കഥയില്‍നിന്ന് ശ്രീരാമസന്നിധിയിലേയ്ക്ക് ഒരു ഹനുമാന് ചാട്ടം നടത്തി. അല്ല? മുത്തശ്ശി തിരക്കി.
‘അത് ഹനുമാന്റെ ഗര്വഭംഗത്തിനായിരുന്നില്ലേ? മുത്തശ്ശന് തുടര്‍ന്നു. അതുപോലെ ഒറ്റചാട്ടത്തിന് മാഹേന്ദ്രാചാലത്തില് നിന്നു പ്രസ്രവണശൈലത്തിലെ രാമസന്നിധിയിലെത്താനാവില്ല. ഇടയ്ക്ക് മധുവനത്തിലെത്തി, അല്പം മധുര സേവ നടത്തിയിട്ടു പോയാല്‍ മതിയെന്നു വാനരക്കൂട്ടം തീരുമാനിച്ചു. ദേവേന്ദ്രന്റെ നന്ദനോദ്യാനം പോലെയാണ് മധുവനം, കിഷ്കിന്ധയ്ക്ക്. സുഗ്രീവന്റെ മാതുലനായ ദധിമുഖനാണ് മധുവനം സംരക്ഷിച്ചുപോരുന്നത്. വാനരന്മാര് അംഗദനോടപേക്ഷിച്ചു. മധുവനത്തില്‍ അല്പനേരം വിശ്രമിക്കാം. അല്പം ലഹരിയേല്ക്കുകയുമാവാം. ഇന്നൊരു സുദിനമാണല്ലോ. അതൊന്നു ആഘോഷിയ്ക്കാന്‍…
അതുവേണോ എന്ന മട്ടില്‍ അംഗദന് ഹനുമാനെനോക്കി, ഹനുമാന് ജാംബവാന്റെ അനുമതി തേടി ജാംബവാന് പറഞ്ഞു. അവരുടെ ആവശ്യം അങ്ങനെ നിരാകരിക്കാനാവുമോ? വലിയൊരു സന്തോഷവാര്ത്തകേട്ട ദിവസമല്ലേ അതൊന്നു ആഘോഷിച്ചേക്കട്ടെ…
അംഗദന് തലകുലുക്കി, ആ മാത്രയില്‍, വാനരപ്പട ഒന്നടങ്കം മധുവനത്തിന്റെ ഹൃദയഭാഗത്തേയ്ക്ക് ഇരച്ചു കയറി, മധുപാനം നടത്തി, സ്വാദിഷ്ടമായ ഫലങ്ങള്‍ പറിച്ചുഭക്ഷിക്കാന്‍ തുടങ്ങി. ഉദ്യാനപാലകരെ വിരട്ടിയോടിച്ചു. വനരക്ഷകരെ ദേഹോപദ്രവമേല്പിച്ചു. അതിനകെ പലര്‍ക്കും മത്തേറ്റിരുന്നു. അവരില്‍ച്ചിലര്‍ ഉദ്യോനമൊട്ടാകെ കുഴച്ചുമറിച്ചു. ചോദ്യം ചെയ്യാനെത്തിയവരെ തലകീഴാക്കി ചുഴറ്റിമേല്പോട്ടെറിഞ്ഞു. അവരില്‍ പലരും മണ്ണടിഞ്ഞു.
ദധിമുഖന്‍ ത്രോധാവിഷ്ടനായി, വാനരരെ ചെറുക്കാനെത്തി, മത്തേറ്റ വാനരന്മാര് ദധിമുഖനെ കയ്യേറ്റം ചെയ്തു. ദധിമുഖന്റെ കോപം ഇരട്ടിച്ചു. രാജാസുഗ്രീവനെ സ്വന്തം ജീവനെപ്പോലെ പ്രിയമേറിയതാണ് ഈ വനം. ദേവന്മാര്ക്കു കൂടി അതില്‍ പ്രവേശനമനുവദിച്ചിരുന്നില്ല. അവ്വിധം കാത്തുസൂക്ഷിച്ചിരുന്ന വനം ഒരു കൂട്ടം വാനരന്മാര്… പോവാം. രാജാവിന്റരികെ എല്ലാം പറയാം. ഈ ദൂരാത്മാക്കള്ക്കു മതിയായ ശിക്ഷ നേടിക്കൊടുക്കാം…
സുഗ്രീവസന്നിധിയിലെത്തിയ ദധിമുഖന്‍ പരാതിപ്പെട്ടു. മഹാരാജാവേ, നമ്മുടെ മധുവനം ഒരു കൂട്ടം വാനരന്മാര് വന്നു നശിപ്പിച്ചു. കൂട്ടത്തില്‍ യുവരാജാവുണ്ട്. സചിവമുഖ്യന്‍ ഹനുമാനുണ്ട്. പൂജ്യജാംബവാനുണ്ട്.
സുഗ്രീവനില്‍ ക്രോധമെരിയുന്നതുകാണാന് കൊതുപൂണ്ട ദധിമുഖന്റെ കണ്ണുകള്‍, ആ കണ്ണുകള്‍ ആഹ്ലാദത്തില്‍ വിടരുന്നതുനോക്കി അമ്പരന്നു. സുഗ്രീവന് സിംഹാസനത്തില്‍ നിന്നു പിടഞ്ഞെണീറ്റു. സന്തോഷത്തില്‍ കുതിര്‍ന്ന ശബ്ദത്തില്‍ മൊഴിഞ്ഞു. ‘സംശയം വേണ്ടാ. വായുപുത്രന് ദേവിയെ കണ്ടിരിക്കുന്നു… ദധിമുഖനോടുപറഞ്ഞു. അവരെ ഇങ്ങോട്ടാനയിക്കൂ.
ദധിമുഖന്‍ തിരിച്ചുചെല്ലുമ്പോള്‍, മധുപാനം കൊണ്ട് മത്തരായ വാനരമാരെല്ലാം ബോധം വീണ്ടെടുത്തു കഴിഞ്ഞിരുന്നു. യുവരാജാവായ അംഗദനെ വണങ്ങി ദധിമുഖന്‍ പറഞ്ഞു. കാര്യമറിയാതെയാണ് ഞങ്ങള്‍ വിരോധം പറഞ്ഞത്. എല്ലാവരും തിരിച്ചുവന്നതറിഞ്ഞ് രാജാവ് ഏറെ സന്തോഷിച്ചിരിക്കുന്നു. അതിവേഗം എല്ലാവരേയും പ്രസ്രവണത്തിലേക്ക് ആനയിക്കാന്‍ കല്പിച്ചിരിക്കയാണ്. രാജാവ് പരിവാരങ്ങളോടെ പ്രസ്രവണത്തിലേക്കു പുറപ്പെട്ടു കഴിഞ്ഞു.
‘എങ്കില്‍ ഉടനെ തിരിക്കാം’ അംഗദന് പറഞ്ഞു. അവര്‍ അവിടെ ചെല്ലുമ്പോള്‍, അവരെ കാത്ത് രാമനും ലക്ഷ്മണനും സുഗ്രീവനും വാനരമുഖ്യരും ആകാശത്തേയ്ക്ക് മിഴിനട്ടുനില്പായിരുന്നു. കവണയില്‍ നിന്നെറിഞ്ഞ കല്ലുകള്‍ കണക്കേ വാനിടത്തിലെത്തിയ വാനരവ്യൂഹം കാര്‍കൊണ്ടല്‍ കൊടുങ്കാറ്റിലെന്നപോലെ പറന്നാണ് പ്രസ്രവണ ശൃംഗത്തില്‍ എത്തിയത്. അവര്‍ നിലംതൊട്ടു; ആദരവോടെ വന്നു. മുന്‍നിരയില്‍ മൂന്നുപേര്‍- അംഗദന്റെ ഇടതുവശത്ത് ജാംബവാന്. വലതുവശത്ത് ഹനുമാന്.
കണ്ടൂ ദേവിയെ!
ശ്രീരാമന് അവരെ കയ്യുയര്‍ത്തി അനുഗ്രഹിച്ചനേരം, ഹനുമാന് കൂപ്പുകയ്യോടെ വന്ന് സ്വാമിയെ സാഷ്ടാംഗം നമസ്കരിച്ചുകൊണ്ട് പറഞ്ഞു: ‘കണ്ടു ദേവിയെ’ ഹനുമാനെ ശ്രീരാമന് ചുമലില്‍ പിടിച്ച് എഴുന്നേല്പ്പിച്ചനേരം, ആനന്ദക്കണ്ണീരോടെ വായു പുത്രന് മൊഴിഞ്ഞു: ‘മഹാപ്രഭോ! ശക്തി സ്വരൂപിണിയായ ദേവിയെ ഈയുള്ളവന് കണ്പാര്ത്തു’ അതിന്റെ അടയാളമെന്ന നിലയില്‍, വസ്ത്രാഞ്ചലത്തില്‍ ഭദ്രമായി സൂക്ഷിച്ചിരുന്ന ദേവിയുടെ ചൂഡാരത്നം സ്വാമിയുടെ കയ്യില്‍ വച്ചുകൊടുത്തു. എന്തെന്തു വികാരങ്ങളാണ് അന്നേരം സീതാപതിയുടെ മുഖത്തുമിന്നിമറഞ്ഞതെന്നു ഹനുമാനു വേര്‍തിരിച്ചെടുക്കാനായില്ല. സ്വാമിയുടെ ശബ്ദം വായുപുത്രന്റെ കാതിലെത്തി. സീതാദേവി എവിടെയിരിക്കുന്നു? എന്നെപ്പറ്റി എന്തു വിചാരിക്കുന്നു എന്നതെല്ലാം വിസ്തരിച്ചു പറഞ്ഞാലും.
ക്വ സീതാവര്ത്തതേ ദേവീ
കഥം ച മയി വര്‍ത്തതേ
ഏതന്മേ സര്വമാഖ്യാത
വൈദേഹീം പ്രതി വാനരാഃ
രാമന്റെ വാക്കുകേട്ട് സീതാവൃത്താന്തം എല്ലാം ശരിക്കറിഞ്ഞ ഹനുമാനെ എല്ലാം പറയാന്‍ പ്രേരിപ്പിച്ചു.
രാമസ്യ ഗദിതം ശ്രുത്വാ
ഹരയോ രാമാസന്നിധൗ
ചോദയന്തി ഹനുമന്തം
സീതാവൃത്താന്ത കോവിദം
ഹനുമാന് പറഞ്ഞു: ‘ദേവി പ്രത്യേകം പറഞ്ഞിട്ടുണ്ട്. ഇവിടെ കണ്ട സംഗതികള്‍ യാതൊന്നും മറയ്ക്കാതെ, വിട്ടുകളയാതെ, നിന്തിരുവടികളുടെ സന്നിധിയില്‍ അറിയിക്കണം..
അതിന്‍പ്രകാരം ആഞ്ജനേയന് എല്ലാം സ്വാമിയെ അറിയിച്ചു. ശബ്ദമൊതുക്കി, ക്ഷമ ചോദിക്കുന്ന മട്ടില്‍ ഹനുമാന് പറഞ്ഞു: ‘വേറെ ചിലതുകൂടി ഞാന്‍ അവിടെ ചെയ്തു. അവിവേകമെങ്കില്‍ പൊറുക്കണം. രാവണന് ഏറ്റം പ്രിയപ്പെട്ട പ്രമദവന ഞാന്‍ നിശ്ശേഷം നശിപ്പിച്ചു. എതിര്‍ക്കാന്‍ വന്ന അനേകം രാക്ഷസരെയും രാവണന്റെ ഒരു പുത്രനേയും കാലപുരിക്കയച്ചു. രാവണനെ നേരിട്ടു കണ്ട്, രാജാ സുഗ്രീവന്റെ സന്ദേശമറിയിച്ചു. ലങ്ക മുഴുവന്‍ ദഹിപ്പിച്ചു- ഇത്ര മാത്രമേ ചെയ്തുള്ളൂവെന്ന മട്ടില്‍ കൈകൂപ്പി നിന്നു.
രാമന് എല്ലാം കേട്ടു. ഒരതൃപ്തിയും പ്രകടിപ്പിച്ചില്ല. എന്നുമാത്രമല്ല, ഏറെ സന്തുഷ്ടനായി പറഞ്ഞു: നിയുക്തനായ ഹനുമാന് ചെയ്യേണ്ടതെല്ലാം ചെയ്തു. തനിക്ക് ലഘുതയുളവാക്കിയില്ല. സുഗ്രീവനു സംതൃപ്തിയരുളുകയും ചെയ്തു. ഞാനും മഹാബലനായ ലക്ഷ്മണനും രഘുവംശവും വൈദേഹീ ദര്‍ശനത്തിലൂടെ ധര്മരക്ഷിതരായി.
അഹം ച രഘുവംശം ച
ലക്ഷ്മണാശ്ച മഹാബലഃ
വൈദേഹ്യാ ദര്ശനേനാദ്യ
ധര്‍മതഃ പരിരക്ഷിതാഃ
വായുപുത്രാ. ദേവന്മാര്‍ക്കുകൂടി ചെയ്യാനാവാത്ത കാര്യങ്ങളാണ് നീ ചെയ്തിരിക്കുന്നത്. നിനക്കതിനു എന്താണ് പകരം നല്‍കേണ്ടതെന്ന് എനിക്കറിയില്ല. ഞാനിതാ എന്റെ സര്‍വസ്വവും നിനക്കു തരുന്നു-എന്നുപറഞ്ഞ് എഴുന്നേറ്റ സീതാപതി ഒരു ഗാഢാലിംഗനത്തില്‍ ഹനുമാനെ ഒതുക്കി.
ഇദാനിം തേ പ്രയച്ഛാമി
സര്‍വസ്വം മമ മാരുതേ
ഇത്യാലിംഗ്യ സമാകൃഷ്യ
ഗാഢം വാനരപുംഗവം
‘ആലിംഗനത്തിലൂടെ അവിടുന്ന് തന്റെ എല്ലാം വായുപുത്രനു പകര്‍ന്നു നല്കി, അല്ലേ?’ മുത്തശ്ശി വികാരഭരിതയായി ദര്‍ശനംകൊണ്ടു.
‘അതെങ്ങനെയാണ് മുത്തശ്ശാ, ആലിംഗനത്തിലൂടെ എല്ലാം പകര്‍ന്നു നല്‍കുന്നത്?’ വരുണിന് സംശയം.
‘നല്‍കുക എന്നും നേടുക എന്നുമൊക്കെ പറയുമ്പോള്‍, പെട്ടെന്നു നമ്മുടെ മനസ്സിലുണരുന്നത് അതിന്റെ ഭൗതികതയാണ്. പൊന്നോ പണമോ മറ്റെന്തെങ്കിലും സമ്മാനമോ ആയി നമ്മള് ഇതിനു രൂപം നല്കുന്നു. താന്‍ ഈശ്വരതുല്യനായി ആരാധിക്കുന്ന ഒരാളിന്റെ വാത്സല്യപൂര്‍ണമായ സ്പര്‍ശം-നെഞ്ചോടു ചേര്‍ത്തുള്ള ഒരാലിംഗനം- നമുക്ക് ലഭിക്കുമ്പോള്‍, അതിന്റെ വില പൊന്നും പണവുമായി നിര്‍ണയിക്കാനാവുമോ? ആത്മസമര്‍പ്പണം നടത്തിയവര്‍ പറയും: അതിനു വിലമതിക്കാനാവില്ലെന്ന്.
‘ദേവന്മാര്ക്കു കൂടി ചെയ്യാനാവാത്ത കാര്യങ്ങളാണല്ലോ ഹനുമാന് ചെയ്തുകൂട്ടിയത്. അതിന്റെ വിവരണമാണല്ലോ സുന്ദരകാണ്ഡം ഉള്‍ക്കൊള്ളുന്നത്. ശ്രീരാമന്റെ പ്രശംസ നേടിയ ആ കഴിവ് ഹനുമാന് എങ്ങനെയാണ് കിട്ടിയത്?’ ശരത്ത് തിരക്കി.
‘അതിനുള്ള ഉത്തരം ഹനുമാന് തന്നെ നല്‍കുന്നുണ്ട്- വിഷ്ണു പുരാണത്തില്‍
ന മന്ത്രാദി കൃതസ്താന
നച നൈസര്‍ഗ്ഗികോ മമ
പ്രഭാവ ഏഷ സാമാന്യോ
യസ്യ യസ്യാച്യുതോ ഹൃദി
‘എന്നുവച്ചാല്‍?’ ശ്രീഹരി ആരാഞ്ഞു.
‘എന്റെയീ കഴിവ് മന്ത്രം ചൊല്ലിയും പൂജ കഴിച്ചും ഉണ്ടായിട്ടുള്ളതല്ലാ. ആരുടെയെല്ലാം ഹൃദയത്തില്‍ ശാശ്വതമായ ഒന്ന് പ്രകാശിച്ചുകൊണ്ടിരിക്കുന്നുവോ, അവര്‍ക്ക് ഈ കഴിവുണ്ടാവും.’
‘അപ്പോള്‍, അതാണോ മുത്തശ്ശാ, സുന്ദരകാണ്ഡത്തിന്റെ ഫലശ്രുതി?’ ശ്രീലക്ഷ്മി ചോദിച്ചു.
‘അതെ. അതുതന്നെ-‘ മുത്തശ്ശന് മുത്തശ്ശിയുടെ നേരെ തിരിഞ്ഞു; തിരക്കി: ‘അല്ലേ?’
മുത്തശ്ശി തൊഴുകയ്യോടെ പറഞ്ഞു, ‘എന്താ സംശയം?’
അവസാനിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: