അനേകായിരങ്ങളുടെ ബലിദാനത്തിന്റെയും ത്യാഗപൂര്‍ണ്ണമായ പോരാട്ടത്തിന്റെയും ഫലമായി നേടിയ സ്വാതന്ത്ര്യത്തിന്റെ ഏഴു പതിറ്റാണ്ടുകള്‍ ഭാരതം പൂര്‍ത്തിയാക്കി.രാജ്യമെങ്ങും സാഘോഷം സ്വാതന്ത്ര്യദിനം കൊണ്ടാടുമ്പോള്‍ കേരളത്തിലെ ഇടതു മുന്നണി ഭരണാധികാരികള്‍ ആഘോഷത്തിന്റെ പൊലിമകെടുത്തിക്കൊണ്ട് തങ്ങളുടെ രാഷ്ട്രീയ അസഹിഷ്ണുത വെളിവാക്കി.
പാലക്കാട് കര്‍ണ്ണകയമ്മന്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ടാണ് സിപിഎം നേതൃത്വം നല്കുന്ന സര്‍ക്കാര്‍ അസഹിഷ്ണുത പ്രകടിപ്പിച്ചത്. ആഗസ്റ്റ് 15ന്റെ തലേന്ന് അര്‍ദ്ധരാത്രിയില്‍ നടത്തിയ കുടില നീക്കങ്ങളിലൂടെ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ സര്‍ക്കാര്‍ കരിനിഴല്‍ വീഴ്ത്താന്‍ ശ്രമം നടത്തി. ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് ദേശീയ പതാക ഉയര്‍ത്തുന്നത് സര്‍ക്കാരിന് സഹിക്കാവുന്നതായിരുന്നില്ല. പോലീസിനേയും ജില്ലാ ഭരണകൂടത്തേയും ഉപയോഗിച്ച് വിദ്യാലയത്തിലെ സ്വാതന്ത്ര്യ ദിനാഘോഷത്തെ അലങ്കോലപ്പെടുത്തുകയും, ദേശീയപതാക ഉയര്‍ത്തുന്നതില്‍നിന്ന് ഡോ. ഭാഗവതിനെ തടയുകയുമായിരുന്നു ലക്ഷ്യം. ദേശീയ പതാക ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങളും, കേരളസര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ നിര്‍ദ്ദേശങ്ങളുമൊന്നും സര്‍ക്കാരിന് ബാധകമായിരുന്നില്ല.
അര്‍ദ്ധരാത്രിയിലെ നാടകങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കരുവാക്കിയത് ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടിയെയാണ്. എഡിജിപി ഇന്റലിജന്‍സിന്റെ ആഗസ്റ്റ് 14 ലെ സൂചന പ്രകാരം വിദ്യാലയങ്ങളില്‍ ദേശീയ പതാക ഉയര്‍ത്തല്‍ ചടങ്ങുകള്‍ നിര്‍വഹിക്കേണ്ടത് ഓഫീസ് മേധാവികളോ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോ മാത്രമേ ആകാവൂ എന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശമുള്ളതിനാല്‍ അത് കര്‍ശനമായി പാലിക്കണമെന്നാണ് ജില്ലാ കലക്ടര്‍ രേഖാമൂലം സ്കൂള്‍ അധികൃതര്‍ക്ക് ഉത്തരവ് നല്‍കിയത്.
ആഗസ്റ്റ് 10 ന് ഡിപിഐ ഇറക്കിയ സര്‍ക്കുലറില്‍ രക്ഷിതാക്കള്‍, ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍, സ്വാതന്ത്ര്യ സമര സേനാനികള്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചായിരിക്കണം ആഘോഷ പരിപാടികള്‍ ആസൂത്രണം ചെയ്യേണ്ടതെന്ന് ഉത്തരവിട്ട സര്‍ക്കാരാണ് ഡോ.മോഹന്‍ ഭാഗവതിന് വിലക്കേര്‍പ്പെടുത്തിയത്. 2002 ല്‍ നിലവില്‍ വന്ന ഫ്ളാഗ് കോഡ് പ്രകാരം ഏത് ഭാരതീയ പൗരനും പതാകയെ മാനിച്ചുകൊണ്ട് അത് ഉയര്‍ത്താനുള്ള സ്വാതന്ത്ര്യമുണ്ട്. മോഹന്‍ ഭാഗവത് ദേശീയ പതാക ഉയര്‍ത്തുന്നത് തടയാന്‍ ഏത് നിയമപ്രകാരമാണ് ഉത്തരവിറക്കിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കേണ്ടതുണ്ട്. വിദ്യാലയത്തിന്റെ സുവര്‍ണ്ണജൂബിലി ആഘോഷത്തോടനുബന്ധിച്ച് സ്കൂള്‍ മാനേജ്മെന്റ് വളരെ നേരത്തെ സര്‍സംഘചാലകിനെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു.
സര്‍സംഘചാലകിന്റെ കേരളത്തിലെ പരിപാടികള്‍ക്കിടയിലാണ് കര്‍ണ്ണകയമ്മന്‍ സ്കൂളിലെ സ്വാതന്ത്ര്യ ദിനചടങ്ങില്‍ പങ്കെടുത്തതും. സര്‍സംഘചാലകിന്റെ പരിപാടികള്‍ വളരെ നേരത്തെ പരസ്യപ്പെടുത്തിയതുമാണ്. എന്തുകൊണ്ടാണ് ദേശീയപതാക ഉയര്‍ത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് ആഭ്യന്തരമന്ത്രിയുടെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി വ്യക്തമാക്കേണ്ടതാണ്. ഉപദേശികളുടെ നടുവില്‍ വീര്‍പ്പുമുട്ടുന്ന മുഖ്യമന്ത്രിയുടെ പരാജയങ്ങളുടെ പട്ടികയില്‍ പാലക്കാട് സംഭവവും സ്ഥാനം പിടിച്ചിരിക്കുകയാണ്. ദേശീയ മാനബിന്ദുക്കളെ അപമാനിക്കുന്ന ചരിത്രമുള്ള കമ്യൂണിസ്റ്റുകള്‍ക്ക് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ വൈകാരികവും രാജ്യസ്നേഹപരവുമായ മാനം തിരിച്ചറിയാനാവില്ല. രാഷ്ട്ര വിരുദ്ധ-ഭീകരവാദ ശക്തികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ എന്തും ചെയ്യുമെന്ന രാഷ്ട്രീയ അടവുനയമാണ് ഇടതു സര്‍ക്കാര്‍ ഇവിടെ നടപ്പാക്കിയത്. പതിവുപോലെ ഇത്തരം സംഘടനകള്‍ സര്‍ക്കാരിനെ അനുകൂലിച്ച് രംഗത്തെത്തിക്കഴിഞ്ഞു.
കൈയിലുള്ള ഭരണാധികാരം ഉപയോഗിച്ച് എന്തു ധിക്കാരവുമാവാമെന്ന ഏകാധിപത്യ ശൈലിക്ക് ഏറ്റ കനത്ത തിരിച്ചടിയായി പാലക്കാട് സംഭവം. കമ്യൂണിസ്റ്റ് ധാര്‍ഷ്ട്യത്തിന് മുന്നില്‍ മുട്ടു മടക്കുന്നവരല്ല ദേശീയ പ്രസ്ഥാനങ്ങളെ നയിക്കുന്നവരെന്ന തിരിച്ചറിവ് ഇടതു ഭരണനേതൃത്വത്തിനില്ലാതെ പോയി. ചുറ്റുമുള്ള ഉപദേശ വൃന്ദത്തിന്റെ ഉപജാപങ്ങള്‍ക്കിടയില്‍ പരാജയപ്പെടാനും, സ്വയം അപമാനിക്കപ്പെടാനുമായി മാത്രം ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി അധികാരത്തില്‍ തുടരുന്നുവെന്നതാണ് കേരളം നേരിടുന്ന ദുരവസ്ഥ. കശ്മീരില്‍ ദേശീയ പതാക ഉയര്‍ത്താന്‍ വിലക്കേര്‍പ്പെടുത്തുന്ന വിഘടനവാദികളുടെ പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കേരളത്തില്‍ സംസ്ഥാന ഭരണകൂടംതന്നെ വിവാദ നടപടിയുമായി രംഗത്തെത്തിയത്. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ആഹ്ലാദത്തിനിടയില്‍ കേരളം ദേശീയ തലത്തില്‍ അപമാനിക്കപ്പെടുന്നതായി പാലക്കാട് സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: