ന്യൂദല്‍ഹി; മുന്‍കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ മകനും കോണ്‍ഗ്രസ് നേതാവുമായ കാര്‍ത്തി ചിദംബരത്തിന് സുപ്രീം കോടതിയില്‍ തിരിച്ചടി. അഴിമതി കേസില്‍ കാര്‍ത്തി സിബിഐക്കു മുന്‍പാകെ ഹാജരാകാനും കോടതി ഉത്തരവിട്ടു. വിദേശത്തു പോകാന്‍ കാര്‍ത്തിയെ അനുവദിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടുമുണ്ട്.
വിദേശത്തു പോകാന്‍ മദ്രാസ് ഹൈക്കോടതി കാര്‍ത്തിയെ അനുവദിക്കുകയും കാര്‍ത്തിക്കും മറ്റ് നാലു പേര്‍ക്കും എതിരെ സിബിഐ പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസ് റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ സിബിഐ നല്കിയ അപ്പീലിലാണ് സുപ്രീം കോടതി ഉത്തരവ്. വെള്ളിയാഴ്ച വാദം നടക്കും മുന്‍പ് താന്‍ വിദേശത്തു പോകില്ലെന്ന് എഴുതി നല്‍കാമെന്ന് കാര്‍ത്തി വാദിച്ചെങ്കിലും റിസ്ക്ക് ഏറ്റെടുക്കാന്‍ ഒരുക്കമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
സിബിഐക്കു വേണമെങ്കില്‍ കാര്‍ത്തിയുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടാമായിരുന്നു, അറസ്റ്റു ചെയ്യാമായിരുന്നു. പക്ഷെ അങ്ങനെയൊന്നും അവര്‍ ചെയ്തില്ല. അതിനാല്‍ കാര്‍ത്തി സിബിഐക്കു മുന്നില്‍ ഹാജരാകുക തന്നെ വേണം. സുപ്രീം കോടതി വ്യക്തമാക്കി.
ചാനല്‍ ചക്രവര്‍ത്തി പീറ്റര്‍ മുഖര്‍ജിയുടെ ചാനലിന് വിദേശ ഫണ്ട് തരപ്പെടുത്താന്‍ കാര്‍ത്തി വഴിവിട്ട് പ്രവര്‍ത്തിച്ചെന്നും അച്ഛന് ചിദംബരം ധനമന്ത്രിയായിരുന്ന കാലത്ത് ആ സ്വാധീനം ഉപയോഗിച്ചെന്നും അങ്ങനെ കോടികള്‍ കമ്മീഷനായി കൈപ്പറ്റിയെന്നുമാണ് സിബിഐ കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: