മഹാമിടുക്കരാണ് നമ്മളെല്ലാം. ഇംഗ്ലീഷുകാരനേക്കാള്‍ ഇംഗ്ലീഷുപറയാനും ഫ്രഞ്ചുകാരനേക്കാള് ഫ്രഞ്ചു പഠിയ്ക്കാനും നമുക്കുള്ള ശുഷ്കാന്തി വിദേശികളെപ്പോലും അദ്ഭുതപ്പെടുത്തും. എവിടെച്ചെന്നാലും മലയാളി കഠിനാധ്വാനം ചെയ്യും. പണമുണ്ടാക്കുകയും കേരളത്തിലേയ്ക്കയക്കുകയും ചെയ്യും.
ദിനം പ്രതി പ്രൊഫഷണല്‍സിനെ പടച്ചിറക്കുന്ന കേരളത്തില്‍ പക്ഷേ, അവര്‍ തങ്ങാന്‍ ഇഷ്ടപ്പെടുന്നില്ല. പുതിയ സംരംഭങ്ങള്‍ തുടങ്ങാനും ഇഷ്ടപ്പെടുന്നില്ല. ഇന്നത്തെ കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തില്‍ എന്തെങ്കിലും നല്ല കാര്യം ചെയ്യാനാവുമെന്ന ശുഭപ്രതീക്ഷയും അവര്‍ക്കില്ല.
എവിടെയൊക്കെയോ പാളിച്ചകള്‍ സംഭവിച്ചിരിക്കുന്നു. പെട്ടെന്ന് പണക്കാരനാകാനുള്ള തത്രപ്പാടില്‍ നാം പലതും മറക്കുന്നു. പലതിനെയും വലിച്ചെറിയുന്നു. കുടുംബമഹിമ, കുലമഹിമ, സ്വഭാവമഹിമ എല്ലാം വലിച്ചെറിയപ്പെട്ടിരിക്കുന്നു. ശമ്പളത്തിന്റെ അക്കങ്ങളുടെ എണ്ണത്തില്‍ മറ്റെല്ലാം വിസ്മരിക്കപ്പെടുന്നു.
നല്ല സാധനങ്ങള്‍ കൊടുക്കണമെന്നും വിശ്വാസം നഷ്ടപ്പെടുത്തരുതെന്നും പഴമക്കാര്‍ പറഞ്ഞിരുന്നത്, നാം മറന്നുപോയിരിക്കുന്നു. സംശയത്തോടെയല്ലാതെ ഇന്ന് ഒരു സാധനവും വാങ്ങാനാകുന്നില്ല. ശുദ്ധജലം വില്‍ക്കേണ്ടവര്‍ കുളത്തിലെ വെള്ളം നിറച്ച പായ്ക്കറ്റുകള്‍ വില്‍ക്കുന്നു. നല്ല വെളിച്ചെണ്ണയില്‍ മായം ചേര്‍ത്ത് വെളിച്ചെണ്ണയുടെ വില കളയുന്നു. പാല്‍പ്പൊടിയില്‍ മായം ചേര്‍ത്ത് കുഞ്ഞുങ്ങളെപ്പോലും ദ്രോഹിക്കുന്നു. പ്രകൃതിദത്തമായ പഴങ്ങളില്‍ രാസപദാര്‍ത്ഥങ്ങള്‍ പുരട്ടുന്നു കളര്‍ ചേര്‍ത്ത് വഞ്ചിക്കുന്നു.
കര്‍ശനമായ ശിക്ഷയും ശിക്ഷണവും മാത്രമാണ് ഈ അതിക്രമങ്ങള്‍ക്കുള്ള ഉത്തരം. നാം നമുക്കു തന്നെ കുഴിതോണ്ടുകയാണിപ്പോള്. നമ്മുടെ സാമ്പാദ്യത്തിന്റെ ഏറിയകൂറും ആശുപത്രിക്കാര്‍ക്ക് കൊടുക്കേണ്ടിവരുന്നത് ഈ വഞ്ചനകളുടെ ഫലം മാത്രമാണ്. മാറാത്ത, മാരകമായ രോഗങ്ങള്‍, യുവാക്കളെപ്പോലും പിടികൂടാന്‍ തുടങ്ങി. മരുന്നുകമ്പനിക്കാരന്റെ വഞ്ചന മറുഭാഗത്ത്.
മോഹന്‍രാജ്.കെ.
പത്തനംതിട്ട
പ്രതികരിക്കാൻ ഇവിടെ എഴുതുക: