ബറോഡയില്‍വെച്ചാണ് നിവേദിത അരബിന്ദോഘോഷിനെ ആദ്യമായി കാണുന്നത്. അക്കാലത്ത് അദ്ദേഹം അധ്യാപകവൃത്തിയില്‍ വ്യാപൃതനായിരുന്നു. നിവേദിതയും അരബിന്ദനും അപരിചിതരായിരുന്നില്ല. അരബിന്ദനെ സംബന്ധിച്ച് ‘കാളി ദ മദര്‍’ എന്ന കൃതിയുടെ കര്‍ത്താവായിരുന്നു. ‘ഇന്ദുപ്രകാശ്’ എന്ന ആനുകാലിക പ്രസിദ്ധീകരണത്തില്‍ എഴുതിയ ലേഖനങ്ങളിലൂടെയാണ് അരബിന്ദനെക്കുറിച്ച് നിവേദിത അറിയാനിടയായത്.
ഭാരതസ്വാതന്ത്ര്യത്തിനായുള്ള സമരാഭിമുഖ്യമാണ് അരബിന്ദനെയും നിവേദിതയെയും സൗഹൃദത്തിലാക്കിയത്. ആദ്യദര്‍ശനത്തില്‍തന്നെ അരബിന്ദനോട് നിവേദിത പറഞ്ഞു:
‘താങ്കളുടെ ജന്മഭൂമിയായ ബംഗാളിന് താങ്കളെ ആവശ്യമായിരിക്കുന്നു.’ അരബിന്ദന്റെ മറുപടി ഇപ്രകാരമായിരുന്നു: ‘സമയമായില്ല. ഞാന്‍ പിന്നില്‍നിന്ന് പ്രവര്‍ത്തിക്കുകയാണിപ്പോള്‍.’
നിവേദിത 1903-ാമാണ്ടു മുതല്‍ വിപ്ലവസംഘടനകളുമായി ബന്ധപ്പെടുവാന്‍ തുടങ്ങി. ബംഗാളില്‍ കേന്ദ്രീകരിച്ചിരുന്ന വിപ്ലവസംഘത്തിലെ ഏറ്റവും ഉത്സാഹശാലിയായ യുവാവ് ബരീന്ദ്രഘോഷ് ആയിരുന്നു. ബറോഡയിലായിരുന്ന ബരീന്ദ്രനെ സഹോദരനായ അരബിന്ദോഘോഷ് തന്നെയാണ് ബംഗാളിലേക്ക് അയച്ചത്. പ്രഥമദര്‍ശനത്തില്‍ തന്നെ ബരീന്ദ്രന്‍ നിവേദിതയോട് പറഞ്ഞു: ‘നിങ്ങള്‍ ഒരു ജോണ്‍ ഒാഫ് ആര്‍ക്ക് ആണ്. നിങ്ങള്‍ ഞങ്ങള്‍ക്കു വഴികാട്ടൂ. ഞങ്ങള്‍ നിങ്ങളുടെ പിന്നാലെ വരും. നിങ്ങള്‍ ഞങ്ങളെ ഏതുവഴിക്ക്, ഏതു കൊടിയുടെ താഴെ നയിക്കുന്നു എന്നുപോലും അറിയാതെവരും.’
ബരീന്ദ്രന്‍ ബംഗാളിലെ ഗ്രാമങ്ങളില്‍ യുവജനങ്ങളെ സംഘടിപ്പിച്ച് അവര്‍ക്കുവേണ്ട ഉദ്ബോധനങ്ങള്‍ നല്കിവന്നു. നിവേദിത ഈ സമിതികളുടെ ്രപവര്‍ത്തനങ്ങള്‍ സശ്രദ്ധം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. പ്രത്യേകിച്ചും സുരേന്ദ്രനാഥ ടാഗോറും സരോജാഘോഷാലും കൂടി കൊല്‍ക്കത്തക്കു സമീപം ബാലിഗഞ്ചില്‍ രൂപീകരിച്ച സമിതിയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി. തുടര്‍ന്ന് ഈ സമിതികളെപ്പോലെ ഭാരതീയ വിവേകാനന്ദ സമാജങ്ങള്‍ ഭാരതമെമ്പാടും ഉണ്ടാകണമെന്ന് നിവേദിത ആഗ്രഹിച്ചു.
അടിമഭാരതത്തിന് ആയുധം എടുത്ത് യുദ്ധം ചെയ്യാന്‍ കഴിവുണ്ടായിരുന്നില്ല. സ്വാതന്ത്ര്യലാഭത്തിനായി ചെറുപ്പക്കാരായ പലരും സംഘങ്ങളായി ചേര്‍ന്ന് രഹസ്യമായി ആയുധങ്ങള്‍ ശേഖരിച്ച് യുദ്ധത്തിനു തന്നത്താനൊരുങ്ങി. ഇതിനുവേണ്ടി പല രഹസ്യസംഘടനകളും രൂപീകരിക്കപ്പെട്ടു. എല്ലാ സമിതികളുടെയും പ്രവര്‍ത്തകര്‍ നിവേദിതയുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ധര്‍മ്മത്തിന്റെ പേരില്‍ യുദ്ധം ചെയ്യുന്നത് ന്യായമായും ആവശ്യവുമാണെന്ന് അവര്‍ ഗീത ഉദ്ധരിച്ച് സമര്‍ത്ഥിച്ചു.
ആരാധ്യനായ അധ്യാപകനെന്ന ഔന്നത്യത്തോടൊപ്പം ഉന്നതശീര്‍ഷനായ ഒരു എഴുത്തുകാരനെന്ന മഹത്വവും ഇതിനകം അരബിന്ദനെ തേടിയെത്തിയിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വവാദികളെയും കോണ്‍ഗ്രസിനുള്ളിലെ മിതവാദികളുടെ ‘പ്രാര്‍ത്ഥന പരാതി പ്രമേയം’ എന്ന നയത്തെയും ഒരേസമയം ലേഖനങ്ങളിലൂടെ അരബിന്ദന്‍ അതിശക്തമായി വിമര്‍ശിച്ചിരുന്നു.
അയര്‍ലണ്ടിലെയും ഫ്രാന്‍സിലെയും ഉദാഹരണങ്ങള്‍ എടുത്തുകാട്ടി അരബിന്ദന്‍ എഴുതി: തീയിലും ചോരയിലും കൂടിയാണ് സ്വാതന്ത്ര്യം നേടാനുള്ളത്. ഭാരതീയരെ, വിശിഷ്യ, യുവജനതയെ ആവേശഭരിതമാക്കിയ അരബിന്ദന്റെ ലേഖനങ്ങള്‍ അദ്ദേഹത്തെ ദേശീയതയുടെ പ്രവാചകനും വിപ്ലവത്തിന്റെ സേനാപതിയുമാക്കി മാറ്റി. യുവഭാരതത്തെ ആവേശഭരിതമാക്കിയ വിപ്ലവചിന്താഗതിയുടെ നായകന് അരബിന്ദനാണെന്നു മനസ്സിലാക്കിയ ബ്രിട്ടീഷ് ഭരണാധികാരികള്‍ അദ്ദേഹത്തെ ഇല്ലാതാക്കി സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങളെ വേരോടെ പിഴുതെറിയാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ടിരുന്നു. അവരുടെ തന്ത്രങ്ങളില്‍നിന്നു അരബിന്ദോഘോഷിനെ രക്ഷിക്കുന്നതില്‍ നിവേദിത നിര്‍ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്.
അരബിന്ദോഘോഷ് നിവേദിതയെ അഗ്നിശിഖയെന്നാണ് വിശേഷിപ്പിച്ചത്. അഗ്നിശിഖ വിജ്ഞാനവിളക്കാണ്. ശിവനേയും കാളിയേയുംപോലെയാണ് അഗ്നി. ഒരേസമയം സര്‍ഗാത്മകവും വിനാശകരവുമാണ്. ഭീതികരവും പ്രിയംകരവുമാണ്. പ്രശസ്ത ഐറിഷ് കവി ഡബ്ല്യു. ബി. യേറ്റ്സ് തന്റെ പ്രശസ്തമായ ‘ദ സെക്കന്റ് കമിംഗ്’ എന്ന കവിതയില്‍ Terrible beauty is born’ ഉപയോഗിച്ചിട്ടുണ്ട്. നിവേദിത ഭയാനകമായ സൗന്ദര്യമായിരുന്നു. കവിയും വിപ്ലവകാരിയും സര്‍വോപരി യോഗിയുമായിത്തീര്‍ന്ന അരബിന്ദോഘോഷിന് നിവേദിതയെ ശരിക്കും മനസ്സിലാക്കാന്‍ കഴിഞ്ഞതിലൊട്ടും അദ്ഭുതമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: