മാഡ്രിഡ്: ക്രിസ്റ്റ്യാനൊ റൊണാള്ഡൊയില്ലെന്നതൊന്നും റയല്‍ മാഡ്രിഡിനെ ബാധിച്ചില്ല. രണ്ടാം പാദത്തില്‍ ബാഴ്സലോണയെ എതിരില്ലാത്ത രണ്ടു ഗോളിനു കീഴടക്കി സ്പാനിഷ് സൂപ്പര്‍ കപ്പില്‍ റയല്‍ മാഡ്രിഡിന് കിരീടം. ഇരുപാദത്തിലുമായി 5-1ന്റെ ജയം.
ആദ്യ പകുതിയില്‍ മാര്‍ക്കൊ അസെന്‍സിയൊ, കരിം ബെന്‍സമ എന്നിവരുടെ ഗോളില്‍ മുന്നില്‍ക്കടന്ന റയലിനെ പിടിച്ചുകെട്ടാന്‍ ബാഴ്സലോണയ്ക്കായില്ല. നൗകാമ്പിലെ ആദ്യ പാദത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളിനായിരുന്നു റയലിന്റെ ജയം.
ഇതോടെ, അടുത്തയാഴ്ച ആരംഭിക്കുന്ന സ്പാനിഷ് ലാ ലിഗയില്‍ കിരീടം നിലനിര്‍ത്താന്‍ ആത്മവിശ്വാസത്തോടെ ഇറങ്ങാം സിനദിന്‍ സിദാന്റെ സംഘത്തിന്. യുവേഫ, സ്പാനിഷ് സൂപ്പര്‍ കപ്പുകള്‍ നേടി സീസണിന് തകര്‍പ്പന്‍ തുടക്കം നല്കാനുമായി മാഡ്രിഡിലെ വമ്പന്മാര്ക്ക്.
നെയ്മര്‍ ടീം വിട്ടുപോയതിലുള്ള അസ്വസ്ഥത മാറാത്ത രീതിയിലായിരുന്നു ബെര്‍ണാബുവിലും ബാഴ്സയുടെ ശരീരഭാഷ. ആദ്യ പകുതിയില്‍ തന്നെ രണ്ടു ഗോളിനു മുന്നില്‍ക്കടന്ന റയലിനെ തിരിഞ്ഞുകൊത്താന്‍ കറ്റാലന്‍ പടയ്ക്കായില്ല. കളി തുടങ്ങി നാലാം മിനിറ്റില്‍ അസെന്‍സിയൊ റയലിനെ മുന്നിലെത്തിച്ചു.
ബോക്സിനു മുന്നില്‍ ഗോള്‍ പോസ്റ്റിന് 25 വാര അകലെ നിന്നുള്ള അസെന്സിയൊയുടെ ഷോട്ട് പോസ്റ്റിനു മുകള്‍ ബാറില്‍ തട്ടി വലയിലെത്തുമ്പോള് ബാഴ്സ ഗോളി വെറും കാഴ്ചക്കാരനായി. രണ്ടാം ഗോള്‍ കരിം ബെന്‍സമയുടെ പ്രതിഭയുടെ മികവ്. ഇടതു ഭാഗത്തു നിന്ന് മാഴ്സലോ ബോക്സിലേക്കു നല്കിയ ക്രോസ് തനിക്കൊപ്പം നിന്ന ബാഴ്സ പ്രതിരോധനിരക്കാരനെ മറികടന്ന് വലതു കാലില്‍ സ്വീകരിച്ച് ഇടതു കാല് കൊണ്ട് വലയിലേക്ക് തൊടുത്തു ഫ്രഞ്ച് താരം.
രണ്ടാം പകുതിയില്‍ മെസിയുടെ ശ്രമം ക്രോസ് ബാറില്‍ തട്ടിയതൊഴിച്ചാല്‍ ബാഴ്സയുടെ പ്രകടനം തീര്‍ത്തും നിരാശാജനകം. പിന്നീടൊരിക്കല്‍ മെസിയുടെ ഷോട്ട് കെയ്ലര് നവാസ് തടുത്തിട്ടെങ്കിലും, റീ ബൗണ്ട് ചെയ്തെത്തിയത് ലക്ഷ്യത്തിലെത്തിക്കാന്‍ ലൂയി സുവാരസിനായില്ല.
രണ്ടാം പകുതിയില്‍ ജെറാര്‍ഡ് പിക്വെ പരിക്കേറ്റ് പുറത്തു പോയതും കറ്റാലന്മാര്ക്ക് തിരിച്ചടിയായി. ഇടവേളയ്ക്കു ശേഷം സെര്‍ജിയൊ റാമോസും മെസിയുമായി ഉരസിയതും ബാഴ്സയുടെ താളം തെറ്റിച്ചു. റാമോസിന്റെ കൈയില്‍ നിന്ന് പന്ത് വാങ്ങാനെത്തിയ മെസിയെ ദേഷ്യം പിടിപ്പിച്ച് റയല്‍ നായകന് പന്ത് മുകളിലേക്കെറിഞ്ഞു. റാമോസിനോട് കടുത്ത ഭാഷയില്‍ പ്രതികരിച്ചു മെസി.
സിനദിന്‍ സിദാന് പരിശീലകനായ ശേഷം റയലിന്റെ ആറാമത്തെ പ്രധാന കിരീടമാണിത്. രണ്ട് ചാമ്പ്യന്‍സ് ലീഗ്, രണ്ട് യുവേഫ സൂപ്പര്‍ കപ്പ്, ഒരു ലാ ലിഗ കിരീടങ്ങള്‍ റയല്‍ ബെര്ണാബുവിലെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: