ഇന്ന് ചിങ്ങം ഒന്ന്. ഐശ്വര്യത്തിലേക്ക് മലയാളിയുടെ ആണ്ടു പിറക്കുന്ന ദിനം. കൃഷിയെ ആധാരമാക്കി ജീവിച്ചുപോന്ന പഴയ തലമുറയ്ക്ക് ചിങ്ങം ഒന്ന് പ്രതീക്ഷയുടെ തുടക്കം കൂടിയായിരുന്നു. ആ വര്‍ഷം വിളവ് പൊലിയ്ക്കണമെന്ന പ്രാര്‍ത്ഥനയോടെ വിത്തിറക്കുന്ന ദിനം.
എന്നാല്‍ കാലാന്തരത്തില്‍ കൃഷിയിലെ പഴമ കൈമോശം വന്നു. ജീവിതവൃത്തിക്ക് മറ്റ് തൊഴില്‍ മേഖലകള്‍ തിരഞ്ഞെടുക്കാന്‍ തുടങ്ങിയപ്പോള്‍ കാര്‍ഷിക വൃത്തിയില്‍ നിന്നും മലയാളി പതിയെ പിന്‍വലിഞ്ഞു. കൃഷി മെച്ചപ്പെടുത്തുന്നതിന് സ്വീകരിച്ചുപോന്ന മാര്‍ഗ്ഗങ്ങള്‍ പോലും വിസ്മരിച്ചു.
ഉദാത്തമായ ആ കാര്‍ഷിക സംസ്കാരത്തിലേക്ക് മലയാളി നിശ്ചയമായും മടങ്ങിപ്പോകേണ്ടതുണ്ട് എന്ന് ഓര്‍മ്മപ്പെടുത്തുന്നതാണ് നിലവിലെ സാഹചര്യം. വിത്ത് സംരക്ഷണം മുതല്‍ വിളവെടുപ്പു വരെ കരുതലോടെ വേണം കൃഷി പരിപാലനം. ഭാരത്തില്‍ എല്ലായിടത്തും ഇതിന് ഓരോരോ രീതികള്‍ അവലംബിച്ചുപോരുന്നു.
ഇന്നും പരമ്പരാഗത രീതികള്‍ വിത്തുകാക്കുന്നതിന് പ്രായോഗികമാക്കുന്നവരുണ്ട്. കളിമണ്‍ പാത്രങ്ങള്‍, കയറുകെട്ടി പുറമെ മണ്ണു തേച്ചെടുത്ത സംഭരണികള്‍, മണ്ണില്‍ ദീര്‍ഘവൃത്താകൃതിയിലുണ്ടാക്കിയ കുഴികള്‍, ധാന്യപ്പുരകള്‍, ഇവയെല്ലാം ഭാരതത്തിന്റെ പ്രാചീന സംസ്കൃതിയില്‍ വിത്തു സൂക്ഷിക്കാന്‍ ഉപയോഗിച്ചിരുന്നതായി കാണാം. പക്ഷികളെയകറ്റാന്‍ കവണ, മിശ്ര കൃഷിരീതി, കൃഷിയിടങ്ങളിലെ നിയന്ത്രിത ജലസേചനം എന്നിവയും അക്കാലത്ത് പ്രചാരത്തിലിരുന്നു. കീടങ്ങളെയകറ്റുന്നതിലും മറ്റും മനുഷ്യര്‍ പരാജയപ്പെടുന്ന അവസ്ഥ ഇന്ന് ഉത്തരമില്ലാതെ തുടരുകയാണ്. ഈ സാഹചര്യത്തില്‍ നമ്മുടെ പിതാമഹന്മാര് അനുവര്‍ത്തിച്ചു പോന്ന സംവിധാനങ്ങളിലേക്ക് തിരിച്ചു നടന്നേ പറ്റൂ. പ്രത്യേകിച്ചും വിത്ത് സംരക്ഷിക്കുന്നതില്‍. ജൈവ വസ്തുക്കളാണ് അക്കാലത്ത് ഇതിനായി ഏറെയും ഉപയോഗപ്പെടുത്തിയിരുന്നത്. ഉദാഹരണത്തിന് വൈക്കോല്‍, പുറന്തോടുകള്‍, ചാരം, ഗോമൂത്രം, ചാണകം, പാല്, ചെമ്മണ്ണ്, മണല്‍ തുടങ്ങിയവ. ഗ്രാമങ്ങളില്‍ തന്നെ ലഭ്യമാകുന്നവ. പോരാത്തതിന് ഇവയെല്ലാം ജൈവവിഘടനം സാധ്യമായ ആപത്ക്കരമല്ലാത്ത വസ്തുക്കള്‍.
കൃഷിയും വിത്തും സംരക്ഷിക്കാന്‍ സ്വീകരിച്ചു പോരുന്ന എത്രയോ മാര്‍ഗങ്ങളുണ്ട്. വേദകാലങ്ങളില്‍ നെയ്യ്,ഗോമൂത്രം, ചാണകം, തേങ്ങാവെള്ളം എന്നിവയില്‍ സംസ്കരിച്ചാണ് വിത്തുകള്‍ സംരക്ഷിച്ചത്. ഭാരതത്തിന്റെ പൗരാണിക ഗ്രന്ഥമായ വൃക്ഷായുര്‍വേദത്തില്‍ കൃഷി സംരക്ഷിക്കുന്നതിന് പ്രതിവിധിയായി എത്രയോ സസ്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. രാജസ്ഥാനിലെ ഉദയ്പൂരിലെ കര്‍ഷകരും ഇപ്പോള്‍ ഇത്തരം മാര്‍ഗങ്ങള്‍ അവലംബിക്കുന്നുണ്ട്. വെള്ളപ്പയര്‍ വിത്തുകള്‍ ഇവര്‍ ശേഖരിച്ചു വെയ്ക്കുന്നത് പ്രത്യേകം സജ്ജമാക്കിയ ചാക്കു സഞ്ചികളിലാണ്. രോഗബാധയുണ്ടാകാതിരിക്കാന്‍ ചില സസ്യങ്ങളുടെ ഇലയില്‍ നിന്നെടുക്കുന്ന നീരില്‍ ഇത്തരം ചാക്കുകള്‍ കുതിര്‍ത്തെടുക്കും.
വൃക്ഷായുര്‍വേദത്തിനു പുറമെ ബൃഹത്സംഹിത, ശാര്‍ങ്ധര സംഹിത തുടങ്ങിയവയിലും സസ്യസംരക്ഷണത്തിന്റെ സാങ്കേതിക മാര്‍ഗങ്ങള്‍ പരാമര്‍ശിക്കുന്നുണ്ട്. ഇവയെല്ലാം പരിഗണിക്കുമ്പോള്‍, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ പരമ്പരാഗത പ്രതിവിധികള്‍ പ്രകൃതിക്കനുയോജ്യവും എല്ലാ കര്‍ഷകര്‍ക്കും ആശ്രയിക്കാവുന്നതുമാണെന്ന് കാണാം.
കീടങ്ങളെയകറ്റാന്‍ (വിത്തുകളില്‍ പ്രത്യേകിച്ചും) ഉത്തരാഖണ്ഡിലെ കര്‍ഷകര്‍ സസ്യ സംബന്ധിയായ മാര്‍ഗങ്ങളാണ് വരും വര്‍ഷങ്ങളിലേക്ക് വിത്ത് സൂക്ഷിക്കാന്‍ ഇപ്പോഴും അവലംബിക്കുന്നത്. സ്ത്രീകളാണ് ഇതിന് മുന്നിട്ടിറങ്ങുന്നത്. പൈന്‍, ദേവദാരു, മുള, ചെരുവ, തരണി തുടങ്ങിയ മരങ്ങളുടെ തടി കൊണ്ടുണ്ടാക്കിയ വീപ്പകളാണ് വിത്തു സംഭരണികള്‍. ഭകാര്‍ എന്നാണിതിനു പേര്. കൃഷിക്കളങ്ങളില്‍ രണ്ടു ഘട്ടങ്ങളിലായാണ് വിത്തു സംരക്ഷണ പ്രക്രിയ നടക്കുന്നത്. മരവീപ്പകളുടെ പുറം ഭാഗം ചാണകം, മണ്ണ്, കടുകെണ്ണയുടെ അവശിഷ്ടം എന്നിവ ഗോമൂത്രം ചേര്‍ത്തുണ്ടാക്കുന്ന മിശ്രിതം തേച്ച് ഉണക്കിയെടുക്കും. കീടങ്ങളെയകറ്റാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗമാണിത്. എണ്ണകളും സസ്യഭാഗങ്ങളും ചാരവും ചേര്‍ത്ത് വിത്ത് അല്ലെങ്കില്‍ ധാന്യങ്ങള്‍ സംസ്കരിച്ചെടുക്കും.
ഏറ്റവും മികച്ചതും രോഗബാധയില്ലാത്തതുമായ വിളഞ്ഞു പാകമായ വിത്തുകള്‍ ഇതിനായി കണ്ടെത്തും. പിന്നീടവ കൊയ്ത് മെതിച്ച് മാറ്റിവെയ്ക്കും. അതിനു ശേഷം ജലാംശം കളയാനായി വെയിലില്‍ ഉണക്കും. വിത്തിന്റെ ഗുണമറിയുന്നത് കടിച്ചു നോക്കിയാണ്. വലിയ ശബ്ദത്തോടെയാണ് അത് പൊട്ടുന്നതെങ്കില്‍ ഉത്തമമായ വിത്താണെന്ന് മനസ്സിലാക്കാം. ഒരു കിലോ വിത്തിന് 50 ഗ്രാം എന്ന കണക്കില്‍ ചാണകമോ, മരത്തിന്റെ ചാരമോ വിത്തില്‍ ചേര്‍ക്കണം. അതിനുശേഷം ആര്യവേപ്പ്, പീച്ച്, വാള്‍നട്ട്, മഞ്ഞള്‍, നാരകം ഇവയിലേതിന്റെയെങ്കിലും ഇല ഇതോടൊപ്പം ചേര്‍ക്കണം. അതിനു ശേഷം വിത്തുകള്‍ വീപ്പകളിലാക്കാം. തുണികൊണ്ട് വീപ്പയുടെ തുറന്ന ഭാഗം കെട്ടിയ ശേഷം ചാണകം, മണ്ണ്, ഗോമൂത്രം എന്നിവ ഉപയോഗിച്ച് പ്ലാസ്റ്റര്‍ ചെയ്യുക.
പയര്‍ വിത്ത്, വെള്ളപ്പയര്‍, ചെറുപയര്‍ എന്നിവ സൂക്ഷിക്കുമ്പോള്‍ കടുക് അല്ലെങ്കില്‍ കടുകെണ്ണയും ചേര്‍ക്കാറുണ്ട്. കടുകെണ്ണയില്‍ വിത്തുകള്‍ കൈയിലിട്ട് തിരുമ്മിയെടുക്കണം. കീടത്തെയകറ്റാനുള്ള മറ്റൊരു പ്രധാന ഉപാധിയാണ് മണ്ണ്. മണ്ണു കിളച്ചെടുത്ത് അതില്‍ നിന്ന് കല്ലുകളെടുത്ത് മാറ്റണം. പിന്നീട് അത് കുഴച്ച് ഉണ്ടയാക്കിയെടുത്ത് പരത്തിയ ശേഷം ചൂളയിലിട്ട് ചുട്ടെടുക്കണം. അതിനുശേഷം ചെറുതായി മുറിച്ച് പൊടിച്ചെടുക്കണം. ഇത് വിത്തുകള്‍ ഡ്രസ് ചെയ്യാനെടുക്കും. ഭക്ഷ്യധാന്യങ്ങളെ പ്രാണികളില്‍ നിന്ന് രക്ഷിക്കാന്‍ ഉത്തമ മാര്‍ഗമാണിത്. ഇത്തരം വിത്തുസംരക്ഷണം പ്രാചീനമെങ്കിലും ശാസ്ത്രീയമായ അടിത്തറയുണ്ടതിന്. ചാരത്തിലും മണ്ണിലും ചാണകത്തിലും അടങ്ങിയിരിക്കുന്ന സിലിക്ക, കീടങ്ങളുടെ മുട്ട വിരിഞ്ഞ് ലാര്‍വയാകുന്നത് തടയും.
ധാന്യങ്ങളും വിത്തുകളും സൂക്ഷിക്കാനുള്ള നമ്മുടെ പരമ്പരാഗത മാര്‍ഗങ്ങള്‍ കൂടുതല്‍ കൂടുതല്‍ ജനകീയമായിക്കൊണ്ടിരിക്കുകയാണ്. ഏതു പരിസ്ഥിതിയ്ക്കുമിണങ്ങിയതാണത്. പ്രകൃതിയ്ക്ക് കോട്ടം വരുത്താത്തതും. പൗരാണികമായി കൈമാറിപ്പോരുന്ന ഈ കൃഷി ‘സൂത്രങ്ങള്‍’ കാലാതിവര്‍ത്തിയാണ്. ഗവേഷകര്‍ക്കും ശാസ്ത്രജഞര്‍ക്കുമെല്ലാം ഉപകാരപ്രദവും. ഈ പരമ്പരാഗത കാര്‍ഷിക രീതികള്‍ ഈ മണ്ണില്‍ നമുക്കും അനുവര്‍ത്തിക്കാവുന്നതേയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: