങ്ങളും ഇനിയും പറഞ്ഞാല്‍ ഒടുങ്ങില്ല. ഒരു രാജ്യത്തെ ആക്രമിക്കാനും സ്വന്തം രാജ്യത്തെ യുദ്ധത്തിലേക്കു തള്ളിയിടാനും ഒരു ഭരണാധികാരിക്കു അവകാശമുണ്ടോ എന്നുചോദിച്ചാല്‍ സ്വന്തം രാജ്യം രക്ഷിക്കാനുള്ള കടമയുണ്ടെന്നു പറഞ്ഞേക്കും.
ആയുധമൂര്ച്ചയെക്കാളും കടുപ്പമുള്ള മനസാണ് യുദ്ധമുണ്ടാക്കുന്നത്. പക്ഷേ സമാധാനത്തിനുവേണ്ടിപ്പോലും യുദ്ധംചെയ്യുന്നുവെന്നു പറയുന്ന ഇന്നത്തെക്കാലത്ത് യുദ്ധത്തിനു പ്രത്യേകിച്ച് അസാധാരണത്വം ഇല്ലെന്നു പറയേണ്ടിവരും. എപ്പഴും സമാധാനം ആഗ്രഹിക്കുംപോലെ എന്നും യുദ്ധത്തെക്കുറിച്ചുള്ള ആശങ്കകളുമുണ്ട്. അമേരിക്ക, റഷ്യ, അഫ്ഗാനിസ്ഥാന്, ഇറാക്ക്, സിറിയ, ഇസ്രായേല്‍, ചില ആഫ്രിക്കന്‍ അറബ് രാജ്യങ്ങള്‍ എന്നിങ്ങനെ യുദ്ധം പോര്മുനയാക്കിയ നാടുകളുണ്ട്.
എന്നാല്‍ യുദ്ധമെന്നു പറയുമ്പോള്‍ ആദ്യം ഓടിവരുന്നത് അമേരിക്ക എന്നപേരാണ്. കുറച്ചുനാളുകളായി ഇത്തരം പോര്‍മുനകളുടെ കൂട്ടത്തില്‍ വേറെയും ചിലരുകൂടിയുണ്ട്. വടക്കന്‍ കൊറിയ, ചൈന, ഇറാന് തുടങ്ങിയവ.
യുദ്ധത്തെക്കുറിച്ചു പറഞ്ഞില്ലെങ്കില്‍ അമേരിക്ക ചെറുതായിപ്പോകുമെന്നൊരു ധാരണ ആ നാടിനുണ്ട്. അതുകൊണ്ടുതന്നെ അവിടെ പ്രസിഡണ്ടായിവരുന്നവര് കൂടുതല്‍ മത്സരബുദ്ധിയോടെ യുദ്ധത്തെക്കുറിച്ചു പറയുമായിരുന്നു. അവരില്‍ ആരെക്കാളും കടുപ്പത്തില്‍ ഇപ്പോള്‍ യുദ്ധം ഉണ്ടാകും എന്നുവരെ പറഞ്ഞുവെക്കാന്‍ മുന്നോട്ടുപോയത് ഇന്നത്തെ അമേരിക്കന്‍ പ്രസിഡണ്ട് റൊണാള്‍ഡ് ട്രംപാണ്. ഇങ്ങനെ യുദ്ധത്തക്കുറിച്ച് ആവേശംകൊള്ളാത്ത പ്രസിഡണ്ടിനെക്കുറിച്ച് അമേരിക്കക്കാരും ആവേശംകൊള്ളാറില്ല എന്നതും മറ്റൊരുകാര്യം. പക്ഷേ തുറന്ന യുദ്ധത്തെക്കാള്‍ അവര്‍ ഭയക്കുന്നത് ഒളിവുള്ള ഭീകരാക്രമണത്തെയാണ്. 2001ലെ സെപ്റ്റംബര്‍ അവര്‍ക്കു മറക്കാനാവില്ലല്ലോ.
ട്രംപിനെ ഇങ്ങനെ പ്രകോപിപ്പിക്കാന്‍ കാരണങ്ങളില്ലേ എന്നുചോദിച്ചാല്‍ ഉണ്ടുതാനും. ഇക്കാര്യത്തില്‍ വടക്കന്‍ കൊറിയയുടെ മുഷ്ക് കുറച്ചുകൂടുതലുമാണ്. അമേരിക്ക എന്ന പോലീസിനെക്കാള്‍ ഇമ്മിണി വലിയ പോലീസ് തങ്ങളെണെന്നു വിളിച്ചുപറയുകയാണ് വടക്കന്‍ കൊറിയയുടെ ഏകാധിപതി കിങ് ജോങ് ഉന്‍. നിത്യേനെ ഭ്രാന്തെടുത്തപോലെയാണ് അദ്ദേഹം വെല്ലുവിളിക്കുന്നത്. അമേരിക്കയെ ഭൂമിയില്‍നിന്നും തുടച്ചുനീക്കും എന്നാണ് ഇഷ്ടന്റെ പോരുവിളി. ഇതുകേട്ടാല്‍ ട്രംപുണ്ടോ അടങ്ങിയിരിക്കുന്നു. ലോകം കണ്ട ഏറ്റവും വിനാശകാരിയായ യുദ്ധമായിരിക്കും ഉണ്ടാവുക എന്നാണ് അദ്ദേഹം തിരിച്ചടിച്ചത്. യുദ്ധത്തിനു സര്‍വസജ്ജമാണ് തങ്ങളെന്നു ആവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്.
പസഫിക്കിലെ അമേരിക്കന്‍ താവളമായ ഗുവ എപ്പോള്‍ വേണമെങ്കിലും തങ്ങള്‍ ആക്രമിക്കാം എന്നാണ് കിങിന്റെ ഭീഷണി. അയാളെ വിശ്വസിക്കാന്കൊള്ളില്ല. സ്വന്തം അമ്മാവനെ തന്നെ കൊന്നകക്ഷിയാണ്. ദീര്‍ഘദൂര മധ്യദൂര മിസൈലുകളും ആണവായുധങ്ങളുമാണ് കിങിന്റെ ലക്ഷ്യം. മധ്യദൂര മിസൈലുകള്‍ പലതും പരീക്ഷിച്ചു കഴിഞ്ഞു. ലോകത്തു നടക്കുന്നത് എന്താണെന്ന് വടക്കന്‍ കൊറിയയ്ക്കോ അവിടെ നടക്കുന്നതെന്തെന്ന് ലോകത്തിനോ അറിയില്ല. പഴുതടച്ച ഇരുമ്പുകൂട്ടിനുള്ളിലെ പ്രാകൃത കമ്മ്യൂണിസമാണ് അവിടെ എന്നുമാത്രം ലോകത്തിനറിയാം.
കിങിന് ഒന്നും നോക്കാനില്ലെന്നപോലെയാണ് കാര്യങ്ങള്‍. ആളാകുകയാണ് ലക്ഷ്യം. അതുകൊണ്ടുതന്നെ പോരുവിളിക്കുമെങ്കിലും അമേരിക്കയ്ക്കുമുണ്ട് ആശങ്കകള്‍. കക്ഷി ആണവായുധമെങ്ങാനും പ്രയോഗിച്ചാലോ. ഒന്നും പറയാനാകില്ല. യുദ്ധഭ്രാന്തുകൊണ്ട് സ്വയം ആരാധിക്കുന്ന ആളാണ് കിങ്. പക്ഷേ ഇരുകൂട്ടരും ആയുധം ഒളിച്ചുവെച്ചാണ് പോരുവിളിക്കുന്നത് എന്നു പറഞ്ഞ് ആശ്വസിക്കാം. രണ്ടുകൂട്ടരും ചെറുതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: