പെരിങ്ങമല പഞ്ചായത്തു ഭരണം സംബന്ധിച്ചു പുറത്തുവരുന്ന വാര്‍ത്തകള്‍ ആശങ്കാജനകമാണ്. ഇപ്പോള്‍ വെളിവാക്കപ്പെട്ട വസ്തുതകള്‍ ശരിയെങ്കില്‍ പെരിങ്ങമല പഞ്ചായത്തു ഭരണസമിതിക്ക് തുടരാന്‍ യാതൊരു ധാര്‍മ്മിക അവകാശവുമില്ല. പ്രസ്തുത ഭരണസമിതി പിരിച്ചുവിടാന്‍ എന്തെങ്കിലും സാധ്യതയുണ്ടോ എന്ന് ഉത്തരവാദപ്പെട്ടവര്‍ പരിശോധിക്കേണ്ടതാണ്.
രണ്ടായിരത്തോളം ജനസംഖ്യയുള്ള ഒരു പ്രദേശമായ ‘ഞാറനീലി’യില്‍ കഴിഞ്ഞ അഞ്ചുവര്‍ഷങ്ങള്‍ക്കിടയില്‍ 192 ആത്മഹത്യകളുണ്ടായി എന്നത് ആരേയും ഞെട്ടിക്കുന്നതാണ്. ഒരുപക്ഷേ ആത്മഹത്യാനിരക്കില്‍ ഇത് ലോക റെക്കോര്ഡാകാനും സാധ്യതയുണ്ട്. ഒരുലക്ഷം ജനസംഖ്യയില്‍ ഒരു വര്‍ഷം എത്ര പേര് ആത്മഹത്യ ചെയ്യുന്നുവെന്ന് നോക്കിയാണ് ആത്മഹത്യാനിരക്ക് നിശ്ചയിക്കുന്നത്. നമ്മുടെ ദേശീയ ആത്മഹത്യാനിരക്ക് ഏകദേശം പത്ത്. ആത്മഹത്യകള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന സംസ്ഥാനങ്ങളിലൊന്നായ കേരളത്തിലെ നിരക്ക് ദേശീയ ശരാശരിയുടെ ഇരട്ടിയിലേറെയാണ്. ഏകദേശം 25. ഒരുലക്ഷം ജനസംഖ്യയുള്ള പ്രദേശത്ത് അഞ്ചുവര്‍ഷംകൊണ്ട് ആത്മഹത്യ ചെയ്യുന്നവര്‍ ദേശീയതലത്തില്‍ 50 ഉം സംസ്ഥാനതലത്തില്‍ 125 ഉം ആകാം. വെറും രണ്ടായിരം ജനസംഖ്യയുള്ള ‘ഞാറനീലി’യില്‍ അഞ്ചുവര്‍ഷത്തിനിടെ 192 ആത്മഹത്യ നടന്നുവെങ്കില് ലോകത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യാ നിരക്കുള്ള സ്ഥലം കേരളത്തിലാണെന്ന റിക്കാര്‍ഡുകൂടി ദൈവത്തിന്റെ സ്വന്തം നാടിനു സ്വന്തം.
ഈ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടെന്ന വാര്‍ത്ത ആശ്വാസം നല്കുന്നു. ഇന്നത്തെ നിലയില്‍ ജീവിച്ചിരിക്കുക എന്നത് മരണത്തേക്കാള്‍ ദുരിതമയമാണെന്നതിനാലാണ് വ്യക്തി ആത്മഹത്യയില്‍ അഭയം തേടുന്നത്. സഹായിക്കാന്‍ ആരുമില്ലാത്തവന്റെ നിലവിളിയാണ് ആത്മഹത്യ. ഞാറനീലിയിലെ നിസ്സഹായരുടെ നിലവിളി കേള്‍ക്കാന്‍ പഞ്ചായത്തുമെമ്പര്മാരില്ല, ബ്ലോക്കു പഞ്ചായത്തു മെമ്പറില്ല, ജില്ലാ പഞ്ചായത്തംഗങ്ങളില്ല, എംഎല്‍എയില്ല, എംപിയില്ല; സര്‍ക്കാരുദ്യോഗസ്ഥരില്‍ അങ്കണവാടി പ്രവര്‍ത്തകരില്ല, ആശാവര്ക്കറില്ല എസ്ടി പ്രമോട്ടറുമില്ല. ഈ വിഭാഗത്തെ സഹായിക്കാന്‍ നിയോഗിക്കപ്പെട്ട, ഉത്തരവാദപ്പെട്ട, അതിനായി ശമ്പളവും അലവന്‍സുകളും കൈപ്പറ്റുന്ന നൂറുകണക്കിനുപേര്‍ ചുറ്റുമുണ്ടായിട്ടും പാവങ്ങളില്‍ പാവങ്ങളായ ഈ നിഷ്ക്കളങ്കര്‍ ഒന്നൊന്നായി സ്വയം ജീവനൊടുക്കുന്നു!
മുഖ്യമന്ത്രിതന്നെ മിന്നല്‍ വേഗത്തില്‍ നേരിട്ടിടപെട്ട് പരിഹാരം കാണേണ്ട ഒരു പ്രശ്നമാണിത്. വൈകിയാല്‍ ഒരുപക്ഷേ ‘വംശനാശം’ തന്നെയാവും ഫലം. സര്‍ക്കാര്‍ തലത്തില്‍ മാത്രമല്ല, സന്നദ്ധ സംഘടനാതലത്തിലും ‘ഞാറനീലി’ അടിയന്തര ഇടപെടലിനായി കേഴുന്നു. ആത്മഹത്യാ പ്രതിരോധരംഗത്തു പ്രവര്‍ത്തിക്കുന്ന കൊച്ചിയിലെ ‘മൈത്രി’ പോലുള്ള സംഘടനകള്‍ നേരിട്ടോ, തിരുവനന്തപുരത്തെ സമാനസ്വഭാവമുള്ള എന്‍ജിഒകളുമായി സഹകരിച്ചോ സത്വരമായി ഞാറനീലിയില്‍ അവരുടെ സേവനം എത്തിക്കേണ്ടതും ആവശ്യമാണ്. ആദിവാസികള്‍ അധികമായുള്ള വയനാട്, പാലക്കാട് (അട്ടപ്പാടി)ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ അവര്‍ക്കിടയിലെ ആത്മഹത്യാ പ്രവണത സംബന്ധിച്ച ഒരു പഠനവും സമാന്തരമായി നടത്തേണ്ടതുണ്ട്.
കെ. വി. സുഗതന്,ആലപ്പുഴ
പ്രതികരിക്കാൻ ഇവിടെ എഴുതുക: