ആലപ്പുഴ: ഗതാഗതമന്ത്രി തോമസ് ചാണ്ടി ഭൂമി കയ്യേറിയിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ റവന്യൂ മന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറി. തഹസില്‍ദാറും വില്ലേജ് ഓഫീസറും അന്വേഷിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു റിപ്പോര്‍ട്ട്. റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന് ഇതുസംബന്ധിച്ച് കളക്ടറോട് റിപ്പോര്‍ട്ട് തേടിയിരുന്നു. വിവരങ്ങള്‍ ആരാഞ്ഞ് മുഖ്യമന്ത്രിയുടെ ഓഫീസും നഗരസഭാ സെക്രട്ടറിയെ ഇന്നലെ ബന്ധപ്പെട്ടതായും അറിയുന്നു. തുടര്‍ന്ന് മുന്‍സിപ്പല്‍ സെക്രട്ടറി സെര്‍ച്ച് ഓര്‍ഡര്‍ നല്കി.
തോമസ്ചാണ്ടിയുടെ റിസോര്‍ട്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട 32 രേഖകളാണ് കാണാതായത്. കായല്‍ കയ്യേറ്റം സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് ഫയലുകള്‍ അപ്രത്യക്ഷമായത്. എന്നാല്‍ ഫയലുകള്‍ നഗരസഭയിലുണ്ടാകുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നതെങ്കിലും ഇന്നലെ ഫയല്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.
കഴിഞ്ഞ ദിവസം ലേക്പാലസ് റിസോര്‍ട്ടില്‍ റവന്യുഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതില്‍ ചാണ്ടി റവന്യുമന്ത്രിയെ വിളിച്ച് തന്റെ പ്രതിഷേധം പറഞ്ഞതായും അറിയുന്നു. തോമസ്ചാണ്ടിയെ രക്ഷിക്കാനായി ആലപ്പുഴയിലെ സിപിഎം – കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നിച്ച് രംഗത്തെത്തിയതായും സൂചനയുണ്ട്.
നിയമങ്ങള്‍ ലംഘിച്ചാണ് റിസോര്‍ട്ടിന് അനുമതി നല്‍കിയതെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. അക്കാലയളവിലെ നഗരസഭാ ഭരണാധികാരികള്‍ക്കെതിരെയും സ്വന്തം പാര്‍ട്ടിയില്‍പ്പെട്ടവര്‍തന്നെ പരാതി ഉന്നയിച്ചിരുന്നു. വിവരാവകാശ നിയമപ്രകാരം ഈ ഫയലുകള്‍ പുറത്തുവിട്ടാല്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ കുടുങ്ങാന്‍ സാദ്ധ്യതയുള്ളതിനാലാണ് ഫയലുകള്‍ മുക്കിയതെന്നാണ് ആക്ഷേപം. പി.ജെ. കുര്യന്റെ ഫണ്ടു നേടാന്‍ ശുപാര്‍ശ നല്‍കിയത് മുന്‍ ഡിസിസി പ്രസിഡന്റാണ്.
സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്ത് കായല്‍ കയ്യേറ്റവും നിയമലംഘനവും നടത്തിയ മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി ഇന്ന് ലേക്പാലസിലേക്ക് മാര്‍ച്ച് നടത്തും. സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: