ആലപ്പഴ: ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടുമായി ബന്ധപ്പെട്ട ഫയല്‍ നഗരസഭയില്‍ നിന്ന് കാണാതായത് വിവാദമായി. ലേക് പാലസ് റിസോര്‍ട്ട് നിര്‍മ്മാണത്തിനെതിരെ നിരവധി ആക്ഷേപങ്ങളുയര്‍ന്ന സാഹചര്യത്തിലാണ് ഫയല്‍ കാണാതായത്.
മുപ്പതിലേറെ ഫയലുകള്‍ കാണാതായെന്നാണ് വിവരം. സംഭവം വിവാദമായതോടെ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ നഗരസഭാ ചെയര്മാന് തോമസ് ജോസഫ് ഉത്തരവിട്ടു. കാലങ്ങളായി യുഡിഎഫും എല്‍ഡിഎഫും മാറി മാറി ഭരണം നടത്തുന്ന ആലപ്പുഴ നഗരസഭാ ഓഫീസില്‍ നിന്നും ഫയലുകള്‍ കാണാതായതിനു പിന്നില്‍ ഇരു മുന്നണികള്‍ക്കും പങ്കുണ്ടെന്ന് ആക്ഷേപമുണ്ട്.
നിയമങ്ങള്‍ ലംഘിച്ചാണ് റിസോര്‍ട്ടിന് അനുമതി നല്‍കിയതെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. അക്കാലയളവിലെ നഗരസഭാ ഭരണാധികാരികള്‍ക്കെതിരെയും സ്വന്തം പാര്‍ട്ടിയില്‍പ്പെട്ടവര്‍തന്നെ പരാതി ഉന്നയിച്ചിരുന്നു. വിവരാവകാശ നിയമപ്രകാരം ഈ ഫയലുകള്‍ പുറത്തുവിട്ടാല്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ കുടുങ്ങാന്‍ സാദ്ധ്യതയുള്ളതിനാലാണ് ഫയലുകള്‍ മുക്കിയതെന്നാണ് ആക്ഷേപം.
ജാള്യത മറയ്ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം സമരവുമായി രംഗത്തെത്തിയിട്ടുണ്ടെങ്കിലും പാര്‍ട്ടിയുടെ പല നേതാക്കളും ആരോപണ വിധേയരാണ്. റിസോര്‍ട്ടിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപിജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ റിസോര്‍ട്ടിലേക്ക് മാര്‍ച്ച് നടത്തും. ജില്ലാ, സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.
പൊതുഖജനാവിലെ പണം ദുര്‍വിനിയോഗം ചെയ്ത് സ്വന്തം റിസോര്‍ട്ടില്‍ റോഡു നിര്‍മ്മിച്ച തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് ജില്ലാ പ്രസിഡന്റ് കെ. സോമന് ആവശ്യപ്പെട്ടു. എംപിഫണ്ട് നേടിയെടുക്കാന്‍ ഇരുമുന്നണികളുടെയും വഴിവിട്ട സഹായം ചാണ്ടിക്കു ലഭിച്ചെന്ന് വെളിപ്പെട്ട സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധങ്ങള്‍ പ്രഹസനമാണ്.
പി.ജെ. കുര്യന്റെ ഫണ്ടു നേടാന്‍ ശുപാര്‍ശ നല്കിയ മുന്‍ ഡിസിസി പ്രസിഡന്റിനെ പുറത്താക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണം. സിപിഎം നേതൃത്വവും മന്ത്രിമാരും ചാണ്ടിയോടു കാണിക്കുന്ന വിധേയത്വം അവസാനിപ്പിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
അതിനിടെ എന്‍സിപിയിലെ ഒരുവിഭാഗം പ്രവര്‍ത്തകര്‍ തോമസ് ചാണ്ടിയുടെ കോലം കത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: