പത്തനാപുരം: മഞ്ഞക്കാല ചെമ്മണയില് ആരംഭിച്ച ബവ്കോ ഔട്ട് ലെറ്റിനായി എത്തിച്ച മദ്യം ഗോഡൗണില്‍ നിന്നും മാറ്റിയില്ല. പ്രദേശവാസികളുടെ സമരം 22 ദിവസം പിന്നിട്ടു. ഔട്ട് ലെറ്റ് ആരംഭിക്കില്ലെന്ന് കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എ ഉറപ്പ് നല്‍കിയെങ്കിലും കെട്ടിടത്തില്‍ നിന്നും സ്റ്റോക്ക് മാറ്റാന്‍ വകുപ്പ് തയ്യാറായില്ല.
നാട്ടുകാരുടെ സമരം 16 ദിവസം കഴിഞ്ഞപ്പോഴാണ് മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം രാപ്പകല്‍ സമരം അവസാനിപ്പിച്ചത്. കുന്നിക്കോട് ദേശീയപാതയോരത്ത് പ്രവര്‍ത്തിച്ചിരുന്ന ബിവറേജസ് ഔട്ട്ലറ്റാണ് മഞ്ഞക്കാലയിലേക്ക് രഹസ്യമായി പ്രവര്‍ത്തനമാരംഭിച്ചത്.
തുടര്‍ന്ന് പ്രദേശത്തെ സ്ത്രീകളും കുട്ടികളും വിവിധ രാഷ്ട്രീയ കക്ഷികളും സംയുക്തമായി സമരരംഗത്ത് എത്തുകയും റോഡ് ഉപരോധിക്കുകയും ചെയ്തു.
പ്രതിക്ഷേധം ശക്തമായതോടെ ഔട്ട് ലെറ്റ് താത്ക്കാലികമായി പൂട്ടി. ഔട്ട് ലെറ്റുമായി ബന്ധപ്പെട്ട് 10ന് ഹൈക്കോടതിയില്‍ നടക്കാനിരുന്ന കേസ് മാറ്റി വച്ചു. അടിയന്തരമായി ബവ് കോ ഔട്ട് ലെറ്റ് പൂര്‍ണമായും അവിടെ നിന്നും മാറ്റിയില്ലെങ്കില്‍ എക്സൈസ് ഓഫീസ് മാര്‍ച്ച് അടക്കമുള്ള സമരപരിപാടികള്‍ നടത്തുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: