ന്യൂദല്‍ഹി: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് നടപടി നേരിട്ട ജെഡിയു വിമത നേതാവ് ശരത് യാദവ് വിളിച്ച പ്രതിപക്ഷ കക്ഷികളുടെ പരിപാടിയില്‍ കേരളത്തിലെ അധ്യക്ഷന്‍ എം.പി. വീരേന്ദ്രകുമാര്‍ എംപി പങ്കെടുത്തില്ല.
ബിഹാറില്‍ മഹാസഖ്യം ഉപേക്ഷിച്ച് ബിജെപിക്കൊപ്പം ചേര്‍ന്ന മുഖ്യമന്ത്രി നിതീഷിന്റെ എതിര് പാളയത്തിലാണ് ശരത് യാദവ്. ബിജെപിയെ എതിര്‍ക്കുന്ന ശരത് യാദവിനൊപ്പം നില്‍ക്കുമെന്നായിരുന്നു വീരേന്ദ്ര കുമാറിന്റെ നിലപാട്.
ഫാസിസത്തിനെതിരായ പോരാട്ടത്തിന്, വേണ്ടി വന്നാല്‍ രാജ്യസഭാംഗത്വം രാജിവെക്കുമെന്ന് വരെ വീരേന്ദ്രകുമാര്‍ വീമ്പിളക്കിയിരുന്നു. പാര്‍ട്ടി നടപടി നേരിട്ട ശരത് യാദവിനൊപ്പം നിന്നാല്‍ എംപി സ്ഥാനം തെറിക്കുമെന്നതാണ് വിട്ടുനില്‍ക്കാന്‍ വീരനെ പ്രേരിപ്പിച്ചത്. പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ പങ്കെടുത്തതിന് നേരത്തെ എംപി അലി അന്‍വര്‍ അന്‍സാരിയെ നിതീഷ് സസ്പെന്റ് ചെയ്തിരുന്നു.
കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ നടന്ന പരിപാടിയില്‍ 16 പ്രതിപക്ഷ പാര്‍ട്ടികള്‍ സംബന്ധിച്ചതായി ശരത് യാദവ് പറഞ്ഞു. പതിനഞ്ചോളം സംസ്ഥാന ഘടകങ്ങള്‍ തനിക്കൊപ്പമുള്ളതായി ശരത് യാദവ് നേരത്തെ അവകാശപ്പെട്ടിരുന്നെങ്കിലും സംസ്ഥാന അധ്യക്ഷന്മാരില് ഒരാള്‍പോലും എത്തിയില്ല.
എംപിമാരോ എംഎല്‍എമാരോ മുതിര്‍ന്ന നേതാക്കളോ സംബന്ധിച്ചില്ല. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ്, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡണ്ട് ഫാറൂഖ് അബ്ദുള്ള തുടങ്ങിയവര്‍ സംബന്ധിച്ചു. ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, സോണിയ എന്നിവര്‍ എത്തിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: