”ശബരിമല: താന്ത്രികവിധി ലംഘനം നടന്നിട്ടുണ്ടോ?” എന്ന ശീര്‍ഷകത്തില്‍ ആചാര്യന് എ.കെ.ബി. നായര്‍ എഴുതിയ കത്ത് (ജന്മഭൂമി 2.7.2017 ഞായര്‍) വായിച്ചു. ശബരിമല ക്ഷേത്രത്തില്‍ അടുത്ത കാലത്തുണ്ടായ അനിഷ്ടസംഭവങ്ങളാണ് ആചാര്യന്റെ കത്തിന്റെ അടിസ്ഥാനം. പുനഃപ്രതിഷ്ഠിച്ച ധ്വജം അന്നേ ദിവസം തന്നെ അശുദ്ധമായി എന്നത് അതീവ ഗൗരവമുള്ള കാര്യം തന്നെയാണ്. ധ്വജസ്തംഭം കേടുവരുത്തിയവരെന്ന് സംശയിക്കപ്പെടുന്ന ചിലരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അത് വേണ്ടായിരുന്നു എന്നാണോ ആചാര്യന്റെ മതം?
പ്രതിഷ്ഠ കഴിഞ്ഞ ധ്വജത്തിന് എന്തുകൊണ്ട് അശുദ്ധിസംഭവിച്ചു എന്ന് തന്ത്രശാസ്ത്രതലത്തില്‍ ചിന്തിക്കേണ്ട വിഷയമാണെന്ന് ആചാര്യന് പറയുന്നു. എന്നാല്‍ പറയാതെ പറയുന്ന മറ്റൊരു കാര്യംകൂടി ഇതിലുണ്ട്. അതായത് താന്ത്രികവിധിപ്രകാരമുള്ള ഒരു വിചിന്തനം ഈ വിഷയത്തില്‍ നടന്നിട്ടില്ലെന്ന് മാത്രമല്ല, ആ വഴിക്ക് ഉത്തരവാദിത്തപ്പെട്ടവരുടെ ചിന്ത പോയിട്ടുപോലുമില്ല. ആ കുന്തമുന നീളുന്നത് സ്വാഭാവികമായും ക്ഷേത്രത്തിലെ തന്ത്രിമാര്‍ക്ക് നേരെയും. സാക്ഷാല്‍ പരശുരാമനില്‍ നിന്ന് താന്ത്രികാധികാരം നേടി കേരളത്തിലെത്തിയ തന്ത്രി കുടുംബമാണ് ‘താഴമണ്‍’ എന്നത്രെ ഐതിഹ്യം.
ആ കുടുംബത്തിലേക്കാണ് ശബരിമല ക്ഷേത്രത്തിലെ തന്ത്രം നിക്ഷിപ്തമായിരിക്കുന്നത്. പാരമ്പര്യവും പാണ്ഡിത്യവും വേണ്ടുവോളമുള്ളവരാണ് അവിടത്തെ കുടുംബാംഗങ്ങള്‍. അവരെ ഉത്തരം നിസ്സാരകാര്യങ്ങള്‍ പഠിപ്പിക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. ഇപ്പോള്‍ ക്ഷേത്രത്തില്‍ വന്നുപെട്ടിരിക്കുന്ന അശുദ്ധി അതെന്തുകൊണ്ടായാലും അതിനെല്ലാം പ്രായശ്ചിത്തങ്ങളുണ്ട്. ആ ഉത്തരവാദിത്വം തന്ത്രി നിര്‍വഹിച്ചിരിക്കുന്നു എന്ന് ഉറപ്പിക്കാം. കാരണം അശുദ്ധി നിലനില്‍ക്കേ ക്ഷേത്രത്തില്‍ കൊടിയേറ്റവും ഉത്സവവും ഒന്നും പറ്റില്ലല്ലോ. അത് നടന്ന സ്ഥിതിക്ക് യുക്തമായ പ്രായശ്ചിത്തം ചെയ്തിരിക്കുന്നു എന്ന് അനുമാനിക്കാം.
മീനമാസത്തിലെ പങ്കുനി ഉത്രത്തില് ആറാട്ട് നടത്തുവാന്‍ സാധിക്കുന്ന തരത്തില്‍ ശബരിമല ക്ഷേത്രത്തിലെ ഉത്സവം ആഘോഷിക്കുന്നതാണ് ഏതാനും വര്‍ഷങ്ങളായുള്ള പതിവ്. എന്നാല്‍ ഇത്തവണ പുതിയ ധ്വജസ്തംഭത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാവാത്തതുകൊണ്ട് ഉത്സവം നീട്ടിവെക്കേണ്ടിവന്നു. പിന്നീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ധ്വജത്തിന്റെ ശുദ്ധീകരണക്രിയകള്‍ എല്ലാം യഥാവിധി ചെയ്ത് പ്രതിഷ്ഠയും നടത്തി. എന്നാല്‍ അന്നുതന്നെ ധ്വജസ്തംഭത്തിന്മേല്‍ ചില അശുദ്ധികള്‍ പ്രകടമായി. അതിന്റെ ശുദ്ധീകരണത്തിനായി വീണ്ടും ഉത്സവം നീട്ടിവെക്കേണ്ടിവന്നു. ചുരുക്കത്തില്‍ മീനത്തില്‍ നടക്കേണ്ടിയിരുന്ന ഉത്സവം മൂന്ന് മാസം കഴിഞ്ഞ് മിഥുനത്തിലാണ് നടന്നത്. ഫലത്തില്‍ ഒരു കൊല്ലത്തെ ഉത്സവം മുടങ്ങിയെന്ന് സാങ്കേതികമായി പറയാം. ഈ തീരുമാനം തീരെ ശരിയായില്ലെന്ന് ആചാര്യന് പറയുന്നു. ഉത്സവം നിശ്ചിത ദിവസങ്ങളില്‍ തന്നെ നടത്തണമെന്നും അതിന് മുടക്കം വരരുതെന്നും മുടങ്ങുകയാണെങ്കില്‍ വന്‍ ദുരന്തങ്ങള്‍ക്ക് തന്നെ കാരണമായേക്കുമെന്നും അദ്ദേഹം ഭയപ്പെടുന്നു.
ആ ഭയപ്പാടില്‍ വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല. ഉത്സവം നീട്ടിവെക്കുന്നതും മുടങ്ങുന്നതും ഒരു പുതിയ കാര്യമല്ല എന്നത് തന്നെ കാരണം. ഒരു ക്ഷേത്രത്തില്‍ നവീകരണം നിശ്ചയിച്ചു എന്നിരിക്കട്ടെ. വര്‍ഷംതോറും നിശ്ചിതകാലയളവില്‍ നടക്കേണ്ടുന്ന ഉത്സവത്തിന്റെ സമയം കഴിഞ്ഞാണ് നവീകരണം വരുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ പതിവ് ഉത്സവം വേണോ, വേണ്ടയോ? നമ്മുടെ ആചാര്യന് പറഞ്ഞിരിക്കുന്നത് ഒരു കാരണവശാലും പതിവ് ഉത്സവം മുടങ്ങരുതെന്നാണ്.
ഇവിടെ ഒരുകാര്യം പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്. അതായത് ഒരു ക്ഷേത്രത്തില്‍ നവീകരണം തീരുമാനിക്കുന്നത് അത്രയേറെ അശുദ്ധികള്‍ അടിഞ്ഞുകൂടുമ്പോഴാണ്. ശ്രീകോവിലിനും ബിംബത്തിനും കേടുപാടുകള്‍ സംഭവിച്ച് അശുദ്ധമാവുക, ദീര്‍ഘകാലമായി പൂജാലോപം സംഭവിച്ചുകൊണ്ടിരിക്കുക തുടങ്ങി നിരവധി അശുദ്ധികള്‍ക്കുള്ള പ്രായശ്ചിത്തമായാണ് നിവീകരണം നടത്തുന്നത്. അതുകൊണ്ടുതന്നെ ഇത്തരം അശുദ്ധികള്‍ നിലനില്‍ക്കെ നിത്യപൂജയല്ലാതെ വിശേഷാല്‍ പൂജകളൊന്നും നിവീകരണം കഴിയുന്നതുവരെ ആ ക്ഷേത്രത്തില്‍ നടത്തിക്കൂടാ. തന്ത്രസമുച്ചയത്തിന്റെ പച്ച മലയാളത്തിലുള്ള പരിഭാഷ ‘കുഴിക്കാട്ട് പച്ചയില്‍’ ഇതെല്ലാം വ്യക്തമായി പറയുന്നുണ്ട്. ഇതേ മാനദണ്ഡംതന്നെയാണ് ശബരിമലക്ഷേത്ര വിഷയത്തിലും പാലിക്കേണ്ടത്.
കാരണം അവിടത്തെ അടിസ്ഥാനപ്രശ്നവും അശുദ്ധിയാണ്. നിലവിലുള്ള ധ്വജസ്തംഭം കേടായതിനാല്‍ പുതിയ ഒരെണ്ണം നിര്‍മ്മിച്ച് പുനഃപ്രതിഷ്ഠ നടത്തുന്ന പ്രക്രിയയായിരുന്നു അവിടെ നടന്നുകൊണ്ടിരുന്നത്. അതിനാല്‍ തന്നെ അവിടെ അശുദ്ധിയും സംഭവിച്ചിരിക്കുന്നു എന്നുവേണം മനസ്സിലാക്കാന്‍- എങ്ങനെയെന്നുവെച്ചാല്‍ ശ്രീകോവിലിന് എന്തെങ്കിലും കേടുപറ്റിയാല്‍ എങ്ങനെയാണോ ക്ഷേത്രത്തില്‍ മുഴുവന്‍ അശുദ്ധി സംഭവിക്കുന്നത്, അതുപോലെ കാണേണ്ടവിഷയമാണിതും അതുകൊണ്ട് സ്ഥിരമായ ധ്വജത്തിനു പകരം താല്ക്കാലികമായ ഒരെണ്ണം നിര്‍മ്മിച്ച് മീനമാസത്തില്‍ തന്നെ ഉത്സവം നടത്തണമായിരുന്നു എന്ന ആചാര്യന്റെ അഭിപ്രായം അത്ര സ്വീകാര്യമായി തോന്നുന്നില്ല. കാരണം ക്ഷേത്രത്തില്‍ അശുദ്ധി നിലനില്ക്കുന്നു. ഏതായാലും പുതിയ ധ്വജസ്തംഭത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി യഥാവിധി ശുദ്ധീകരിച്ച് എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് മൂന്നുമാസം വൈകിയാണെങ്കിലും ഉത്സവം നടന്നു. ക്ഷേത്ര ഭാരവാഹികള്‍, പ്രത്യേകിച്ചും തന്ത്രി, അഭിനന്ദനം അര്‍ഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: