ഹേഗ്: ആഫ്രിക്കന്‍ രാജ്യമായ മാലിയിലെ അതിപുരാതന നഗരമായ ടിംബുക്തു നഗരത്തിലെ ചരിത്ര സ്മാരകങ്ങള്‍ തകര്‍ത്ത കേസില്‍ മുന്‍ ഇസ്ലാമിസ്റ്റ് ഭീകരന് 2.7 ദശലക്ഷം യൂറോ (ഏകദേശം 20 കോടി രൂപ) പിഴ. പ്രതി അഹമ്മദ് അല്‍ ഫാകി അല്‍ മഹ്ദിക്ക് ഹേഗ് ആസ്ഥാനമായുള്ള അന്തര്‍ദേശീയ ക്രിമിനല്‍ കോടതിയാണ് പിഴ ശിക്ഷ വിധിച്ചത്. സംസ്കാരിക, ചരിത്ര സ്മാരകങ്ങള്‍ നശിപ്പിക്കപ്പെട്ട കേസിലെ ആദ്യ വിധിയാണിത്.
യുനെസ്കോ പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ടിംബുക്തുവിലെ 10 പുരാതന ശവകുടീരങ്ങളും സൂഫി സ്മാരകങ്ങളും 2012-ല്‍ തകര്‍ക്കുന്നതിനു നേതൃത്വം കൊടുത്തെന്നാണ് മഹ്ദിക്കെതിരായ കുറ്റം. പതിനാലാം നൂറ്റാണ്ടില്‍ നിര്‍മിച്ച ശവകുടീരങ്ങളും മറ്റുമാണു തകര്‍ത്തത്. 2016-ല്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ മഹ്ദിയെ ഒന്‍പതു വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു.
2012-ല്‍ മാലിയില്‍ അധികാരം കൈയാളിയ അന്‍സാര്‍ ദിന് സംഘടനയിലെ അംഗമായിരുന്നു മഹ്ദി. ഒരു വര്‍ഷത്തിനുശേഷം ഫ്രഞ്ച് സൈന്യം അന്‍സാര്‍ ദിനിനെ തുരത്തി. മഹ്ദി അറസ്റ്റിലാവുകയും ചെയ്തു. പിക്കാക്സും മറ്റും ഉപയോഗിച്ച് മഹ്ദിയുടെ നേതൃത്വത്തിലുള്ള മതപോലീസാണു ശവകുടീരങ്ങള്‍ തകര്‍ത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: