മച്ചിത്താ- അവരുടെ ചിത്തം പൂര്‍ണമായി എന്നില്‍തന്നെ മുഴുകിയിരിക്കും. സര്‍വേശ്വരനായ എന്നെ മാത്രമേ അവരുടെ ചിത്തത്തില്‍ ചിന്തിക്കുകയുള്ളൂ.
മദ്ഗതപ്രാണാഃ -ഈ പദം ശങ്കരാചാര്യര്‍ വിവരിക്കുന്നു- ”മാംഗതാഃ ചക്ഷുരാദിപ്രാണാഃ”(കണ്ണു മുതലായ ഇന്ദ്രിയങ്ങള്‍ എന്നില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ശ്രീശങ്കരാചാര്യര്ക്ക് ആ വിവരണംകൊണ്ടു തൃപ്തിയായില്ല-വീണ്ടും വിവരിക്കുന്നു.
”മദ്ഗതജീവനാഃ ഇത്യേതത്”
(അവരുടെ ജീവിനം- ജീവിക്കുക എന്നത്-എന്നില്‍ പ്രാപിച്ചിരിക്കുന്നു) ഭഗവാനെ സേവിക്കാതെ ജീവന് ശരീരത്തില്‍ കുടികൊള്ളുകയില്ല എന്ന അവസ്ഥയിലാണ്. ഈ അവസ്ഥയെ ഭാഗവത്തില്‍ ഉദാഹരിക്കുന്നു.
”മത്സ്യാനാം ഉദകം യഥാ”
(മത്സ്യങ്ങള്‍ക്കു വെള്ളത്തിലല്ലേ, ജീവിക്കാന്‍ കഴിയൂ) അതുപോലെ ആ ഭക്തന്മാര്ക്ക് ഭഗവാനെ സേവിക്കാതെ ജീവിക്കാന്‍ കഴിയില്ല. ഇതാണ് ഭക്തിയുടെ അത്യുന്നതാവസ്ഥ.
ജീമാത്മാവ് ഈ അവസ്ഥയില്‍ എത്തിച്ചേരുന്നതെങ്ങനെ?
ഒരു ജീവന് 80 ലക്ഷം തരം ശരീരങ്ങള്‍ കിട്ടിയശേഷമാണ് മനുഷ്യശരീരം ലഭിക്കുന്നത്. അവരില്‍ കോടി ആളുകളില്‍ ഒരാള്‍ക്ക് മാത്രമായിരിക്കും ഭഗവദ്ഭക്തി കിട്ടുന്നത്. ഏതെങ്കിലും ഒരു ഉത്തമഭക്തന്റെ കാരുണ്യംകൊണ്ടു മാത്രമേ ഭക്തി ലഭിക്കുകയുള്ളൂ എന്ന് ശ്രീനാരദമഹര്‍ഷി പറയുന്നു.
”മുഖ്യതസ്തു മഹത്കൃപയൈവ”
(മഹത്തുക്കളുടെ-ശ്രീകൃഷ്ണഭക്തന്മാരുടെ കൃപകൊണ്ടുമാത്രമേ ഭക്തി ലഭിക്കുകയുള്ളൂ. ശ്രീനാരായണ ഭക്തിസൂത്രം). ആ ഭക്തന് കാരുണ്യം തോന്നണമെങ്കില്‍ പൂര്വ്വജന്മത്തില് പുണ്യം ചെയ്തിരിക്കണം. ആ മഹാത്മാവ് നമ്മുടെ ഹൃദയമാകുന്ന പാടത്ത് ഭക്തിയുടെ ബീജം-വിത്തു-നട്ടുതരുന്നു. ഭക്തന്മാരുടെ മുഖത്തില്‍നിന്ന് ഭഗവാന്റെ നാമങ്ങളും കഥകളും ശ്രവിക്കുക -എന്ന വളം മുളച്ചുവരുന്ന ഭക്തിയാകുന്ന ലതയ്ക്ക് ഇട്ടുകൊടുക്കണം. സ്വയം നാമകഥാ സങ്കീര്‍ത്തനമെന്ന വെള്ളവും ഒഴിക്കണം. എന്നാല്‍ ആ ഭക്തിയാകുന്ന ചെടി വളര്‍ന്ന് ഉയര്‍ന്നുയര്‍ന്നുപോകും.
ഈ ഭൗതികലോകത്തെയും സ്വര്‍ഗ്ഗം മുതലായ ദിവ്യലോകങ്ങളെയും അതിക്രമിച്ച് അതീന്ദ്രിയവും ആത്മീയവുമായ ലോകത്തില്‍ ചെന്നെത്തും. ആ ലോകത്തെയാണ്, പരമവ്യോമം എന്നും ഗോലോകം എന്നും വേദങ്ങളിലും ഉപനിഷത്തുകളിലും പ്രതിപാദിക്കുന്നത്. ആ ഭഗവല്ലോകത്തില്‍ എത്തിച്ചേരാന്‍ സഹായിച്ച പ്രേമഭക്തിയെ ഉപേക്ഷിച്ച്, ഭൗതിക-ദിവ്യ ലോകസുഖങ്ങളിലേക്കു തിരിച്ചുവരാന്‍ ജീവാത്മാവിന് കഴിയില്ല, ഇതാണ് ”മദ്ഗത പ്രാണാഃ” എന്ന് ഭഗവാന് പറഞ്ഞതിന്റെ താല്‍പ്പര്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: