കോണ്‍ഗ്രസും സിപിഎമ്മും വലിയ അഴിമതിവിരുദ്ധന്മാരെ പോലെയാണിപ്പോള്‍. മൂന്ന് വര്‍ഷത്തെ നരേന്ദ്രമോദി ഭരണത്തില്‍ ഒരഴിമതിയും ഇതേവരെ ചൂണ്ടിക്കാണിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. അങ്ങനെയിരിക്കെയാണ് കേരളത്തില്‍നിന്ന് വീണുകിട്ടിയ ബിജെപിയെക്കുറിച്ചുള്ള ചില വാര്‍ത്തകള്‍ ആഘോഷമാക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും തീരുമാനിച്ചത്.
ബിജെപിയാവട്ടെ അഴിമതിക്കെതിരായ തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ആരോപണവിധേയരായവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുകയും ചെയ്തു.
അഴിമതി രാജ്യത്ത് സ്ഥാപനവല്ക്കരിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അധികാരം കൈയില്‍ കിട്ടിയ കേരളത്തിലും ബംഗാളിലുമെങ്കിലും പാര്‍ട്ടിതന്നെ അഴിമതി കേന്ദ്രങ്ങളായ ചരിത്രമാണ് സിപിഎമ്മിന്റേത്.
നെഹ്റുവിന്റെ കാലത്തെ പ്രതിരോധ ജീപ്പ് ഇടപാട് മുതല്‍ ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, നരസിംഹറാവു, മന്‍മോഹന്‍സിങ് എന്നിങ്ങനെ അവരുടെ ഏതാണ്ടെല്ലാ പ്രധാനമന്ത്രിമാരും അഴിമതിയുടെ കറ പുരണ്ടവരാണ്. 1948 ല്‍ തന്നെ നെഹ്റു മന്ത്രിസഭയിലെ ആദ്യ അഴിമതി പുറത്തുവന്നു. കശ്മീര്‍ ഓപ്പറേഷന് വേണ്ടിയുള്ള പ്രതിരോധ ഇടപാടിലെ ജീപ്പ് കുംഭകോണമായിരുന്നു അത്.
കരാറില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെയായിരുന്നു ഈ ഇടപാട്. മുഡ്ഗല്‍ കേസ്, മുദ്ര കരാര്‍ എന്നിങ്ങനെ വേറെയും അഴിമതികള്‍ അക്കാലത്ത് പുറത്തുവന്നു. അവസാനം അഴിമതി അന്വേഷിക്കാന്‍ എ.സി. ഗോള്‍വാര്‍ കമ്മിറ്റി നിയമിക്കപ്പെട്ടു. നെഹ്റു മന്ത്രിസഭയിലെ പല മന്ത്രിമാരും അഴിമതിക്കാരാണെന്ന് ഈ കമ്മീഷന് നിരീക്ഷണം നടത്തുകയുണ്ടായി.
1962 ല്‍ നിലവില്‍വന്ന സന്താനം കമ്മീഷനും നെഹ്റു മന്ത്രിസഭയുടെ അഴിമതിക്കെതിരെ കടുത്ത വിമര്‍ശനം നടത്തുകയും ചെയ്തു. പക്ഷേ, ഇതിലെല്ലാം പ്രധാനമന്ത്രി നെഹ്റു ഫലപ്രദമായ മേല്‍നടപടി സ്വീകരിക്കുന്നതില്‍ വിമുഖത കാണിച്ചു എന്നതാണ് യാഥാര്‍ത്ഥ്യം.
ഇന്ദിരാഗാന്ധിയുടെ കാലത്താണ് ആള്‍മാറാട്ടത്തിലൂടെ എസ്ബിഐ ശാഖയില്‍നിന്ന് 60 ലക്ഷം രൂപ തട്ടിയ കേസ് പ്രമാദമായത്.
അന്നത്തെ സ്റ്റേറ്റ് ബാങ്ക് കാഷ്യര്‍ വി.കെ. മല്‍ഹോത്രയുടെ ശബ്ദം അനുകരിച്ച് റസ്തംസെഹ്റാബ് നഗര്‍വാല ഇന്ദിരാഗാന്ധിക്കുവേണ്ടി പണം തട്ടി എന്നായിരുന്നു കേസ്. നഗര്‍വാല പിന്നീട് ജയിലില്‍ ദുരൂഹമായ സാഹചര്യത്തില്‍ മരണപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥന് ഡി.കെ. കശ്യപിന് അപകടമരണം സംഭവിക്കുകയും ചെയ്തു.
1989ല്‍ രാജീവ് ഗാന്ധിയുടെ കാലത്താണ് ബോഫോഴ്സ് തോക്കിടപാട് വമ്പന്‍ അഴിമതിയായി പുറത്തുവന്നത്. 64 കോടി രൂപയുടെ കോഴപ്പണം കൈപ്പറ്റിയ ഈ ഇടപാടില്‍ പാര്‍ലമെന്റ് പ്രക്ഷുബ്ധമായി. രാജീവ് ഗാന്ധിക്ക് അധികാരവും നഷ്ടമായി. പിന്നീടാണ് സോണിയാഗാന്ധിക്ക് ബോഫോഴ്സ് ഇടനിലക്കാരന് ഒക്ടോവിയോ ക്വത്റോച്ചിയുമായുള്ള ബന്ധം മറനീക്കി പുറത്തുവന്നത്.
ഇറ്റലിക്കാരിയായ സോണിയയുടെ അടുപ്പക്കാരനായ ക്വത്റോച്ചിയെ രക്ഷിക്കാനും കേസ് തേച്ച് മാച്ച് കളയാനും സോണിയ പിന്നാമ്പുറത്തുനിന്ന് പല കളികളും കളിച്ചു ഈ കേസില്‍. സ്വിസ് ബാങ്കില്‍ നിക്ഷേപിക്കപ്പെട്ട കോഴപ്പണം പിന്‍വലിക്കാന്‍ സിബിഐ എതിര്‍ത്തിട്ടും ഭരണസ്വാധീനം ഉപയോഗിച്ചു സോണിയ ക്വത്റോച്ചിയെ സഹായിച്ചു.
പക്ഷേ, കാലമേറെ കഴിഞ്ഞിട്ടും ബോഫോഴ്സ് ഒരു ദുര്‍ഭൂതംപോലെ കോണ്‍ഗ്രസിനെയും നെഹ്റു കുടുംബത്തേയും പിന്തുടരുകയാണ്. പിഎസി കേസ് വീണ്ടും അന്വേഷിക്കാമോ എന്ന് ആരായുകയും സിബിഐ പച്ചക്കൊടി കാണിക്കുകയും ചെയ്തിരിക്കുന്നു. 1993 ല്‍ നരസിംഹറാവുവിന്റെ കാലത്ത് നടന്ന ജെഎംഎം കോഴ കേസ്.
അന്ന് ഭൂരിപക്ഷമില്ലാത്ത സര്‍ക്കാരിനെ നിലനിര്‍ത്താന്‍ ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയിലെ ആറ് എംപിമാരെ ഒരു കോടി രൂപ വീതം കോഴ നല്കി വശത്താക്കുകയായിരുന്നു റാവു. ഇന്ന്, ജനാധിപത്യത്തിലെ ധാര്‍മ്മികതയെക്കുറിച്ച് വാചാലരാവുന്ന കോണ്‍ഗ്രസുകാര്‍ ഇതെല്ലാം ഓര്‍ക്കുന്നുണ്ടോ ആവോ?
രാജ്യം കണ്ട ഏറ്റവും വലിയ അഴിമതികള്‍ മന്‍മോഹന്‍സിങ്ങിന്റെ കാലത്താണ് നടന്നത്. ടുജി സ്പെക്ട്രം, കല്‍ക്കരിപ്പാടം അഴിമതി, കോമണ്‍വെല്‍ത്ത് അഴിമതി, ആദര്‍ശ് ഫ്ളാറ്റ് അഴിമതി, അഗസ്ത വെസ്റ്റ്ലാന്‍ഡ് കോപ്റ്റര്‍ അഴിമതി എന്നിങ്ങനെ അഴിമതിയുടെ പരമ്പര തന്നെ ഇക്കാലത്തുണ്ടായി.
ആദര്‍ശ് ഫ്ളാറ്റിന്റെ പേരില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടന്നത്. 2010 ലെ കോമണ്‍വെല്‍ത്ത് അഴിമതിയിലൂടെ 70000 കോടിരൂപയുടെ ക്രമക്കേട് നടന്നെന്നാണ് കേസ്. ഈ കേസില്‍ ഗെയിംസ് പ്രോഗ്രാം ഓഫീസറായിരുന്ന കോണ്‍ഗ്രസ് നേതാവ് സുരേഷ് കല്‍മാഡി ഇരുമ്പഴി എണ്ണേണ്ടിവന്നു.
കൃത്യമായ ലേലക്രമം പാലിക്കാതെ പൊതു ഖജനാവിന് 176000 കോടി രൂപ നഷ്ടമുണ്ടാക്കിയ അഴിമതിയായിരുന്നു ടുജി സ്പെക്ട്രം അഴിമതി. മന്ത്രി രാജയും ഡിഎംകെ എംപി കനിമൊഴിയും തിഹാര്‍ ജയിലിലേക്ക് ആനയിക്കപ്പെട്ട കേസായിരുന്നു ഇത്. കോര്‍പ്പറേറ്റ് ഭീമന്മാര്ക്ക് ചുളുവില്‍ പണമുണ്ടാക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുകയായിരുന്നു കോണ്‍ഗ്രസ്.
അഗസ്ത വെസ്റ്റ്ലാന്‍ഡ് കോപ്ടര്‍ ഇടപാട് രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്നതായിരുന്നു. എ.കെ. ആന്റണി പ്രതിരോധ മന്ത്രിയായിരിക്കെ നടന്ന ഈ അഴിമതിയില്‍ എഡബ്ല്യു-101 വിഭാഗത്തില്‍പ്പെട്ട പന്ത്രണ്ട് കോപ്പറേറ്റുകള്ക്കായുള്ള 3600 കോടിയുടെ കരാര്‍ കമ്പനിക്ക് അനുകൂലമാക്കുന്നതില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ ഓഫീസ് ഇടപെട്ടു എന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്.
423 കോടി രൂപ കോഴപ്പണം കൈമാറ്റം ചെയ്യപ്പെട്ട ഈ ഇടപാടില്‍ സോണിയയും മന്‍മോഹന്‍സിങ്ങും മാത്രമല്ല, മറ്റ് ചില കോണ്‍ഗ്രസ് നേതാക്കളും ഉള്‍പ്പെട്ടിരിക്കുന്നു എന്നാണ് മുഖ്യ ഇടനിലക്കാരന് ക്രിസ്ത്യന്‍ മിഷേലിന്റെ ഡയറിക്കുറിപ്പുകള്‍.
കല്‍ക്കരിപ്പാടം ലേലമില്ലാതെ വിതരണം ചെയ്തത് വഴി 184000 കോടി രൂപയാണ് മന്മോഹന് സര്‍ക്കാര്‍ പൊതുഖജനാവിന് നഷ്ടമുണ്ടാക്കിയത്. 2015 ല്‍ ഈ കേസില്‍ മന്‍മോഹന്‍സിങ്ങിനെ പ്രതിചേര്‍ത്ത സിബിഐ കോടതി അദ്ദേഹത്തിന്റെ പങ്ക് എടുത്തുപറഞ്ഞു.
പാമോയില്‍ കേസ്, ടൈറ്റാനിയം അഴിമതി, സോളാര്‍ കേസ്, ബാര്‍ കോഴ അങ്ങനെ നീളുന്നു അത്. സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 1.90കോടി കൈപ്പറ്റിയെന്നാണ് സരിതയുടെ മൊഴി. രമേശ് ചെന്നിത്തലയും ആര്യാടന് മുഹമ്മദും കെ.സി. വേണുഗോപാലും. കൊടിക്കുന്നില്‍ സുരേഷുമെല്ലാം ഈ വിഷയത്തില്‍ ഏതാനും ഗുണഭോക്താക്കളാണെന്നും സരിത പറയുന്നു. 256 കോടിരൂപയുടെ ടൈറ്റാനിയം അഴിമതിയിലും ഉമ്മന്‍ചാണ്ടിതന്നെയാണ് പ്രതിക്കൂട്ടില്‍.
കേരളം കണ്ട ഏറ്റവും വലിയ അഴിമതിയായ ലാവ്ലിന് കേസിലെ മുഖ്യപ്രതിയാണ് ഇന്നത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയന് എന്നത് സിപിഎമ്മിന്റെ അഴിമതിക്കെതിരായ എല്ലാ വീരവാദങ്ങളെയും നിരര്‍ത്ഥകമാക്കുന്നു. ലാവ്ലിന് കേസില്‍നിന്നും പിണറായി ഇപ്പോഴും കുറ്റവിമുക്തനായിട്ടില്ല. ഈ കേസ് ഒരുപക്ഷേ പിണറായിയുടെ മുഖ്യമന്ത്രിപദം തന്നെ നഷ്ടപ്പെടുത്തിയേക്കാം.
പിണറായിയുടെ ഭരണം വെറും നാല് മാസം പിന്നിട്ടപ്പോഴാണ് മന്ത്രിസഭയിലെ രണ്ടാമനും സിപിഎമ്മിന്റെ കരുത്തനുമായി വിശേഷിക്കപ്പെട്ട ഇ.പി. ജയരാജന് അഴിമതിയുടെ പേരില്‍ നാണംകെട്ട് രാജിവച്ച് പുറത്തുപോകേണ്ടിവന്നത്. 2006-ല്‍ ലോട്ടറിരാജാവ് സാന്റിയാഗോ മാര്‍ട്ടിനില്‍നിന്ന് ‘ദേശാഭിമാനി’ക്കുവേണ്ടി രണ്ട് കോടി കൈപ്പറ്റാനും മുന്നില്‍ ഇ. പി. ജയരാജനായിരുന്നു. മാര്‍ട്ടിന്റെ രണ്ട് മക്കളുടെ പേരില്‍ നാല് ഡിഡികളിലൂടെയാണ് ‘ദേശാഭിമാനി’ക്ക് അന്ന് മാര്ട്ടിന് പണമെത്തിച്ചത്.
കോയമ്പത്തൂര്‍ കരൂര്‍ വൈശ്യാ ബാങ്കില്‍നിന്ന് ‘ദേശാഭിമാനി’ ജനറല്‍ മാനേജറുടെ പേരിലായിരുന്നു ഡിഡി. ഇത് തിരുവനന്തപുരം സ്റ്റാച്യൂവിലുള്ള പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ‘ദേശാഭിമാനി’യുടെ അക്കൗണ്ടില്‍ നിക്ഷേപിക്കപ്പെട്ടു. ജനറല്‍ മാനേജര്‍ക്കോ സിപിഎം നേതൃത്വത്തിനോ എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാവുന്ന രീതിയിലായിരുന്നു നിക്ഷേപം.
ഈ സമയം ലിസ് എന്ന ധനകാര്യസ്ഥാപനത്തില്‍നിന്ന് ‘ദേശാഭിമാനി’ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ കെ. വേണുഗോപാല്‍ ഈ സ്ഥാപനത്തിനനുകൂലമായി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനായി ഒരു കോടി രൂപ കൈപ്പറ്റിയ ആരോപണവും സിപിഎമ്മിനെതിരെ ഉയര്‍ന്നു.
ചക്കിട്ടപ്പാറയിലെ ഇരുമ്പയിര് ഖനനാനുമതിയുടെ പേരില്‍ എളമരം കരീമിനെതിരെ ഉയര്‍ന്ന കോടികളുടെ അഴിമതിയാരോപണം. മലബാര്‍ സിമന്റിലെ 600കോടി രൂപയുടെ അഴിമതി സിബിഐ അന്വേഷണം കരീമും കോടിയേരി ബാലകൃഷ്ണനും ചേര്‍ന്ന് അട്ടിമറിച്ച ഗുരുതരമായ ആരോപണം. ചന്ദ്രബോസ് വധക്കേസിലെ മുഹമ്മദ് നിഷാമുമായുള്ള ബന്ധം.
ജിഷ്ണുവധക്കേസിലെ പ്രതികളെ സംരക്ഷിക്കാന്‍ സിപിഎം കാണിച്ച വഞ്ചനാപരമായ നിലപാട്.
കളമശ്ശേരിയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ ഗുണ്ടാസംഘത്തിന് നേതൃത്വം കൊടുത്ത സിപിഎം ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനെ തല്‍സ്ഥാനത്ത് തിരിച്ചെടുക്കാന്‍ കാണിച്ച ആവേശം.
എല്ലാം സിപിഎമ്മിന്റെ അഴിമതിവിരുദ്ധ മുഖംമൂടി അഴിഞ്ഞുവീഴുന്നതാണ്. മകന് അരുണ്‍കുമാറിനെ യോഗ്യതയില്ലാതെ കയര്‍ബോര്‍ഡ് എംഡിയാക്കിയതും. മെര്‍ക്കിസ്റ്റണ്‍ ഭൂമിയിടപാടും അച്ചുതാനന്ദനും അഴിമതിക്കാര്യത്തില്‍ വിശുദ്ധപശുവല്ലെന്ന് തെളിയിക്കുന്നു.
പൊന്മുടിയില് 707 ഏക്കര്‍ വനഭൂമി സ്വകാര്യ വ്യക്തിക്ക് കൈമാറി മറിച്ചുവിറ്റ കേസായിരുന്നു മെര്‍ക്കിസ്റ്റണ്‍ ഭൂമിയിടപാട്. അച്ചുതാനന്ദന് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഇത് നടന്നത്.
ഇടതായാലും വലതായാലും ജനങ്ങളെ സേവിക്കാന്‍ കിട്ടിയ അവസരം അഴിമതിക്കും രാഷ്ട്രീയ സ്വാര്ത്ഥത്തിനുമായി ഉപയോഗപ്പെടുത്തി ജനങ്ങളെ വഞ്ചിച്ച ചരിത്രമാണ് കോണ്‍ഗ്രസിനും സിപിഎമ്മിനുമുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: