പീരുമേട്: പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് പട്ടയം നല്‍കുന്നതിന്റെ പേരില്‍ പണപ്പിരിവ് നടക്കുന്നു. പെരിയാര്‍ വില്ലേജ് പരിധിയിലാണ് വസ്തു അളക്കല്‍ നടക്കുന്നത്. സര്‍വ്വെയ്ക്ക് എത്തുന്നവര്‍ക്കൊപ്പമുള്ള ഇടനിലക്കാരണ് പണം വാങ്ങുന്നത്. ഈ സംഭവം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ സര്‍വ്വെ നടത്തുന്നത് റീസര്‍വ്വേ നടപടികള്ക്കാണെന്നാണ് പീരുമേട് തഹസീല്‍ദാര്‍ പറഞ്ഞത്.
നിരവധിപേരാണ് പെരിയാറിന്റെ തീരത്ത് താമസിക്കുന്നത്. ഇതില്‍ ഭൂരിഭാഗം പേര്‍ക്കും മൂന്ന് സെന്റ് മുതല്‍ അഞ്ച് സെന്റ് വരെ വസ്തു ഉള്ളവരാണ്. വീടില്ലാതെ വസ്തുമാത്രം ഉള്ളവരുമുണ്ട്. വീടുള്ളവര്‍ക്ക് ആയിരം രൂപയും വീടില്ലാത്തവര്‍ക്ക് ആയിരത്തില്‍ കുറവ് രൂപയുമാണ് അളക്കുന്നതിനായി വാങ്ങുന്നത്.ഇടനിലക്കാര്‍ വാങ്ങുന്ന പണം എങ്ങനെ വീതം വയ്ക്കുന്നു എന്ന് അന്വേഷിക്കേണ്ടതുണ്ട്. പട്ടയം ഉടന്‍ നല്‍കുമെന്ന് പ്രചരിപ്പിച്ചാണ് ഇവര്‍ ഇത്തരത്തില്‍ അഴിമതി നടത്തുന്നത്. സാധാരണക്കാരും കൂലിവേലക്കാരുമായ ആളുകളാണ് ഇവിടെ താമസിക്കുന്നത്.
എങ്ങനെയെങ്കിലും പട്ടയം ലഭിക്കുന്നതിനായി പണയം വച്ചും കടംവാങ്ങിയുമാണ് ഇവര്‍ ഇതിനായി തുക കണ്ടെത്തുന്നത്. പട്ടയത്തിന്റെ പേരില്‍ നടക്കുന്ന ക്രമക്കേട് അന്വേഷിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. പരസ്യമായി പണം കൊള്ള നടന്നിട്ടും വിജിലന്‍സ് വിഭാഗവും രഹസ്യാന്വേഷണ വിഭാഗവും നടപടിയെടുക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: