തിരുവനന്തപുരം: വിളപ്പില്‍ മൂങ്ങോട് മുക്കംപാലമൂട് ശ്രീലക്ഷ്മിയില്‍ രാമചന്ദ്രന് – അനു ദമ്പതികളുടെ മകന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മനോജി( മനു-16)ന്റെ മരണത്തിനു കാരണം ബ്ലൂവെയില്‍ ഗെയിമെന്ന് മാതാപിതാക്കള്‍. കഴിഞ്ഞ മാസം 26 നാണ് കിടപ്പുമുറിയില്‍ മനോജിനെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. മകന്റെ ആത്മഹത്യയുടെ ഉള്ളറകള്‍ തേടി പോകവേയാണ് ബ്ലൂ വെയില് അടിമയായിരുന്നുവെന്ന സത്യം മാതാവ് അറിയുന്നത്.
മരണം കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷം മനുവിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ബ്ലു വെയില് ഗെയിമില്‍ സജീവമായിരുന്നുവെന്ന് അനു മനസിലാക്കിയത്. ഫോണിലെ ഗാലറിയില്‍ കൈത്തണ്ടയില്‍ കോമ്പസ് കൊണ്ട് അക്ഷരങ്ങള്‍ വരഞ്ഞിട്ട ചിത്രങ്ങള്‍, കരമനയാറിന്റെ ആഴക്കയത്തിലേക്ക് എടുത്തു ചാടുന്ന വീഡിയോ ദൃശ്യങ്ങള്‍, സെമിത്തേരിയിലുടെ അര്‍ധരാത്രി സഞ്ചരിക്കുന്നത് തുടങ്ങി ബ്ലൂ വെയില് ഗെയിമിനായി പകര്‍ത്തിയ നിരവധി ചിത്രങ്ങള്‍. നീന്തലറിയാത്ത, ഇരുട്ടിനെ ഭയക്കുന്ന തന്റെ മകന് എങ്ങനെ ഇതിനൊക്കെ ധൈര്യമുണ്ടായെന്ന് അനു ചിന്തിച്ചു. അതിനൊക്കെയുള്ള ഉത്തരങ്ങള്‍ മരണത്തിനും മാസങ്ങള്‍ക്ക് മുന്‍പുള്ള അവന്റെ പെരുമാറ്റങ്ങളില്‍ നിന്ന് അനു ഊഹിച്ചെടുത്തു.
മരണത്തിനു രണ്ട് മാസം മുന്‍പാണ് ബ്ലൂ വെയില് ഗെയിമിനെ കുറിച്ച് മനു അമ്മയോട് പറഞ്ഞതത്രെ. കളിയുടെ അവസാനം കളിക്കാരന് കൊലയാളിയാകുന്നു അല്ലെങ്കില്‍ ആത്മഹത്യ ചെയ്യുന്നു. അതുമല്ലെങ്കില്‍ ഭ്രാന്തനായി മാറുന്നു. കേട്ടപ്പോള്‍ തന്നെ ഭയന്നുപോയ അനു ആ ഗെയിം കളിക്കില്ലെന്ന് മനുവിനെ കൊണ്ട് സത്യം ചെയ്യിപ്പിച്ചിരുന്നു. അമ്മയെ ജീവനുതുല്യം സ്നേഹിക്കുന്ന മകന് ആ സത്യം ലംഘിച്ചു. മരണക്കളിയില്‍ ഗയിം മാസ്റ്റര്‍ നിര്‍ദ്ദേശിച്ച വഴികളിലൂടെ അവന് സഞ്ചരിച്ചു; ഒരു പാവയെ പോലെ. വട്ടിയൂര്‍ക്കാവില്‍ രത്നവ്യാപാരി കൊല്ലപ്പെട്ട വീട് ഒറ്റയ്ക്ക് സന്ദര്‍ശിച്ച കഥ ഒരിക്കല്‍ മനു അമ്മയോട് പറഞ്ഞിരുന്നു. ഐപിഎസ്സുകാരനാവാന് മോഹിക്കുന്ന മകന്റെ അന്വേഷണ ബുദ്ധിയാണ് അതെന്ന് അന്നവര്‍ കരുതി. ചിലപ്പോഴൊക്കെ മരണത്തെ കുറിച്ച് അവന് സംസാരിച്ചിരുന്നു.
ഇക്കഴിഞ്ഞ ജൂണില്‍ താന്‍ മരിച്ചാല്‍ അമ്മയ്ക്ക് എങ്ങനെ സഹിക്കാനാവുമെന്ന അവന്റെ ചോദ്യത്തില്‍ കുസൃതിയാണ് തോന്നിയതെങ്കിലും അനു വിലക്കി. മകനെ സുഹൃത്തിനെ പോലെ ഒപ്പം കൂട്ടുന്ന അമ്മയ്ക്ക് കഴിഞ്ഞ ഒരു മാസമായി അവനിലുണ്ടായ അകല്‍ച്ച ഏറെ വേദനിപ്പിച്ചു. വിദേശത്തു നിന്ന് ആണ്ടിലൊരിക്കല്‍ നാട്ടിലെത്തുന്ന അച്ഛനോടും അനുജത്തി മീനാക്ഷിയോടും മനു അകലം പാലിക്കുന്നത് പ്രായത്തിന്റെ മാറ്റമെന്ന് അവര്‍ കരുതി. പ്രേത സിനിമകള്‍ കാണാനുള്ള അവനിലെ ആവേശത്തിലും അന്ന് പൊരുത്തക്കേട് കണ്ടില്ല.
സമൂഹമാധ്യമങ്ങളിലെ ചതിക്കുഴിയില്‍ പതിച്ച ഒരുപാട് മക്കള്‍ക്ക് തന്റെ മകന്റെ മരണം തിരുത്താകണമെന്നും മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പാകണമെന്നും അനു ആഗ്രഹിച്ചു. അങ്ങനെയാണ് നാല് ദിവസം മുന്‍പ് വിളപ്പില്‍ശാല പോലീസ് വഴി സൈബര്‍ സെല്ലില്‍ പരാതി നല്‍കിയത്. വിളപ്പില്‍ശാല എസ്ഐ കെ. കണ്ണന്റെ നേതൃത്വത്തില്‍ സൈബര്‍ സെല്‍ വിദഗ്ധരായ അന്‍സര്‍, അനില്‍ എന്നിവര്‍ ഇന്നലെ മനുവിന്റെ വീട്ടിലെത്തി കമ്പ്യൂട്ടറിലെ വിവരങ്ങള്‍ ശേഖരിച്ചു. മനു ഉപയോഗിച്ചിരുന്ന ഫോണില്‍ ബ്ലൂ വെയില് ഗയിമിന്റെ സൂചനകളൊക്കെ നീക്കം ചെയ്ത നിലയിലാണ്. കൂടുതല്‍ പരിശോധനകളിലൂടെ വിവരങ്ങള്‍ മനസിലാക്കാനാവുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: