കണ്ണൂര്‍: ആളെക്കൊല്ലി ബ്ളൂവെയ്ല്‍ ഗെയിം തിരുവനന്തപുരം സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ ജീവന് അപഹരിച്ചെന്ന മാതാവിന്റെ വെളിപ്പെടുത്തലിന് പിന്നാലെ കേരളത്തിലുണ്ടായ മറ്റൊരു മരണവും ഈ ഗെയിം മൂലമാണെന്ന് സംശയം ഉയര്‍ന്നു. കണ്ണൂരില്‍ മരിച്ച ഐ.ടി.ഐ വിദ്യാര്‍ത്ഥയായ സാവന്താണ് ബ്ളൂവെയ്ല്‍ ഗെയിമിന് ഇരയായതായി സംശയിക്കുന്നത്. ഇക്കഴിഞ്ഞ മേയ് മാസത്തിലാണ് സാവന്ത് തൂങ്ങിമരിച്ചത്.
സാവന്തിന്റെ കൈയിലും നെഞ്ചിലും മുറിവുണ്ടാക്കി അക്ഷരങ്ങള്‍ കോറിയിട്ടിരുന്നുവെന്ന് സാവന്തിന്റെ അമ്മ വെളിപ്പെടുത്തി. സാവന്തിന്റെ ഈ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. രാത്രി മുഴുവന്‍ ഫോണില്‍ ഗെയിം കളിച്ചിരുന്ന സാവന്ത് ഉറങ്ങുന്നത് പുലര്‍ച്ചെ മാത്രമായിരുന്നു. ആഹാരം കഴിക്കുന്നതും അതിരാവിലെ ആയിരുന്നു.
ചിലപ്പോള്‍ സുഹൃത്തുക്കളെ കാണാനാണെന്ന് മാതാപിതാക്കളോട് കള്ളം പറഞ്ഞ ശേഷം രാത്രി ഒറ്റയ്ക്ക് പുറത്തുപോവുമായിരുന്നു. പിന്നീട് പുലര്‍ച്ചെയാണ് മടങ്ങി വന്നിരുന്നതെന്നും സാവന്തിന്റെ അമ്മ പറഞ്ഞു. ഏകമകന്റെ അസ്വാഭാവിക പെരുമാറ്റത്തെ തുടര്‍ന്ന് പലതവണ സാവന്തിനെ കൗണ്‍സിലിംഗിന് വിധേയനാക്കിയിരുന്നുവെന്നും മാതാപിതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: