വാഷിങ്ടണ്‍: കശ്മീരിലെ ഭീകര സംഘടനയായ ഹിസ്ബുല്‍ മുജാഹിദീനെ യു.എസ് ഭീകര സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഹിസ്ബുൾ തലവനും ഭീകരനുമായ സയ്യിദ് സലാഹുദ്ദീനെ ആഗോള ഭീകരരുടെ പട്ടികയില്‍പ്പെടുത്തി രണ്ടു മാസം പിന്നിടും മുന്‍പാണ് സംഘടനയേയും ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.
യു.എസ് ട്രഷറി ഡിപ്പാര്‍മെന്റ് പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 1989 ല്‍ രൂപവത്കരിക്കപ്പെട്ട ഹിസ്ബുള്‍ മുജാഹിദീന്‍ കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ ഭീകര സംഘടനയാണെന്ന് പ്രസ്താവനയില്‍ പറയുന്നു.
ഭീകര സംഘടനയ്ക്ക് അമേരിക്കയിലുള്ള എല്ലാ ആസ്തികളും മരവിപ്പിക്കുന്നുവെന്നും സംഘടനയുമായി പൗരന്മാര് എന്തെങ്കിലും തരത്തിലുള്ള ഇടപാട് നടത്തുന്നത് തടയുമെന്നും ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ, ഭീകരസംഘടനകള്‍ക്ക് യു.എസ് ഭരണകൂടം ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധങ്ങള്‍ ഹിസ്ബുല്‍ മുജാഹിദ്ദീനും ബാധകമാകും.
കശ്മീരില്‍ നടന്ന നിരവധി സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം ഈ ഭീകര സംഘടന ഏറ്റെടുത്തിരുന്നു. ഇന്ത്യന്‍ സൈന്യം കൊലപ്പെടുത്തിയ ഹിസ്ബുല്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ രക്തസാക്ഷിയെന്ന് വിശേഷിപ്പിച്ച് മുന്‍ പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫും സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വയും തുടര്‍ച്ചയായി പ്രസ്താവനകള്‍ നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: