യുദ്ധത്തില്‍ ഇന്ദ്രജിത്തും മരിച്ചതോടെ രാവണന് കോപം കൊണ്ടു ജ്വലിച്ചു. തുടര്‍ന്നുള്ള ആക്രമണത്തിന് സര്‍വസൈന്യത്തെയും തയ്യാറാക്കി വന്നു. ഒരു ജീവന്മരണ പോരാട്ടം. എല്ലാവരും ചേര്‍ന്നുള്ള ആക്രമണമായതിനാല്‍ വാനരസൈന്യം ഒന്നു പതറി. ഇതറിഞ്ഞ ശ്രീരാമന് അതിവേഗത്തില്‍ ശരങ്ങള്‍ തൊടുത്തു. ശ്രീരാമ ശരങ്ങള്‍ കൊടുങ്കാറ്റായി. ശരവേഗത്താല്‍ ശരങ്ങളെ മാത്രമേ കാണുന്നുള്ളൂ. ഭഗവാനെ കാണുന്നില്ല. ഭഗവാനെ അനുഭവിക്കാം. ഇന്ന് പൊതുവേ എല്ലാവരുടേയും അവസ്ഥയതാണ്. ഭഗവാനെ കാണുന്നില്ല. ഭഗവാനെ അനുഭവിക്കാം.
അമ്പു വരുന്നതെവിടെ നിന്നെന്നറിയാതെ രാക്ഷസന്മാര് പതറി. അവര്‍ അന്യോന്യം കുറ്റപ്പെടുത്തി. പരസ്പരം ആക്രമിച്ചു.
കുറച്ചു കഴിഞ്ഞപ്പോള്‍ രാക്ഷസന്മാര് മുന്നില്‍ കാണുന്നതെല്ലാം രാമനെന്നു തോന്നി ആക്രമിച്ചു. സര്‍വം രാമമയം.
അഗസ്ത്യ മഹര്‍ഷിയുടെ ഉപദേശത്താല്‍ ആദിത്യ ഹൃദയം മന്ത്രവും ജപിച്ചു വന്നായിരുന്നു ശ്രീരാമചന്ദ്രന്റെ പോരാട്ടം. ദേവേന്ദ്രന്റെ തേരാളിയായ മാതലി ഇന്ദ്രന്റെ രഥവുമായി വന്ന് ശ്രീരാമന് സാരഥ്യം വഹിച്ചു.
യുദ്ധത്തിനിടെ ശ്രീരാമന് പലവട്ടം രാവണന്റെ ശിരസറുത്തു താഴെയിട്ടെങ്കിലും വീണ്ടും ശിരസുണ്ടായതായിക്കണ്ടു. ഇങ്ങനെ ഒരു ഘട്ടത്തില്‍ മാതലി ലക്ഷണങ്ങള്‍ ശ്രദ്ധിച്ചു പറഞ്ഞു. ഇപ്പോള്‍ രാവണ നിഗ്രഹത്തിനുള്ള സമയമായി. അതിനാല്‍ ശ്രീരാമസ്വാമി ഉടന്‍ ബ്രഹ്മാസ്ത്രമെടുത്ത് രാവണനു നേരെ പ്രയോഗിക്കുന്നതു നന്നായിരിക്കും. പെട്ടെന്ന് ബ്രഹ്മദേവനെ സ്മരിച്ച ശ്രീരാമന് ബ്രഹ്മാസ്ത്രം തന്നെ പ്രയോഗിച്ചു. വിരിഞ്ചാസ്ത്രം രാവണന്റെ നെഞ്ചു പിളര്‍ത്തി. രാവണന് മരിച്ചു വീണു.
വിഭീഷണന്റെ നേതൃത്വത്തില്‍ ശവസംസ്കാരങ്ങള്‍ നടത്തി. തുടര്‍ന്ന് വിഭീഷണാനുവാദത്തോടെ സീതാദേവിയെ ആനയിച്ചു അഗ്നി ശുദ്ധി തെളിയിച്ച് സീതാദേവി വീണ്ടും ശ്രീരാമന്റെ ഭാഗമായി.
അഷ്ടദിക്പാലന്മാരും ദശരഥ മഹാരാജാവുമൊത്ത് ബ്രഹ്മദേവനും അവിടെ ആഗതനായി. സീതാദേവിയുടെ പാതിവ്രത്യ നിഷ്ടയും സത്യബോധവും സത്യലോകാധീശനായ ബ്രഹ്മദേവന് തന്നെ ശ്രീരാമനെ ഓര്‍മിപ്പിച്ചു.
ശ്രീരാമന് എന്തുകൊണ്ടാണ് അതു സ്വയം ഓര്‍ക്കാതിരുന്നതെന്ന് ബ്രഹ്മാദിദേവന്മാര്‍ അല്‍ഭുതപ്പെട്ടു.
സര്‍വലോകസ്രഷ്ടാവും സര്‍വജ്ഞനും സ്വയംപ്രഭുവു ം
ആയ അങ്ങ് എന്താണ് ഒരു സാധാരണ മനുഷ്യനെപ്പോലെ പെരുമാറുന്നതെന്ന് അവര്‍ ചോദിച്ചപ്പോള്‍ താന്‍ സര്‍വലോകസ്രഷ്ടാവൊന്നുമല്ലെന്നും ദശരഥ പുത്രന് മാത്രമെന്നും ശ്രീരാമന് അറിയിച്ചു.
ബ്രഹ്മദേവന് എല്ലാകാര്യങ്ങളും ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ചു. ‘ഭഗവാനെ അങ്ങ് ആദിനാരായണനാണ്. യജ്ഞ വിരാഹവും അജിതനും ആയ അങ്ങ് ശ്രീവല്‍സാങ്കിതനായ ശ്രീമഹാവിഷ്ണുവാണ്. ദേവന്മാരുടെ അഭ്യര്‍ഥനയനുസരിച്ച് രാവണ നിഗ്രഹത്തിനായി ശ്രീരാമനായി അവതരിച്ചതാണ്.
ദശരഥ മഹാരാജാവ് ശ്രീരാമനോട് അരുളിച്ചെയ്തു ‘രാമാ നീ സീതാസമേതനായി അയോധ്യയിലെത്തി, നാലു സഹോദരന്മാരില് ജ്യേഷ്ഠനെന്ന നിലയില്‍ രാജ്യത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് രാഷ്ട്രത്തെ നയിക്കണം. രാമരാജ്യത്തിന്റെ മാഹാത്മ്യം ലോകരെല്ലാം വാഴ്ത്താനിടവരണം. സീതാരാമന്മാര്‍ക്കു പാദസേവ ചെയ്ത ലക്ഷ്മണനെയും ദശരഥന് പുകഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: