കടുത്തുരുത്തി: ടൗണില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. കടുത്തുരുത്തി, ഞീഴൂര്‍, പെരുവ മേഖലയിലെ പ്രമുഖ സ്കൂളുകളിലെ വിദ്യാര്‍ത്ഥികളാണ് ഏറ്റുമുട്ടിയത്. ഇത് സംഘര്‍ഷത്തിലേക്കു നീങ്ങിയതോടെ വ്യാപാരികള്‍ പോലീസില്‍ വിളിച്ചറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പോലീസെത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഓടിരക്ഷപെട്ടു. ഇതിലൊരാളെ പിടികൂടി. കൂട്ടത്തില്‍ അടി കൂടുതല്‍ വാങ്ങിയ വിദ്യാര്‍ത്ഥിയാണ് പിടിയിലായത്. എന്നാല്‍ വിദ്യാര്‍ത്ഥിയുടെ രക്ഷിതാവെത്തി തങ്ങള്‍ക്ക് പരാതിയില്ലെന്ന് എഴുതി നല്‍കിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ രക്ഷിതാവിനൊപ്പം പോലീസ് പറഞ്ഞു വിട്ടു.
സ്കൂള്‍ വിട്ടു വരുന്ന വിദ്യാര്‍ത്ഥികള്‍ വൈകൂന്നേരങ്ങളില്‍ കടുത്തുരുത്തി ടൗണില്‍ മണിക്കൂറുകളോളം കൂട്ടമായി നില്‍ക്കുകയും തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ഏറ്റുമുട്ടുകയും ചെയ്യുന്നത് നാട്ടുകാര്‍ക്കും വ്യാപാരികള്‍ക്കും ബുദ്ധിമുട്ടായിട്ടുണ്ട്. ബസ് കാത്തു നില്ക്കുന്ന പെണ്‍കുട്ടികളെയും സ്ത്രീകളെയും ഇവര്‍ ശല്യം ചെയ്യുന്നതായും പരാതിയുണ്ട്. ഇതിനിടെ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിയുടെ ഉപയോഗവും വില്പനയും നടത്തുന്ന കുട്ടികളും ഇക്കൂട്ടത്തില്‍ ഉണ്ടെന്നാണ് വ്യാപാരികള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇക്കാര്യത്തില്‍ പോലീസും സ്കൂളിലെ അധ്യാപകരും ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: