ന്യൂദല്‍ഹി: അന്‍പത്തി എട്ടാമത് സുബ്രതോ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റ് 22ന് ദല്‍ഹിയില്‍ തുടങ്ങും. ഒന്‍പത് വിദേശ ടീമുകള്‍ പങ്കെടുക്കും. കേരളത്തില്‍ നിന്നുള്ള മൂന്ന് ടീമുകളാണ് ടൂര്‍ണമെന്റില്‍ മത്സരത്തിനിറങ്ങുന്നത്. ജൂനിയര്‍, സബ്ജൂനിയര് വിഭാഗങ്ങളിലായി 99 ടീമുകളുണ്ട്.
രാജ്യമെമ്പാടും നടത്തിയ പ്രാഥമിക ഘട്ട മല്‍സരത്തില്‍ മുപ്പത്തിനാലായിരം സ്കൂളുകള്‍ പങ്കെടുത്തിരുന്നു. ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാട് ബഥേല്‍ സ്കൂള്‍, ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോട് കല്ലാനോട് സ്കൂള്‍, സബ്ജൂനിയര് വിഭാഗത്തില്‍ മലപ്പുറം എംഎസ്പി എന്നിവയാണ് കേരളത്തില്‍നിന്നും ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകള്‍.
കായികതാരങ്ങള്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കുമെന്ന പ്രത്യേകതയും ഇക്കുറി സുബ്രതോ ടൂര്‍ണമെന്റിനുണ്ട്. ഗ്രേസ് മാര്‍ക്ക് ഉള്ളതിനാല്‍ ക്ലബ്ബുകളുടെ ജൂനിയര്‍ ടീമുകളെ ടൂര്‍ണമെന്റില്‍ നിന്ന് ഒഴിവാക്കിയതായി എയര്‍ മാര്‍ഷല്‍ എച്ച്.എന്‍. ഭഗവത് പറഞ്ഞു. ബംഗ്ലാദേശ്, നേപ്പാള്‍, ഇന്തോനേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിദേശ ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. മികച്ച പ്രകടനം നടത്തുന്ന 25 താരങ്ങള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കും. ആകെ 52 ലക്ഷം രൂപയാണ് സമ്മാന തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: