തിരുവനന്തപുരം: ലോകം ഭീതിയോടെ കണ്ട കൊലയാളി ഗെയിം ബ്ലൂ വെയ്ല് കേരളത്തിലും എത്തിയെന്നതിന് തെളിവുകള്‍ പുറത്ത്. തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചത് ബ്ലൂ വെയ്ല് ഗെയിം കളിച്ചാണെന്ന് മാതാവ് തന്നെ വെളിപ്പെടുത്തി. വാര്‍ത്താ ചാനലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
കഴിഞ്ഞ ജൂലൈ 26-നാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മനോജ് ജീവനൊടുക്കിയത്. ഒന്‍പത് മാസം മുന്‍പാണ് വിദ്യാര്‍ഥി ഫോണില്‍ കൊലയാളി ഗെയിം ഡൗണ്‍ലോഡ് ചെയ്യുന്നത്. അതുവരെ എല്ലാവരോടും ഇടപെട്ടിരുന്ന വിദ്യാര്‍ഥി പിന്നീട് ഒറ്റയ്ക്ക് നടക്കാന്‍ തുടങ്ങി. അമ്മയോട് മാത്രമായി സംസാരം ഒതുങ്ങുകയായിരുന്നു. രാപകലുകള്‍ അവന് കൊലയാളി ഗെയിമിന്റെ പിന്നാലെയായി.
ഗെയിമിലെ ടാസ്കുകള് പൂര്‍ത്തിയാക്കാന്‍ വിദ്യാര്‍ഥി നിരവധി കാര്യങ്ങള്‍ ചെയ്തുവെന്നും വ്യക്തമായി. ഒറ്റയ്ക്ക് ഒരിടത്തും പോയിട്ടില്ലാത്ത വിദ്യാര്‍ഥി കൊലയാളി ഗെയിമിലെ ടാസ്കുകള് പൂര്‍ത്തിയാക്കാന്‍ കടല്‍ കാണാനും കോട്ടയത്തേയ്ക്കും പോയി. നീന്തല്‍ അറിയില്ലാത്ത വിദ്യാര്‍ഥി പുഴയില്‍ ചാടി. ഇതിന്റെ ദൃശ്യങ്ങള്‍ സുഹൃത്തുക്കളെക്കൊണ്ട് ഫോണില്‍ പകര്‍ത്തി. കൈയില്‍ ആയുധം ഉപയോഗിച്ച് മുറിവുണ്ടാക്കി. രാത്രികാലങ്ങളില്‍ സെമിത്തേരിയില്‍ പോയി. ഇത് എന്തിനാണെന്ന് ചോദിച്ചപ്പോള്‍ അവിടെ എന്ത് തരം എനര്‍ജിയാണെന്ന് മനസിലാക്കാനാണ് പോയതെന്നായിരുന്നു വിദ്യാര്‍ഥിയുടെ മറുപടി.
ഗെയിമിന്റെ അടിമയായി മാറിയ വിദ്യാര്‍ഥി കഴിഞ്ഞ നവംബറില്‍ ആത്മഹത്യ സംബന്ധിച്ച കാര്യങ്ങള്‍ സംസാരിച്ചുവെന്ന് അമ്മ വെളിപ്പെടുത്തി. താന്‍ മരിച്ചാല്‍ വിഷമമാകുമോ എന്ന് വിദ്യാര്‍ഥി അമ്മയോട് ചോദിച്ചു. മരിച്ചുപോയാല്‍ തന്റെ സ്നേഹം കൂടി സഹോദരിക്ക് നല്‍കണമെന്നും മാതാവിനോട് പറഞ്ഞു. മകനെ ഇതില്‍ നിന്നും പിന്തിരിപ്പിക്കാന് മാതാവ് ശ്രമിച്ചപ്പോഴെല്ലാം ഗെയിം ഉപേക്ഷിച്ചുവെന്നായിരുന്നു വിദ്യാര്‍ഥി പറഞ്ഞിരുന്നത്. എന്നാല്‍ ഗെയിമിന് അടിമയായി അവന് സ്വയം മരണം വരിക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടരുകയാണ്. മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ വിദ്യാര്‍ഥി ഗെയിം കളിച്ചിരുന്നുവെന്ന സൂചനയാണ് ലഭിക്കുന്നത്. വിശദമായ പരിശോധനയ്ക്ക് ഫോണ്‍ സൈബര്‍ പോലീസിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: