മുക്കം(കോഴിക്കോട്): ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ദിനമായ ചിങ്ങപ്പുലരിയില്‍ എടുക്കേണ്ട പ്രതിജ്ഞ മലയാളത്തിനെയും അമ്മയെയും സംരക്ഷിക്കുക എന്നായിരിക്കണമെന്ന് പ്രൊഫ.എം.എന്‍. കാരശ്ശേരി പറഞ്ഞു.
ചിങ്ങമാസം മലയാള മാസമായി ആചരിക്കുന്നതിന്റെ ഭാഗമായി ബാലഗോകുലം പുറത്തിറക്കിയ മലയാളം കലണ്ടറിന്റെ പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. അമ്മയെ ഓര്‍ക്കാന്‍ സമയമില്ലാത്ത മക്കള്‍ നാടിന്റെ സംസ്ക്കാരത്തിനും പാരമ്പര്യത്തിനും അപമാനമാണ്. അമ്മയും പിറന്ന നാടും സ്വര്‍ഗ്ഗത്തേക്കാള്‍ മഹത്തരമാണെന്ന് ലോകത്തോട് പറഞ്ഞ നാടാണ് ഭാരതം.
സംസ്ക്കാരവും കവിതകളും തനിമയും വരുംതലമുറക്ക് കൈമാറണമെന്നും അതിനു വേണ്ട ജീവിത മാതൃകകളെ സൃഷ്ടിക്കുന്നതായിരിക്കണം ബാലഗോകുലത്തിന്റെ പ്രവര്‍ത്തനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കലണ്ടറിന്റെ ആദ്യപ്രതി എം.എന്‍ കാരശ്ശേരിയില്‍ നിന്ന് ബി.പി. മൊയ്തീന് സേവാ മന്ദിര്‍ ഡയറക്ടര്‍ കാഞ്ചന കൊറ്റങ്ങല്‍ ഏറ്റുവാങ്ങി.
ചടങ്ങില്‍ ബാലഗോകുലം ജില്ല ട്രഷറര്‍ പി.പി.സുരേഷ് അധ്യക്ഷത വഹിച്ചു. പി.കെ. ദേവന്, തുമ്പോണ അരവിന്ദന്, ബാലകൃഷ്ണന് വെണ്ണക്കോട്, ശശി വെണ്ണക്കോട് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: