അഗര്‍ത്തല; ത്രിപുര മുഖ്യമന്ത്രിയും സിപിഎം നേതാവുമായ മണിക് സര്‍ക്കാരിന്റെ സ്വാതന്ത്രദിന സന്ദേശം ആകാശവാണിയും ദൂരദര്‍ശനും പ്രക്ഷേപണം ചെയ്തില്ലെന്ന് സിപിഎമ്മിന്റെ പരാതി. മുന്‍കൂട്ടി റിക്കാര്‍ഡ് ചെയ്ത് നല്കിയ സന്ദേശം കേന്ദ്ര സ്ഥാപനങ്ങള്‍ പ്രക്ഷേപണം ചെയ്തില്ലെന്നും ഇതില്‍ മോദി സര്‍ക്കാരിന്റെ ഇടപെടലുണ്ടെന്നുമാണ് സിപിഎം ആരോപണം.
എന്നാല്‍ സന്ദേശത്തിലെ രാഷ്ട്രീയ അതിപ്രസരമാണ് ഇതിനു കാരണമെന്നാണ് സൂചന. സാധാരണ ആരും സ്വാതന്ത്ര്യദിന സന്ദേശത്തില്‍ രാഷ്ട്രീയം ചേര്‍ക്കാറില്ല. എന്നാല്‍ ഗോരക്ഷ, ന്യൂനപക്ഷങ്ങള്‍ക്കെതിരെ രാജ്യമെങ്ങും അക്രമമാണ് തുടങ്ങിയ തരത്തിലുള്ള പരാമര്‍ശങ്ങള്‍ നിറഞ്ഞ സന്ദേശമായിരുന്നു മണിക് സര്‍ക്കാരിന്‍േറത്. ഇത്തര്ം രാഷ്ട്രീയപരമായ പരാമര്‍ശങ്ങള്‍ നീക്കാന്‍ പ്രസാര്‍ഭാരതി അദ്ദേഹത്തോട് രണ്ടു തവണ അഭ്യര്‍ഥിച്ചിരുന്നു. ഇതു നീക്കിയാലേ പ്രസംഗം പ്രക്ഷേപണം ചെയ്യാന്‍ കഴിയൂയെന്ന് ആകാശവാണിയും സംപ്രേഷണം ചെയ്യാന്‍ ഇത് നീക്കണമെന്ന് ദൂരദര്‍ശനും ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.
എന്നാല്‍ അത്തരം പരാമര്‍ശങ്ങള്‍ നീക്കാന്‍ മണിക് സര്‍ക്കാര്‍ തയ്യാറായില്ല. അതിനാല്‍ ആകാശവാണിയും ദൂരദര്‍ശനും അത് അവതരിപ്പിച്ചുമില്ല. അതേസമയം സ്വാതന്ത്ര്യദിനത്തില്‍ അഗര്‍ത്തല ആസാം റൈഫിള്‍സ് ഗ്രൗണ്ടില്‍ മണിക് സര്‍ക്കാര്‍ നടത്തിയ പ്രസംഗം ദൂരദര്ശന് ലൈവായി കാണിക്കുകയും ചെയ്തു. അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നാണ് സിപിഎമ്മിന്റെ ആരോപണം. ചില ഭാഗങ്ങള്‍ നീക്കാതെ പ്രസംഗം നല്‍കേണ്ടെന്ന് പ്രസാര്‍ ഭാരതിയിലെ ഉന്നതര്‍ കൂട്ടായാണ് തീരുമാനിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.
സ്വാതന്ത്ര്യദിന സേന്ദശത്തില്‍ രാഷ്ട്രീയം കലര്‍ത്തിയ മണിക് സര്‍ക്കാരിന്റെ നടപടി ശരിയായില്ലെന്നാണ് പൊതു അഭിപ്രായം ഉയര്‍ന്നിരിക്കുന്നത്. രാജ്യത്തിന്റെ നേട്ടങ്ങളടക്കമുള്ള കാര്യങ്ങളാണ് പൊതുവേ എല്ലാവരും സന്ദേശത്തില്‍ ചേര്‍ക്കുക. അതിന് വിരുദ്ധമായി നല്കിയ സന്ദേശമാണ് പ്രക്ഷേപണം ചെയ്യാത്തത്. അതേ സമയം സ്വാതന്ത്ര്യ ദിനത്തില്‍ അദ്ദേഹം നടത്തിയ പ്രസംഗം ദൂരദര്ശന് ലൈവായി മുഴുവനും കാണിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: