ന്യൂദല്‍ഹി: വിഘടനവാദികള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് അട്ടിറിക്കാന്‍ ശ്രമിച്ചിട്ടും ജമ്മുകശ്മീരിന്റെ തലസ്ഥാന നഗരത്തില്‍ സ്വാതന്ത്ര്യദിനത്തില്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും മുഴങ്ങി.
സ്വാതന്ത്ര്യദിനത്തില്‍ ശ്രീനഗറില്‍ ആഘോഷങ്ങള്‍ തടസ്സപ്പെടുത്താനാണ് മുസ്ലീം വിഘടനവാദി സംഘടനകള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ സൈന്യം കനത്ത സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ പെട്ടെന്നാണ്, സൈന്യത്തേയും ഞെട്ടിച്ച് ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ സുനിത അറോറ ഭാരത് മാതാ കീ ജയ് വിളികളുമായി എത്തിയത്. കശ്മീര്‍ പണ്ഡിറ്റ് കൂടിയായ സുനിത വിഘടനവാദികള്‍ക്കും ഭീകരര്ക്കുമെതിര ഉറക്കെ മുദ്രാവാക്യം വിളിച്ചു. നിങ്ങളും ഭാരതീയരാണ്, ഉറക്കെ വിളിക്കൂ, ഭാരത് മാതാ കീ ജയ്, വന്ദേ മാതരം…
സുനിത ആവേശം വിതറിയപ്പോള്‍ സൈന്യത്തിന് അങ്കലാപ്പായി. തനിക്ക് ഇവിടെ ദേശീയപതാക ഉയര്‍ത്താന്‍ അനുവാദം നല്‍കണമെന്നും സുനിത ആവശ്യപ്പെട്ടു. എന്നാല്‍ സുരക്ഷാ പ്രശ്നമുള്ളതിനാല്‍ സൈന്യം അനുമതി നല്‍കിയില്ല. സുനിതയെ പോലീസ് കസ്റ്റഡിയിലെടുത്തു.
പിന്നീട് ബിജെപി പ്രവര്‍ത്തകര്‍ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ച സ്ഥലത്തേക്ക് പോലീസ് സുനിതയെ കൊണ്ടുപോയി. എന്നാല്‍ തനിക്കു രാഷ്ട്രീയ ബന്ധങ്ങളില്ല എന്ന നിലപാടാണ് സുനിത സ്വീകരിച്ചത്. സുനിതയെ പിന്നീട് പോലീസ് വിട്ടയച്ചു.
ധൈര്യമായി ലാല്‍ചൗക്കില്‍ ദേശസ്നേഹം പ്രകടിപ്പിക്കുന്ന സുനിതയുടെ വിഡിയോ ലോകത്താകെ പ്രചരിച്ചു. സുനിതയുടെ വന്ദേമാതരം, ഭാരത് മാതാ കീ ജയ് വിളികള്‍ ലോകത്താകെയുള്ള ഓരോ ഭാരതീയനും ആവേശത്തോടെ ഏറ്റുവാങ്ങി. നിരവധി പേര് സുനിതയെ അഭിനന്ദിച്ച് രംഗത്തെത്തി. ധീരഹൃദയമുള്ള സ്ത്രീക്ക് സല്യൂട്ട്, എന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗം സുരേഷ് റെയ്ന ട്വീറ്റ് ചെയ്തതത്. സുനിതയുടെ വീഡിയോയും റെയ്ന ഷെയര്‍ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: