ആഗസ്റ്റ് പതിനഞ്ച് സ്വതന്ത്രഭാരത ദിനമാണ്. അവളെ സംബന്ധിച്ചിടത്തോളം പഴയ കാലഘട്ടത്തിന്റെ അന്ത്യത്തെയും പുതിയ കാലഘട്ടത്തിന്റെ ആരംഭത്തെയും അത് കുറിക്കുന്നു. എന്നാല്‍ നമ്മെ സംബന്ധിച്ചു മാത്രമല്ല ഏഷ്യയെയും സമസ്ത ലോകത്തെയും സംബന്ധിച്ചും അതിന് പ്രാധാന്യമുണ്ട്. എന്തുകൊണ്ടെന്നാല്‍ രാഷ്ട്രങ്ങളുടെ സമൂഹത്തിലേക്ക് മനുഷ്യരാശിയുടെ രാഷ്ട്രീയവും സാമാജികവും സാംസ്കാരികവും ആധ്യാത്മികവുമായ ഭാവിയെ നിര്‍ണയിക്കുന്നതില്‍ ഒരു വലിയ പങ്കുവഹിക്കുവാന്‍ പോകുന്ന അമേയമായ സാധ്യതകളുള്ള പുതിയ ശക്തിയുടെ പ്രവേശനത്തെയാണ് അത് വിജ്ഞാപനം ചെയ്യുന്നത്. എന്റെ ജീവിതസന്ദേശം അംഗീകരിച്ചിടുള്ളവര് ആണ്ടുതോറും ആഘോഷിച്ചു പോന്നതുകൊണ്ടുമാത്രം ശ്രദ്ധേയമായിത്തീര്‍ന്ന എന്റെ ജന്മദിനമായ ദിവസത്തിന് ഇത്രവലിയ പ്രാധാന്യമുണ്ടായിരിക്കുന്നു എന്നുള്ളത് വ്യക്തിപരമായി പറഞ്ഞാല്‍ എനിക്ക് സ്വാഭാവികമായും സന്തോഷാവഹമാണ്.
യോഗി എന്ന നിലയില്‍ ഈ ദിന യോഗത്തെ കേവലമായ ഒരു ഘടനാവിശേഷമായോ, യാദൃശ്ചിക സംഭവമായോ അല്ല ഞാന്‍ ഗണിക്കുന്നത്; ഏതൊരു കര്മ്മപരിപാടിയിലാണോ ഞാന്‍ ജീവിതം ആരംഭിച്ചത് അതിന് എന്റെ ചുവടുകളെ നയിക്കുന്ന, ഐശ്വര്യശക്തി നല്കുന്ന സമ്മതവും അംഗീകാരവുമായിട്ടാണ്. വാസ്തവത്തില്‍ എന്റെ ജീവിതകാലത്തു പൂര്‍ത്തീകരിച്ചുകാണാന്‍ ആഗ്രഹിച്ച ലോകപ്രസ്ഥാനങ്ങള് മിക്കവാറും എല്ലാം തന്നെ സാഫല്യത്തെ സമീപിക്കുന്നതായോ, സമാരംഭിച്ചു ലക്ഷ്യപ്രാപ്തിയിലേക്ക് നീങ്ങുന്നതായോ ഈ ദിവസത്തില്‍ എനിക്ക് കാണാന്‍ കഴിയുന്നു.
ഈ മഹനീയമായ സന്ദര്‍ഭത്തില്‍ ഒരു സന്ദേശം നല്കാന് എന്നോട് ആവശ്യപ്പെട്ടിരിക്കുന്നു. എന്നാല്‍ ഒരു സന്ദേശം നല്കാന് എനിക്ക് കഴിവുണ്ടോ എന്നു ഞാന്‍ സംശയിക്കുന്നു. എനിക്ക് ചെയ്യാവുന്നത് ഇത്രമാത്രമാണ്. എന്റെ ബാല്യത്തിലും യൗവ്വനത്തിലും വിഭാവനം ചെയ്തതും സഫലീകരണത്തിന്റെ ആദ്യഘട്ടത്തില്‍ ഇന്ന് കാണപ്പെടുന്നതുമായ ലക്ഷ്യങ്ങളേയും ആദര്ശങ്ങളേയുംപറ്റി വ്യക്തിപരമായ ഒരു പ്രസ്താവന ചെയ്യുക. എന്തുകൊണ്ടെന്നാല്‍ ഭാരതസ്വാതന്ത്ര്യത്തില് അവയ്ക്ക് പ്രസക്തിയുണ്ട്. ഭാരതത്തിന്റെ ഭാവി കര്മ്മപരിപാടിയെന്നു ഞാന്‍ വിശ്വസിക്കുന്ന, അവള്‍ക്കു പ്രമുഖമായ ഒരു പങ്കുവഹിക്കാതിരിക്കാന് നിര്‍വാഹമില്ലാത്ത ഒന്നിന്റെ ഭാഗമാണവ. ഞാന്‍ എന്നും വിശ്വസിച്ചിട്ടുണ്ട്, പറഞ്ഞിട്ടുണ്ട്. ഭാരതം ഉയരുന്നത് സ്വന്തം ലൗകിക താല്‍പ്പര്യങ്ങള്‍മാത്രം സാധിക്കാന്‍ വേണ്ടിയല്ല, വികാസവും ശക്തിയും മഹത്വവും ഐശ്വര്യവും പ്രാപിക്കാനല്ല-അവയും അവഗണിച്ചുകൂടാ എന്നുവരുകിലും തീര്‍ച്ചയായും മറ്റുള്ളവരെപ്പോലെ അന്യജനതയുടെമേല് ആധിപത്യം സ്ഥാപിക്കാനല്ല, പിന്നെയോ, മനുഷ്യവര്‍ഗത്തിന്റെ മുഴുവന്‍ സഹായിയും മാര്ഗ്ഗദര്ശകയുമായി ഈശ്വരനും ലോകത്തിനുവേണ്ടിക്കൂടിയും ജീവിക്കുന്നതിനാണ്. ആ ലക്ഷ്യങ്ങളും ആദര്‍ശങ്ങളും അവയുടെ സ്വാഭാവികമായ ക്രമത്തില്‍ ഇവയായിരുന്നു.
ഭാരത സ്വാതന്ത്ര്യവും ഐക്യവും നേടാനുതകുന്ന ഒരു വിപ്ലവം, ഏഷ്യയുടെ പുനരുജ്ജീവനവും മോചനവും മാനവസംസ്കാരത്തിന്റെ പുരോഗതിയില്‍ അവര്‍ വഹിച്ചിരുന്ന മഹത്തായ ഭാഗത്തിന്റെ വീണ്ടെടുക്കലും, മനുഷ്യവര്‍ഗ്ഗത്തിന് ഒരു പുതിയ മഹത്തരമായ, ഭാസുരമായ, ഉന്നതതരമായ വിഭിന്ന ജനതകളുടെ ഒരു അന്താരാഷ്ട്രീയ സംയോജനത്തെ ആയിരിക്കും അത് ബാഹ്യമായി ആശ്രയിക്കുക- അവരവരുടെ ദേശീയ ജീവിതത്തെ നിലനിര്‍ത്തുകയും സുരക്ഷിതമാക്കുകയും ചെയ്യുമ്പോള്‍ തന്നെ, എല്ലാറ്റിനുമുപരിയായി ആത്യന്തികമായ ഒരു ഏകതയില്‍ അവരെ ഒരുമിപ്പിക്കുക.
മാനവവര്‍ഗ്ഗത്തിനു മുഴുവനായി ഭാരതത്തിന്റെ ആദ്ധ്യാത്മികജ്ഞാനത്തിന്റെയും ജീവിതത്തെ ആത്മീയവല്ക്കരിക്കുന്നതിനുള്ള മാര്‍ഗ്ഗത്തിന്റെയും ദാനം.
അവസാനമായി പരിണാമത്തില്‍ ഒരു പുതിയ ചുവടുവയ്പ്പ്-ബോധത്തെ കൂടുതല്‍ ഉന്നതമായ ഒരു ലോകത്തിലേക്കുയര്ത്തി, വ്യക്തിയുടെ പൂര്ണതയേയും അവികലമായ ഒരു സമുദായത്തെയും പറ്റി മനുഷ്യന് ചിന്തിക്കാനും സ്വപ്നം കാണാനും തുടങ്ങിയതുമുതല്‍ മനുഷ്യരാശിയെ വിഭ്രമിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്തിട്ടുള്ള അനവധി പ്രശ്നങ്ങളുടെ പരിഹാരം അത് ആരംഭിക്കും. ഭാരതം സ്വതന്ത്രയാണെങ്കിലും അവള് ഐക്യം നേടിയിട്ടില്ല.
ഖണ്ഡിതവും തകര്‍ന്നതുമാണത്. ഒരു സന്ദര്‍ഭത്തില്‍, ബ്രിട്ടീഷാക്രമണത്തിനു മുന്‍പുണ്ടായിരുന്ന വിവിധ നാട്ടുരാജ്യങ്ങളുടേതായ പരസ്പര കലഹത്തിലേക്ക് അതു വഴുതി വീണേക്കുമോ എന്നുപോലും മിക്കവാറും തോന്നിപ്പോയിരുന്നു. ഭാഗ്യവശാല്‍ ഈ വിനാശകരമായ പതനം ഒഴിവാക്കാന്‍ കഴിയുമെന്ന ഒരു സ്ഥിതി ഇപ്പോള്‍ സംജാതമായിരിക്കുന്നു. ജനപ്രതിനിധി സഭയുടെ ബുദ്ധിപൂര്‍വവും കര്‍ശനവുമായ നയം നിമിത്തം തര്‍ക്കവും പിളര്‍പ്പും കൂടാതെ മര്‍ദ്ദിത വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുക സാധ്യമാക്കിത്തീര്‍ത്തിട്ടുണ്ട്. എന്നാല്‍ ഹിന്ദു-മുസ്ലിം എന്ന പഴയ വര്‍ഗീയ വിഭജനം കൂടുതല്‍ ദൃഢീകരിച്ചു രാജ്യത്തിന്റെ സ്ഥിരമായ വിഭജനത്തിന്റെ രൂപം കൈക്കൊണ്ടിരിക്കുകയാണ്. ഈ തീരുമാനം തല്ക്കാലത്തേക്കുള്ള ഒരു പോംവഴി എന്നതിലുപരിയായി എന്നെന്നേക്കുമായി തീരുമാനിക്കപ്പെട്ട ഒന്നായി കോണ്‍ഗ്രസും രാഷ്ട്രവും സ്വീകരിക്കുകയില്ലെന്നു പ്രതീക്ഷിക്കപ്പെടുന്നു. കാരണം ഇതു നിലനില്‍ക്കുകയാണെങ്കില്‍ ഭാരതം ഗുരുതരമാംവിധം ദുര്‍ബലമാവുകയും മുരടിക്കുകകൂടിയും ചെയ്യും.
ആഭ്യന്തര കലഹത്തിന് എപ്പോഴും സാധ്യതകളുണ്ടായിരിക്കും; പുതിയ ആക്രമണങ്ങളും വിദേശാക്രമണങ്ങളും ഉണ്ടായേക്കും. രാജ്യത്തിന്റെ വിഭജനം പോക്കണം. സംഘര്‍ഷം കുറയുന്നതോടെ സമാധാനത്തിന്റെയും രഞ്ജിപ്പിന്റെയും ആവശ്യകത കൂടുതല്‍ കൂടുതല്‍ ബോധ്യപ്പെട്ടു പൊതുവായതും കൂട്ടായതുമായ പ്രവര്‍ത്തനത്തിന്റെ സ്ഥിരമായ ആവശ്യംകൊണ്ട് അതിനായുള്ള ഒരു യൂണിയന് തന്നെ നിലവില്‍ വരുമെന്നാശിക്കുന്നു. ഇപ്രകാരം ഏതെങ്കിലും രൂപത്തിലുള്ള ഒരു ഐക്യം വന്നുചേരും. അതിന്റെ കൃത്യമായ രൂപത്തിന് മൗലികമായിട്ടല്ലാതെ പ്രായോഗികമായ പ്രാധാന്യമേ ഉണ്ടായിരിക്കൂ. എന്നാല്‍ ഏതുവിധത്തിലായാലും വിഭജനം പോകും, പോകുകയും വേണം, കാരണം അങ്ങനെയല്ലെങ്കില്‍ ഭാരതത്തിന്റെ ഭാവിക്കു ഗുരുതരമായ തകരാറുണ്ടാവുകയും അത് വിഫലമായിത്തീരുകയും ചെയ്യും. അത് സംഭവിച്ചുകൂടാ.
ഏഷ്യ ഉണര്‍ന്നു കഴിഞ്ഞു. അതിന്റെ വലിയൊരു ഭാഗം വിമോചിക്കപ്പെടുകയോ ഈ സന്ദര്‍ഭത്തില്‍ വിമോചിതമായിക്കൊണ്ടിരിക്കുകയോ ആണ്. മറ്റ് അന്യാധീനപ്പെട്ട ഭാഗങ്ങളും സ്വാതന്ത്ര്യത്തിലേക്ക് പലവിധ പ്രക്ഷോഭങ്ങളിലേര്പ്പെട്ടിരിക്കുകയുമാണ്. ഇനി അല്‍പ്പം മാത്രമേ ചെയ്യേണ്ടതുള്ളൂ. അത്ഇ ന്നോ നാളെയോ ചെയ്തു തീര്‍ക്കാം. ഇവിടെ ഭാരതത്തിന് അവളുടെ പങ്ക് നിര്‍വഹിക്കാനുണ്ട്. അതാവട്ടെ രാഷ്ട്രസമുച്ചയത്തില്‍ അവള്‍ക്കു കൊടുക്കാവുന്ന സ്ഥാനവും. അവളുടെ കഴിവിന്റെ അളവും സൂചിപ്പിക്കുന്ന തരത്തിലുള്ള ശക്തിയും കഴിവുമെല്ലാം ഉപയോഗിച്ചുകൊണ്ടു നിര്‍വഹിക്കുവാന്‍ അവള് തുടങ്ങിക്കഴിഞ്ഞു.
മനനുഷ്യരാശിയുടെ ഏകീകരണം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ഉപക്രമണം അത്ര വികലമല്ലെങ്കില് അത് സംഘടിതമാണെങ്കിലും, അതിഭീമമായ പ്രതിബന്ധങ്ങളുമായിട്ടാണ് മല്ലിടുന്നത്; പക്ഷേ മുന്നേറുന്നതിനുള്ള ആയം അതിനുണ്ട്. ചരിത്രാനുഭവങ്ങളെ വിശ്വസിക്കാമെങ്കില്‍ വിജയിക്കുന്നതുവരെ അനിവാര്യമായും അത് വര്‍ധിക്കുക തന്നെ ചെയ്യും. ഇതിലും ഭാരതം സുപ്രധാനമായ പങ്കുവഹിക്കുവാന്‍ തുടങ്ങിയിട്ടുണ്ട്. വര്‍ത്തമാന വസ്തുതകളിലും ആസന്ന ഭവിഷ്യത്തുകളിലും ഒതുങ്ങിക്കൂടാതെ വിദൂരഭാവിയെ ലക്ഷ്യമാക്കുകയും അതിനെ പിടിച്ചടുപ്പിക്കുകയും ചെയ്യുന്ന വിശാലമായ രാജ്യതന്ത്രജ്ഞത വളര്‍ത്തിയെടുക്കാന്‍ ഭാരതത്തിന് കഴിയുമെങ്കില്‍, ഇപ്പോള്‍ മന്ദവും അധീരവുമായ വികസനത്തെ സത്വരവും ധീരവുമാക്കി മാറ്റാന്‍ അവളുടെ സാന്നിദ്ധ്യം നിര്‍ണായകമായി ഉപകരിച്ചു എന്നുവരാം. ഇടയ്ക്കൊരത്യാഹിതം സംഭവിച്ചേക്കാം, ചെയ്തുവരുന്ന യത്നത്തെ അത് തടഞ്ഞെന്നോ തകര്‍ത്തെന്നോ വരാം.
എങ്കിലും ആത്യന്തിക ഫലം സുനിശ്ചിതമത്രേ, എന്തുകൊണ്ടെന്നാല്‍, പ്രകൃതിയുടെ സാമാന്യഗതിയില്ത്തന്നെ ഏകീകരണം ഒരാവശ്യമാണ്. അനിവാര്യമായ പുരോഗതിയാണ്. അതുണ്ടാവുമെന്നു തീര്‍ച്ചയായും പ്രവചിക്കാം. രാഷ്ട്രങ്ങളെ സംബന്ധിച്ചിടത്തോളം അതിന്റെ ആവശ്യം വ്യക്തമാണ്. ചെറിയ ചെറിയ ജനവിഭാഗങ്ങളുടെ സ്വാതന്ത്ര്യത്തിന് ഇനിമേല്‍ രക്ഷയുണ്ടാവുകയില്ല. എന്നുമാത്രമല്ല, സുശക്തമായ രാഷ്ട്രങ്ങള്‍ക്കുപോലും യഥാര്‍ത്ഥത്തില്‍ ഭദ്രതയുണ്ടാവില്ല. ഭാരതം വിഭജിച്ചു നില്ക്കുകയാണെങ്കില് അതിന്റെ സ്വന്തം ഭദ്രതപോലും ഉറപ്പിക്കുവാന്‍ സാധിക്കുകയില്ല. അതിനാല്‍ എല്ലാവരുടെയും താല്‍പ്പര്യത്തെ മുന്‍നിര്‍ത്തി ഏകീകരണം സംഭവിച്ചേ തീരൂ. മനുഷ്യന്റെ ബുദ്ധിഹീനതക്കും വിഡ്ഢിത്തം നിറഞ്ഞ സ്വാര്‍ത്ഥതയ്ക്കും മാത്രമേ അതിനെ തടയിടുവാന്‍ കഴിയൂ.
ഇവയ്ക്കെതിരായി ദൈവങ്ങള്‍പോലും വൃഥാശ്രമം ചെയ്യുന്നു എന്നാണ് പറയാറെങ്കിലും പ്രകൃതിയുടെ ആവശ്യത്തിനും ദൈവേച്ഛയ്ക്കും എതിരായി എന്നെന്നും നിലനില്ക്കുക സാധ്യമല്ല. അന്നേക്ക് ദേശീയത സ്വയം സാഫല്യമടഞ്ഞു കഴിയും. ഒരു അന്താരാഷ്ട്രീയമായ ബോധവും കാഴ്ചപ്പാടും അന്താരാഷ്ട്രീയമായ രൂപവും സ്ഥാപനങ്ങളും വളര്‍ന്നുവരും. അത് ദ്വയപൗരത്വം അഥവാ ബഹുപൗരത്വം എന്ന വികാസമാവും; ആ പരിവര്‍ത്തന പ്രക്രിയയില്‍ സംസ്കാരങ്ങളുടെ സ്വമേധയാ ഉള്ള ഒരുമിച്ചുചേരല്‍ പ്രത്യക്ഷപ്പെടാം. ദേശീയതാ ബോധത്തിന്റെ രണശൂരത നഷ്ടപ്പെട്ട് അതില്‍തന്നെ വീക്ഷണത്തോട് ഇവയെല്ലാം പൂര്‍ണ്ണമായി പൊരുത്തപ്പെട്ടുപോകുന്നതായി കണ്ടെന്നുവരാം. ഒരു പുതിയ ഏകാത്മകഭാവം മനുഷ്യവര്‍ഗ്ഗത്തെ ഗ്രസിക്കും.
ലോകത്തിനു ഭാരതത്തിന്റെ ആദ്ധ്യാത്മിക സംഭാവന തുടങ്ങിക്കഴിഞ്ഞു. ഭാരതത്തിന്റെ ആത്മീയഭാവം യൂറോപ്പിലേക്കും അമേരിക്കയിലേക്കും വര്‍ദ്ധമാനമായ തോതില്‍ പ്രവേശിക്കുകയാണ്. ഈ പ്രസ്ഥാനം വളരും. കാലത്തിന്റെ കെടുതികളുടെ മധ്യത്തില്‍ കൂടുതല്‍ കൂടുതല്‍ ദൃഷ്ടികള്‍ അവളുടെ നേരെ പ്രത്യാശയോടെ തിരിയുകയും അവളുടെ ഉപദേശങ്ങളെ മാത്രമല്ല, മാനസികവും അദ്ധ്യാത്മികവുമായ സാധനകളെ കൂടെ അധികമധികം ആലംബമാക്കാന്‍ തുടങ്ങിയിരിക്കുകയുമാണ്.
ശേഷമുള്ളതു വ്യക്തിപരമായ ഒരു പ്രത്യാശ. ഭാരതത്തിലും പടിഞ്ഞാറന്‍ രാജ്യങ്ങളിലും ഒരുപോലെ മുന്നോട്ടുനോക്കുന്ന മനസ്സുകളില്‍ കടന്നുകൂടിയിട്ടുള്ള ഒരാശയവും ആദര്‍ശവുമാണ്. മറ്റേത് പരിശ്രമ രംഗത്തേക്കാളും ശക്തിമത്തായ വിഷമതകളാണ് ഈ വഴിയിലെങ്കിലും അവയെല്ലാം ഈശ്വരേച്ഛയുണ്ടെങ്കില്‍ തരണം ചെയ്യുക തന്നെ ചെയ്യും. ഇവിടെയും ഈ പരിണാമം സംഭവിക്കണമെങ്കില്‍ ആത്മാവിന്റെ അന്തര്‍ബോധത്തിന്റെ വളര്‍ച്ചയില്‍കൂടി മാത്രമേ സാധിക്കുകയുള്ളൂ. മുന്‍കൈയെടുക്കേണ്ടത് ഭാരതത്തില്‍നിന്നു തന്നെയാണ്. വ്യാപ്തി സാര്വ്വലൗകികമാണെങ്കിലും കേന്ദ്രപ്രസ്ഥാനം ഭാരതത്തിന്റേതായിരിക്കണം.
ഭാരതത്തിന്റെ വിമോചനത്തിന്റെതായ ഈ തീയതിയില്‍ ഞാന്‍ ഉള്‍ക്കൊള്ളിക്കുന്നത് ഇതൊക്കെയാണ്. ഈ ബന്ധം സഫലീകരിക്കപ്പെടുമോ, എങ്കില്‍തന്നെ ഏതു പരിധിവരെ, എത്ര വേഗത്തില്‍ എന്നുള്ളതൊക്കെ ഈ നവ്യമായ സ്വതന്ത്രഭാരതത്തെ ആശ്രയിച്ചിരിക്കുന്നു.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ,
ഈ ദിവസം രാജ്യത്തും വിദേശത്തുമുള്ള എല്ലാ ഇന്ത്യക്കാരും സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. സ്വാതേന്ത്ര്യാത്സവത്തിന്റെ ഈ പുണ്യദിനത്തില്‍ ഇന്ത്യയുടെ പ്രധാന സേവകന് എല്ലാ പ്രിയപ്പെട്ട ദേശവാസികള്‍ക്കും ആശംസകള്‍ നേരുന്നു.
ഞാന്‍ നിങ്ങള്‍ക്കിടയില്‍ സന്നിഹിതനായിരിക്കുന്നത് പ്രധാനമന്ത്രിയെന്ന നിലയ്ക്കല്ല, പ്രധാന സേവകനെന്ന നിലയ്ക്കാണ്. സ്വാതന്ത്ര്യലബ്ധിക്കായി നാം നീണ്ട വര്‍ഷങ്ങള്‍ പോരാടി. നിരവധി തലമുറകള്‍ അതിനായി ജീവന് സമര്‍പ്പിച്ചു. എണ്ണിയാലൊടുങ്ങാത്ത ജനങ്ങള്‍ ജീവിതവും യുവത്വവും ബലികൊടുത്തു. ജീവിതകാലം മുഴുവന്‍ തടവനുഭവിച്ചു. ഇന്ന് സ്വാതന്ത്ര്യത്തിനായി ജീവിതം സമര്‍പ്പിച്ച എല്ലാവര്ക്കും ഞാന്‍ ആദരവും ആദരാഞ്ജലിയും അര്‍പ്പിക്കുന്നു.
ഈ രാജ്യത്തെ കോടാനുകോടി പൗരന്മാര്ക്കും, സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന് ബലിയര്‍പ്പിച്ചവര്‍ക്കും പുണ്യമായ ഈ അവസരത്തില്‍ ഞാന്‍ ആദരവര്‍പ്പിക്കുന്നു. പാവപ്പെട്ടവരുടേയും അടിച്ചമര്‍ത്തപ്പെട്ടവരുടേയും ദളിതരുടേയും ചൂഷണം ചെയ്യപ്പെടുന്നവരുടേയും പിന്നാക്ക ജനവിഭാഗങ്ങളുടേയും സര്‍വോപരി ഭാരതമാതാവിന്റെയും ക്ഷേമത്തിനുവേണ്ടി നാം വിശുദ്ധപ്രതിജ്ഞയെടുക്കുമ്പോഴാണ് സ്വാതന്ത്ര്യദിനാഘോഷം ഉത്സവമായി മാറുന്നത്.
ഈ സ്വാതേന്ത്ര്യാത്സവം ദേശീയ സ്വത്വം നിര്‍ണയിക്കാനും പുനര്‍നിര്‍മിക്കാനുമുള്ള അവസരമാണ്. ദേശീയ സ്വത്വം പുനര്‍നിര്‍മിക്കാനുതകുന്ന ജീവിതം നയിക്കുന്നതിന് ദൃഢപ്രതിജ്ഞയെടുക്കാന്‍ ഈ ദേശീയോത്സവം നമ്മെ പ്രചോദിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: