പൂച്ചാക്കല്‍: മണ്ണ് പരിശോധന ഫലം അനുകൂലം പെരുമ്പളം പാലം യാഥാര്‍ത്ഥ്യമാകുന്നു. അരൂക്കുറ്റി പഞ്ചായത്തിലെ വടുതല ജെട്ടി മുതല്‍ പെരുമ്പളം നോര്‍ത്ത് ജെട്ടി വരെ 1200 മീറ്റര്‍ നീളത്തില്‍ പാലം നിര്‍മിക്കാനാണ് ധാരണയായിട്ടുള്ളത്.
ഇതിനായി 15 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. ഓരോസ്ഥലത്തും ആഴത്തില്‍ യന്ത്രങ്ങള്‍ ഉപയോഗിച്ചു കുഴിച്ച് ശേഖരിച്ച മണ്ണ്, പാറ എന്നിവ വിശദമായി പരിശോധിക്കുന്നത്. ചിലയടിങ്ങളില് 80 മീറ്റര്‍ ആഴത്തില്‍ വരെ കുഴിച്ച് പരിശോധിച്ചു. പ്രാഥമിക പരിശോധന ഫലം പാലം നിര്‍മാണത്തിന് അനുകൂലമാണ് എന്നാണ് അധികൃതരുടെ നിഗമനം.
വിശദമായ പരിശോധനക്കായി എറണാകുളത്തെ ലാബിലേക്കു സാമ്പിളുകള്‍ അയച്ചു. മൂന്നാഴ്ച്ചക്കുള്ളില്‍ ഫലം ലഭിക്കുമെന്നാണ് സൂചന. പരിശോധന ഫലം അനുകൂലമായാല്‍ പാലം നിര്‍മാണത്തിനായുള്ള രൂപരേഖ തയാറാക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. പാലത്തിന്റെ നിര്‍മാണ രീതി, ആകൃതി, ആവശ്യമായ സ്ഥലം ഏറ്റെടുക്കല്‍, അനുബന്ധ റോഡ് നിര്‍മാണം എന്നിവയുടെ എസ്റ്റിമേറ്റ് തയാറിക്കിയതിന് ശേഷം വിശദമായ റിപ്പോര്‍ട്ട് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ സര്‍ക്കാരിനു സമര്‍പ്പിക്കും.
ഭരണ അനുമതിയും സാങ്കേതിക അനുമതിയും ലഭിക്കുന്നതോടെ നിര്‍മാണം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാര്‍ 100 കോടി രൂപയാണ് പാലം നിര്‍മാണത്തിന് പ്രാഥമികമായി അനുവദിച്ചിട്ടുള്ളത്.
പതിമൂന്ന് വാര്‍ഡുകളിലായി 15,000 ല്‍പരം കുടുംബങ്ങളാണ് പെരുമ്പളം ദ്വീപില്‍ കഴിയുന്നത്. ബോട്ട്, ജങ്കാര്‍ സര്‍വീസുകളെയാണ് ദ്വീപ് നിവാസികള്‍ യാത്രയ്ക്കായി ആശ്രയിക്കുന്നത്. പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ ഇവരുടെ യാത്രാദുരിതത്തിന് പരിഹാരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: