പാരിപ്പള്ളി: ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നല്കിയ കള്ളക്കേസില്‍ പാരിപ്പള്ളി പോലീസ് ബിജെപി പ്രവര്‍ത്തകരെ കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കാന്‍ ബോധപൂര്‍വം വൈകിച്ചത് രാഷ്ട്രീയ പകപോക്കലിന് പോലീസ് ഒത്താശ ചെയ്തതിന് തെളിവാണെന്ന് ആക്ഷേപം.
കല്ലുവാതുക്കല്‍ ശാസ്ത്രിമുക്കില്‍ സ്വകാര്യവ്യക്തിയുടെതെന്ന് പറയപ്പെടുന്ന സ്ഥലത്ത് വര്‍ഷങ്ങളായി ഹിന്ദു മതവിശ്വാസപ്രകാരം ശ്രീകൃഷ്ണവിഗ്രഹം വച്ച് വിളക്ക് കൊളുത്തി പോരുകയായിരുന്നു. കല്ലുവാതുക്കല്‍ മേഖലകളിലെ മിക്ക ക്ഷേത്രങ്ങളിലെയും ഉത്സവവുമായി ബന്ധപ്പെട്ട ആചാരങ്ങളിലും ഈ സ്ഥലത്തിന് പ്രാധാന്യം കൊടുത്തിരുന്നു. കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഇവിടെ കൊടികുത്തി. പിന്നാലെ അവരിലെ സാമൂഹ്യവിരുദ്ധര്‍ കൊടികളും നശിപ്പിച്ചു. എന്നാല്‍ ബിജെപി പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്നാരോപിച്ച് നല്കിയ കേസില്‍ രണ്ട് യുവമോര്‍ച്ച പ്രവര്‍ത്തകരെയും ബിജെപി മേഖല വൈസ് പ്രസിഡന്റിനെയും പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ വൈകിട്ട് കല്ലുവാതുക്കലില്‍ നിന്നും ശാസ്ത്രിമുക്കിലേക്ക് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. പ്രകടനത്തിന് ബിജെപി മണ്ഡലം സെക്രട്ടറി ഗോപകുമാര്‍, പാരിപ്പള്ളി മേഖല പ്രസിഡന്റ് സുരേഷ്ചന്ദ്രന്‍, കല്ലുവാതുക്കല്‍ മേഖല വൈസ്പ്രസിഡന്റ് സത്യപാലന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: