കോട്ടയം: ഓണത്തിരക്ക് തുടങ്ങും മുമ്പേ കോട്ടയം നഗരം ഗതാഗതക്കുരുക്കില്‍ വീര്‍പ്പ് മുട്ടി. രാവിലെ ഒരു മണിക്കൂര്‍ വരെയാണ് വാഹനങ്ങള്‍ കുടുങ്ങി കിടക്കുന്നത്. എംസി റോഡില്‍ മണിപ്പുഴ മുതല്‍ നാഗമ്പടം വരെ ചലിക്കാനാവാത്ത നിലയിലാണ്. ഓണക്കാലത്തെ തിരക്കും കൂടി വരുന്നതോടെ ഇനിയുള്ള നാളുകളില്‍ കോട്ടയം നഗരം നിശ്ചലമാകും.
ഗതാഗതക്കുരുക്ക് അനന്തമായി നീളുന്നതോടെ ട്രാഫിക് പോലീസും ഒരെത്തുംപിടിയുമില്ലാതെ വലയുകയാണ്. ഇതിനിടയില്‍ പത്തനംതിട്ട, തിരുവല്ല, ചങ്ങനാശേരി ഭാഗങ്ങളില്‍ നിന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അത്യാസന്നരോഗികളുമായി വരുന്ന ആംബുലന്‍സുകള്‍ ഗതാഗതക്കുരുക്കില്‍ അകപ്പെടുന്നത് നിത്യസംഭവമായി മാറിയിട്ടുണ്ട്. ഈ ദുരിതങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനുള്ള നടപടികളൊന്നും ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുമില്ല.
നഗരത്തിന്റെ ഹൃദയഭാഗം ഒഴിവാക്കി വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ ബദല്‍ മാര്‍ഗ്ഗങ്ങളില്ലാത്തതാണ് കുരുക്കിന് പ്രധാനകാരണം. കെ കെ റോഡില്‍നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് നഗരം ചുറ്റി പോവാതെ എംസി റോഡിലെത്താനുള്ള എളുപ്പമാര്ഗ്ഗത്തിനാണ് ഈരയില്‍ക്കടവില്‍ പാലം നിര്‍മ്മിച്ചത്. എന്നാല്‍ അപ്രോച്ച് റോഡില്ലാത്തിനാല്‍ വാഹനങ്ങള്‍ ഈ പാലം ഉപയോഗിക്കുന്നില്ല.
കൂടാതെ നഗരത്തിലെ രണ്ട് പാലങ്ങളുടെ നിര്‍മ്മാണം എങ്ങുമെത്തിയിട്ടില്ല. കോടിമത പാലത്തിന്റെ നിര്‍മ്മാണം സാങ്കേതിക കാരണങ്ങളാല്‍ തടസ്സപ്പെട്ടുരിക്കുകയാണ്. നാഗമ്പടത്ത് പാലത്തിന്റെ നിര്‍മ്മാണം സപ്തംബറില്‍ പൂര്‍ത്തിയാകുമെന്നാണ് പറഞ്ഞത്. എന്നാല്‍ ഈ വര്‍ഷം ഒടുവില്‍ മാത്രമെ പൂര്‍ത്തിയാവുകയുള്ളു. തീര്‍ത്തും മന്ദഗതിയിലാണ് ഇവിടെ ജോലികള്‍ നടക്കുന്നത്.
നാഗമ്പടത്ത് പാലത്തിന്റെ നിര്‍മ്മാണത്തിനൊപ്പം പൈപ്പ് പൊട്ടിയതിന്റെ അറ്റകുറ്റപ്പണികള്‍ കൂടി തുടങ്ങിയിരിക്കുകയാണ്. ഇത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കിരിക്കുകയാണ്. മണിപ്പുഴ മുതല്‍ കോടിമതവരെ റോഡും തകര്‍ന്ന് തരിപ്പണമായി. കുഴിയും അവിടെ നിന്നുള്ള പൊടിയുംമൂലം യാത്ര ഏറെ ദുഷ്ക്കരമാണ്. ഗതാഗതകുരുക്കില്‍ അകപ്പെടുന്ന യാത്രക്കാര്‍ ഈ പൊടിയും കൂടി ശ്വസിക്കേണ്ട അവസ്ഥയിലാണ്.
അതേസമയം ഓണക്കാലമെത്തിയിട്ടും എംസി റോഡിന്റെ തകര്‍ന്നഭാഗം നന്നാക്കാന്‍ കെഎസ്ടിപി യാതൊരു നടപടിയും സ്വീകരിച്ചില്ല. ഈ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ ദിവസം ബിജെപി പ്രവര്‍ത്തകര്‍ മണിപ്പുഴയില്‍ റോഡ് ഉപരോധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: