ആലപ്പുഴ: ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികളുടെ ഉപയോഗം നിയന്ത്രിക്കുന്ന കോടതിവിധി കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്ക് ആഭ്യന്തര വകുപ്പ് ഇതിനകം അയച്ചുകഴിഞ്ഞു.
അഞ്ച് സുപ്രധാന മാര്‍ഗരേഖകളാണ് ആഭ്യന്തര വകുപ്പ് സര്‍ക്കുലറില്‍ നല്‍കിയിരിക്കുന്നത്. ക്ഷേത്രങ്ങള്‍, ക്രിസ്ത്യന്‍ പള്ളികള്‍, മുസ്ലിം ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ ബോക്സ് മാതൃകയിലുള്ള ഉച്ചഭാഷിണികള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. എന്നാല്‍ ഇവയുടെ ശബ്ദം ഈ ആരാധനാലയങ്ങളുടെ വളപ്പിന് പുറത്തുപോകാന്‍ പാടില്ല. എന്നാല്‍ മുസ്ലീം പള്ളികളിലെ ബാങ്ക് വിളിക്ക് മാത്രം ഇതില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.
ആരാധനാലയങ്ങളിലെ പ്രഭാഷണങ്ങള്‍, ഭക്തിഗാനങ്ങള്‍ റെക്കോര്‍ഡ് ഇടുന്നത്, മുസ്ലിം പള്ളികളിലെ വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍, ക്രിസ്ത്യന്‍ പള്ളികളിലെ മറ്റ് ചടങ്ങുകള്‍ എന്നിവയ്ക്ക് ഈ ചട്ടം കര്‍ശനമായി പാലിക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു.
ഏതു സാഹചര്യത്തിലായാലും ഉച്ചഭാഷിണികള്‍ രാത്രി പത്തുമണിക്കും രാവിലെ ആറു മണിക്കും ഇടയില്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്. തെരുവുകളിലും വാഹനങ്ങളിലും ഉച്ചഭാഷിണികളുടെ ഉപയോഗം പരമാവധി ഒഴിവാക്കണം.
പോലീസിന്റെ മുന്‍കൂട്ടിയുള്ള അനുമതി കൂടാതെ ആര്‍ക്കും ഉച്ചഭാഷിണികള്‍ ഉപയോഗിക്കാന്‍ അനുവാദമില്ല. എയര്‍ ഹോണുകളും അമിത ശബ്ദമുള്ള ഹൈ ടൈപ്പ് ഹോണുകളും നിരോധിച്ചിട്ടുണ്ട്. വിധി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് സംസ്ഥാന പോലീസ് മേധാവി, കലക്ടര്‍മാര്‍, ജില്ലാ മജിസ്ട്രേറ്റുമാര്‍, പോലീസ് കമ്മീഷണറുമാര്‍, ജില്ലാ പോലീസ് സൂപ്രണ്ടുമാര്‍ തുടങ്ങി എല്ലാ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
1988ലെ ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് 1993ല്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവ് കര്‍ശനമായി നടപ്പാക്കാനാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അനൂപ് ചന്ദ്രന് എന്നയാള്‍ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയിലെ വിധിയുടെ പശ്ചാത്തലത്തിലാണ് ഉച്ചഭാഷിണി ഉപയോഗം കര്‍ശനമായി നിയന്ത്രിക്കാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് തീരുമാനിച്ചത്. ആഭ്യന്തരവകുപ്പ് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ പരസ്യം ചെയ്യുകയും ചെയ്തു. ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്ന പേരിലാണ് സര്‍ക്കുലര്‍ ഇറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: