പല്ലേക്കലെ: ലങ്കന്‍ മണ്ണില്‍ പരമ്പര തൂത്തുവാരി കോഹ്ലിയും കൂട്ടരും ഇന്ത്യയെ ചിത്രപുസ്തകത്താളിലേക്ക് കൈപിടിച്ചുയര്‍ത്തി. മൂന്നാം ടെസ്റ്റില്‍ ഇന്നിങ്ങസ് വിജയത്തോടെയാണ് ചരിത്രനേട്ടം. വിദേശ മണ്ണില്‍ ഇന്ത്യയുടെ ആദ്യ സമ്പൂര്‍ണ പരമ്പര (3-0) വിജയമാണിത്. സമസ്ത മേഖലകളിലും സമ്പൂര്‍ണ ആധിപത്യം സ്ഥാപിച്ച ഇന്ത്യ ഒരിന്നിങ്ങ്സിനും 171 റണ്‍സിനുമാണ് അവസാന ടെസ്റ്റില്‍ ശ്രീലങ്കയെ തകര്‍ത്തത്. ആദ്യ രണ്ട് ടെസ്റ്റിലും ഇന്ത്യ വിജയം നേടിയിരുന്നു. ഒന്നാം ഇന്നിങ്ങ്സില്‍ 352 റണ്‍സ് ലീഡു വഴങ്ങി ഫോളോ ഓണ്‍ ചെയ്ത ശ്രീലങ്ക മൂന്നാം ദിവസം 181 റണ്‍സിന് പുറത്തായി. ഒന്നിന് 19 റണ്‍സെന്ന നിലയില്‍ കളി പുനരാരംഭിച്ച ശ്രീലങ്കയെ സ്പിന്നര്‍ അശ്വിനും പേസര്‍ ഷമിയും ചേര്‍ന്ന് ചുരുട്ടിക്കെട്ടി. അശ്വിന് അറുപത്തിയെട്ട് റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷമി 32 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.
തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് ശ്രീലങ്കയ്ക്ക് കരകയറാനായില്ല.ഓരോ ഇടവേളകളിലും വിക്കറ്റുകള്‍ നിലം പൊത്തി. ക്യാപ്റ്റന്‍ ചാണ്ടിമലും മുന്‍ നായകന് മാത്യൂസും ക്രീസിലെത്തിയതോടെയാണ് ശ്രീലങ്കയുടെ സ്കോര്‍ നൂറിനപ്പുറം കടന്നത്. അഞ്ചാം വിക്കറ്റില്‍ ഇവര്‍ 65 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
36 റണ്‍സ് സ്വന്തം പേരില്‍ കുറിച്ച ചാണ്ടിമലിനെ പൂജാരയുടെ കൈകളിലെത്തിച്ച് കുല്‍ദീപ് യാദവാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. ചാണ്ടിമലിന് പിറകെ മാത്യൂസും കളിക്കളം വിട്ടു.35 റണ്‍സ് നേടിയ മാത്യൂസ് അശ്വിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ ഡിക്ക്വെല്ല അടിച്ചു തകര്‍ത്തു.52 പന്തില്‍ അഞ്ചുഫോറുകളുടെ അകമ്പടിയില്‍ 41 റണ്‍സ് നേടി ഡിക്ക്വെല്ല ശ്രീലങ്കയുടെ ടോപ്പ് സ്കോററായി. പേസര്‍ ഉമേഷ് യാദവാണ് ഡിക്കവെല്ലയെ മടക്കിയത്. രഹാനെ ക്യാച്ചെടുത്തു. മറ്റ് ബാറ്റ്സ്മാന്മാരൊക്കെ ഇന്ത്യന്‍ ആക്രമണത്തിന് മുന്നില്‍ അനായാസം കീഴടങ്ങി. നാലു ബാറ്റ്സ്മാന്മാര് രണ്ടക്കം കടന്നില്ല. ഫെര്‍നാന്‍ഡോ നാലു റണ്‍സുമായി കീഴടങ്ങാതെ നിന്നു. ശ്രീലങ്കന്‍ ബൗര്‍മാരെ അടിച്ചുപരത്തി സെഞ്ചുറി കുറിച്ച ഹാര്‍ദിക് പാണ്ഡ്യയാണ് കളിയിലെ താരം. പരമ്പരയില്‍ മികച്ച ബാറ്റിങ്ങ് കാഴ്ചവെച്ച ശിഖര്‍ ധവാനാണ് പ്ലേയര്‍ ഓഫ് ദ സീരിസ്.
സ്കോര്‍ബോര്‍ഡ്
ഇന്ത്യ ഒന്നാം ഇന്നിങ്ങ്സ്: 487, ശ്രീലങ്ക ഒന്നാം ഇന്നിങ്ങ്സ് : 135
ശ്രീലങ്ക രണ്ടാം ഇന്നിങ്ങ്സ് : കരുണ രത്ന സി രഹാനെ ബി അശ്വിന് 16, തരംഗാന ബി യാദവ് 7, പുഷ്പകുമാര സി സാഹ ബി മുഹമ്മദ് ഷമി 1, മെന്‍ഡിസ് എല്‍ബിഡബ്ളീയു ഷമി 12, ചാണ്ടിമല്‍ സി പൂജാര ബി കുല്‍ദീപ് യാദവ് 36, മാത്യൂസ് എല്‍ബിഡബ്ളീയു അശ്വിന് 35, ഡിക്ക്വെല്ല സി രഹാനെ ബി യാദവ് 41, പെരേര സി പാണ്ഡ്യ ബി അശ്വിന് 8, സന്ദകന് സി സാഹ ബി ഷമി 8, ഫെര്‍നാന്‍ഡോ നോട്ടൗട്ട് 4, കുമാര ബി അശ്വിന് 10, എക്സ്ട്രാസ് 3 , ആകെ 181.
വിക്കറ്റ് വീഴ്ച: 1-15,2-26, 3-34,4-39,5-104,6-118, 7-138, 8-166, 9-168
ബൗളിങ്ങ്: മുഹമ്മദ് ഷമി 15-6-32-3, ആര്.അശ്വിന് 28.3-6-68-4, ഉമേഷ് യാദവ് 13-5-21-2, കുല്‍ദീപ് യാദവ് 17-4-56-1, എച്ച്.എച്ച്. പാണ്ഡ്യ 1-0-2-0
പ്രതികരിക്കാൻ ഇവിടെ എഴുതുക: